Tuesday, June 26, 2007

നക്ഷത്രങ്ങള്‍


നക്ഷത്രങ്ങള്‍ തമ്മില്‍ ഒരു നിശ്ചിത അകലം ഉണ്ട്‌. ചില നക്ഷത്രങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയാലും എത്രനാള്‍ നോക്കിനിന്നാലും അടുക്കാനാവില്ല. കാരണം അത്ര അകലമേ പാടുള്ളു എന്നതുതന്നെ. തന്നിഷ്ടപ്രകാരം അടുക്കാന്‍ ചെന്നെന്നിരിക്കട്ടെ, നാശമായിരിക്കും ഫലം. ചില നക്ഷത്രങ്ങള്‍ കണ്ട മാത്രയില്‍ തന്നെ ഒന്നാകുന്നു. അവ ഒന്നു ചേരേണ്ടവയാണു എന്നതുതന്നെ കാരണം. ഓരോ നക്ഷത്ര ങ്ങള്‍ തമ്മിലും ഓരോ നിശ്ചിത അകലം ഉണ്ട്‌. മനുഷ്യരും അതുപോലെ തന്നെ. വര്‍ഷങ്ങളായി പ്രകാശം പരത്തിക്കൊണ്ട്‌ എത്ര നക്ഷത്രങ്ങള്‍ നമ്മുടെ ഒട്ടു ദൂരത്തല്ലാതെ തിളങ്ങി നില്‍ക്കുന്നുണ്ട്‌. അരികത്തായിട്ടും പ്രകാശം പരത്താത്തവയും, അല്ലെങ്കില്‍, ആ പ്രകാശം നമ്മുടെ ദൃഷ്ടിയില്‍ പെടാത്തവയും ഉണ്ട്. ഒരു ചെറിയ ദര്‍ശനത്തില്‍ തന്നെ ജീവിതമാകെ പ്രഭാപൂരിതമാക്കുന്ന നക്ഷത്ര ങ്ങളും ഉണ്ട്‌. അവ നമ്മുടെ ഉള്ളിലെ പ്രകാശത്തെ തിരിച്ചറിയുന്നു. അവ ഇരട്ടിപ്പിക്കുന്നു.

വിഢ്ഢികള്‍


ചിലകാര്യങ്ങളൊക്കെ വേദനയോടെയാണെങ്കിലും അംഗീകരിച്ചാലേ ജീവിക്കാനാവൂ. ചിലരില്‍ നിന്നും ആത്മാര്‍ഥത പ്രതീക്ഷിക്കും, പക്ഷെ ഒരു തരിപോലും ഉണ്ടാവില്ല. ചിലരില്‍ നിന്നും നീതി പ്രതീക്ഷിക്കും പക്ഷെ ഒരു തുള്ളിപോലും ഉണ്ടാവില്ല. സ്നേഹം ഭാവിക്കുന്നവരില്‍ നിന്നും ഒരു തുള്ളി സ്നേഹം പ്രതീക്ഷിച്ച്‌ വര്‍ഷങ്ങളോളം കാത്തിരിക്കും, ഒടുവില്‍ അറിയുന്നു, അവര്‍ക്ക്‌ സ്നേഹിക്കാനേ അറിയില്ലെന്നു. സത്യസന്ധരെന്ന്‌ ഭാവിച്ച്‌ നടക്കുന്ന ചിലരില്‍ നിന്ന്‌, ശുദ്ധരെന്നു തോന്നുന്ന ചിലരില്‍ നിന്നും, രക്ഷിക്കാമെന്ന്‌ വാഗ്ദാനവുമായി, കൂടെയുണ്ടാകുമെന്നു പറഞ്ഞു നടക്കുന്നവര്‍ ‍വെറും പൊയ്‌വേഷക്കാരാണെന്നു മനസ്സിലാകും. നമ്മുടെ ആത്മാര്‍ഥമായ കര്‍മ്മങ്ങള്‍ക്ക്‌ അവരൊരു കