Sunday, April 13, 2008

സുനാമി


നമുക്കുണ്ടാകുന്ന ദു:ഖങ്ങളും കുറവുകളും കൂടി ഒരുപക്ഷെ, ദൈവത്തിന്റെ അനുകമ്പയായിരിക്കാം. പാപത്തിന്റെ പാതയില്‍ നിന്ന്‌, കണ്ണുനീരാല്‍ പരിശുദ്ധമാക്കി, അദ്ദേഹം നമ്മെ അദ്ദേഹത്തി നടുത്തേയ്ക്ക്‌ ആകര്‍ഷിക്കാന്‍ കണ്ടെത്തുന്ന വഴികളാവും.

ഈ കഴിഞ്ഞ സുനാമിയും ഒരു പക്ഷെ, പ്രകൃതിയുടെ കോപമായിരിക്കാം. തന്റെ കടല്‍ തീരങ്ങള്‍ അശുദ്ധമാകുന്നത്‌ എത്രയെന്നുകണ്ട്‌ നോക്കി നില്‍ക്കാന്‍. ഒരു നിമിഷം; ഇതില്‍ കൂടുതല്‍ പാപക്കറ താങ്ങാനാകില്ല എന്നു വന്നപ്പോള്‍ അദ്ദേഹം സ്വയം തന്റെ തീരങ്ങള്‍ വൃത്തിയാക്കി യതാകുമോ?

അതോ, തന്റെ കടല്‍മക്കളെ തിന്നൊടുക്കുന്ന മനുഷ്യരോട്‌ ഉള്ളില്‍ പകപൂണ്ട കടലമ്മയുടെ കോപം ആളിക്കത്തിയതോ? മനുഷ്യരുടെ അമിത ഭോഗാസക്‌തിയെ നിയന്ത്രിക്കാനായി പ്രകൃതി ചെയ്‌തതോ ഈ കടും കൈ? പാപം ചെയ്‌തവരും ചെയ്യാനാശിക്കുന്നവരും അടിഞ്ഞു കൂടുന്നിടം മാത്രമായി പാവന മായി പവിത്രമായിരുന്ന കടലോരങ്ങള്‍ മാറുന്നത്‌ കാണാന് ‍ശേഷി നശിച്ചപ്പോള്‍ ആഞ്ഞുവീശിയതോ അമ്മ?

എല്ലാ ശരിയിലും ഒരു തെറ്റും കാണുമല്ലോ,പാപം നശിപ്പിക്കാന്‍ ബലിയാടായ ചിലരില്‍ നിരപരാധി കളും ഉണ്ടാകും. ഒരുപക്ഷെ, മരണം ഒരു ശിക്ഷയായി എണ്ണാതെ നിയതി തിരിച്ച്‌ അണയ്ച്ചതാകുമോ അവരെയും? നാം സത്യമെന്നു കരുതി അടക്കിവാഴുവാനാശിക്കുന്ന ഈ ഭൂമിയില്‍ ഒന്നും നശ്വരമായി ല്ലെന്നും, ചുറ്റും കാണുന്നതൊക്കെ ഞൊടിയിടയ്ക്കുള്ളില്‍ മറയുന്ന മായ മാത്രമാണെന്നും മനസ്സിലാക്കി ക്കുവാന്‍ ചെയ്‌ത ഉദാഹരണമോ?

തനിക്കിത്ര സ്വത്തുണ്ട്‌, തനിയ്ക്കിത്ര മക്കളുണ്ട്‌ , എന്നിങ്ങനെ കരുതി ആനന്ദിച്ചവര്‍, അടുത്തനിമിഷം എല്ലാം മായയാല്‍ മറയുന്നതുകണ്ട്‌, സ്വന്തം ഉടല്‍ കൂടി നഷ്ടപ്പെടാന്‍ പോകുന്നതു കണ്ട്‌, ഭയാ ക്രാന്തരായി .

എങ്കിലും പ്രകൃതി സഹജമല്ലേ അമ്മേ സ്വന്തമെന്നും ബന്ധമെന്നും കരുതി കൊണ്ടാടല്‍?. ആ സ്വന്തമ്പന്ധങ്ങളല്ലേ അമ്മേ നിന്നെ ഇത്ര സമ്പന്നയാക്കിയതും? അതോ ഞങ്ങളൊക്കെ നിന്നെ ആശ്രയിച്ച്‌ നിന്നെ ചൂഷണം ചെയ്‌ത്‌ പെറ്റുപെരുകി നിനക്ക് ഭാരമായി മാറിക്കൊണ്ടിരിക്കുന്ന വെറും ജീവികള്‍ മാത്രമോ?

പട്ടിണിയാലും മറ്റു അനീതിയാലും ചൂഷണത്തിനു വിധേയരായി കടലിനോടു മല്ലടിച്ചു ജീവിക്കേണ്ടി വരുന്ന തന്റെ പാവം മക്കളെ കഷ്ടപ്പാടില്‍ നിന്നും രക്ഷിച്ച്, തന്നിലേയ്ക്ക്‌ തന്നെ തിരിച്ചണയ്ച്ചതോ പെറ്റമ്മ? ഗര്‍ഭഭാരം ചുമന്നു നടന്ന ഒരമ്മ്യക്ക്‌ ഒരുമിഷം കാലിടറിയപ്പോള്‍ അലസിപ്പോയ മക്കളോ സുനാമി ദുരിതക്കാര്‍? മക്കള്‍ നഷ്ടമായതില്‍ വിലപിക്കുന്ന ഒരമ്മയെ കുറ്റപ്പെടുത്തിയെങ്കില്‍ മാപ്പ്‌.

Wednesday, April 9, 2008

സ്നേഹം


സ്നേഹം പാപമാണെന്നു പൂരിപക്ഷവും. പക്ഷെ സ്നേഹിക്കാനറിയാത്തവര്‍ മുരടന്മാരും ക്രൂരന്മാരും, സ്നേഹിക്കുന്നവരും സ്നേഹിക്കപ്പെടുന്നവരും മൃദുലഹൃദയന്മാരുമായാണു കണ്ടുവരുന്നത്‌. സ്നേഹം മനുഷ്യരെ തമ്മില്‍ കോര്‍ത്തിണക്കുമ്പോള്‍ സ്നേഹശൂന്യത അകറ്റി നിര്‍ത്തുന്നു.

ഇന്നലെ ഒരു സന്യാസിനിയമ്മയുടെ കൂടെ നടക്കുന്ന കുറേ സന്യാസിനിമാരെ കണ്ടു. പലരും പല പ്രകൃതക്കാരാണ്. പക്ഷെ, എല്ലാവരും സ്നേഹത്തിനു വേണ്ടിയാണു അമ്മയുടെ പുറകേ കൂടിയിരി ക്കുന്നത്‌. അമ്മയുടെ സ്നേഹം മാത്രം മതി പലര്‍ക്കും.





അമ്മയ്ക്ക്‌ ലൗകീക സ്നേഹത്തില്‍ പുശ്ചമൊന്നും ഇല്ലെന്നത്‌ ആശ്ചര്യം നല്‍കി.

സ്നേഹം ഏതു വിധത്തിലായാലും അത്‌ നമ്മെ ദൈവത്തോടടുപ്പിക്കുന്നു എന്നത്രെ അമ്മയും ഉപദേശി ക്കുന്നത്‌. പക്ഷെ ഹൃദയത്തില്‍ നിന്നും തുടങ്ങുന്നതും, സ്വാര്‍ത്ഥത ലവലേശം തീണ്ടിക്കൂടാത്തതുമായ സ്നേഹമത്രെ യഥാര്‍ത്ഥ സ്നേഹം.




സ്നേഹത്തിനെപ്പറ്റി വതോരതെ സംസരിച്ച, അല്‍പ്പം ലൌകീകത കൂടുതലുള്ള, ഒരു സന്യാസിനി ക്കുട്ടിയോട് ഞാന്‍ അതിശയത്തോടെ ചോദിച്ചു, "അപ്പോള്‍ നാം ആരെയെങ്കിലും മാനസികമായി സ്നേഹിക്കുന്നതില്‍ ഒരു തെറ്റും ഇല്ലേ?"
"ഇല്ല, ഒരു തെറ്റും ഇല്ല"
"സ്നേഹം തിരിച്ചു സ്വീകരിക്കുന്നതും തെറ്റല്ലേ"?
"ഇല്ല, അതും തെറ്റല്ല. സ്നേഹത്തില്‍ നിന്നും ഒളിച്ചോടുന്നതാണു നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. അത്‌ നാം തന്നെ നമ്മെ വഞ്ചിക്കുകയാണു. നാം നമ്മെ വഞ്ചിക്കുകവഴി അന്യരെയും വഞ്ചിക്കുക യാണത്രെ. നാം നമുക്ക്‌ സ്നേഹം കൊടുക്കാന്‍ തടസ്സപ്പെടുത്തുന്നതിനര്‍ത്ഥം നാം മറ്റുള്ളവര്‍ക്കും അത്‌ നിഷേധിക്കും എന്നത്രെ.”

ഞാന്‍ ഒരു പടികൂടി കടന്നു ചോദിച്ചു,"സ്ത്രീ പുരുഷ സ്നേഹങ്ങള്‍ എങ്ങിനെയാണു നിങ്ങളുടെ അമ്മ കാണുന്നത്‌?”
സന്യാസിനി ഉത്തരം നല്‍കി, "അതും അമ്മയ്ക്ക്‌ എതിര്‍പ്പില്ല".

സ്നേഹിച്ചു തന്നെ വിവാഹം കഴിക്കണമെന്നാണ് അമ്മ പറയുന്നത്.

ഞാന്‍ ചോദിച്ചു , "ലോകമെമ്പാടും ഉള്ള 90% സ്ത്രീകളും സ്വന്ത സുഖം ഹോമിച്ചല്ലേ വിവാഹം കഴിച്ച്‌, കുഞ്ഞുങ്ങളെ പ്രസവിച്ച്‌, കുടുംബം പുലര്‍ത്തുന്നത്‌ ? അത്തരം സ്ത്രീകളുള്ളതുകൊണ്ടല്ലേ ഈ ലോകം ഇങ്ങിനെ നിലനില്‍ക്കുന്നത്?"

അപ്പോള്‍ സന്യാസിനി, "പരസ്പ്പരം സ്നേഹമുള്ളവര്‍ തമ്മില്‍ മാത്രം വിവാഹം കഴിച്ചിരുന്നെങ്കില്‍ അതില്‍ ഉണ്ടാകുന്ന കുട്ടികള്‍ സ്നേഹം കിട്ടി വളര്‍ന്നേനെ. അപ്പോള്‍ ലോകം മുഴുവന്‍ സ്നേഹമുള്ള മനുഷ്യര്‍ മാത്രമാകുമായിരുന്നു. ഇന്നത്തെപ്പോലെ ശിശുസദനങ്ങളും വൃദ്ധസദനങ്ങളും, ഡൈവോര്‍സും കൊലപാതകവും, സ്ത്രീധനവും, ഫ്രൂണഹത്യയും എന്നുതന്നെയല്ല ഇന്നു നാം കാണുന്ന അസൂയ, കുശുമ്പ്‌, തുടങ്ങി ചെറിയ ചെറിയ തിന്മകള്‍ പോലും നമുക്ക്‌ തുടച്ചു നീക്കാമായിരുന്നു.”

“ ദൈവം പറഞ്ഞിട്ടില്ല സ്നേഹിക്കരുതെന്ന്‌ . പ്രകൃ‌തിയെ നോക്കൂ. അവിടെ എപ്പോഴും പാട്ടും കൂജനവും ഒക്കെ കേള്‍ക്കാം. കലഹങ്ങള്‍ കുറവാണു. അവിടെ ശാന്തതയും ഉണ്ട്‌ . നമ്മുടെ സ്ഥിതി അതാണോ? എങ്ങും ഭയവും ആധിയും കൊണ്ട്‌ നിറഞ്ഞ്‌, അന്യരോടുള്ള പകയും വിദ്വേഷവും നിറച്ച്‌, പരസ്പ്പരം മത്സരിച്ച്‌ ജീവിക്കുന്ന മനുഷ്യര്‍. സ്നേഹശൂന്യത കൊണ്ടുണ്ടാകുന്ന ഫലങ്ങള്‍".

യഥാര്‍ത്ഥ സ്നേഹം കണ്ടെത്താനായില്ലെങ്കില്‍ സന്യസിക്കും’ എന്ന ഉറച്ച നിലപാടെടുത്തി രിക്കുന്ന ആ സന്യാസിനിക്കുട്ടി വിശദീകരിച്ചു.

ഞാന്‍ തോല്‍വി സമ്മതിച്ചു.


അതെ, സ്നേഹം ദിവ്യമാണ്. പലര്‍ക്കും ഇനിയും അനുഭവിക്കാനാവാത്ത, ഭയക്കുന്ന ഒന്ന്‌. എങ്കിലും എല്ലാ മനുഷ്യരും മനസ്സില്‍ ഗൂഢമായി ഒളിച്ചുവച്ചു‌കൊണ്ടു നടക്കുന്ന ഒരു സ്വപ്നം. നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി മാറട്ടെ. ഇനി വരും തലമുറകള്‍ക്കെങ്കിലും ആ സന്യാസിനിക്കുട്ടിയുടെ പ്രവചങ്ങളൊക്കെ സഫലമാകട്ടെ എന്ന് പ്രത്യാശിക്കാം.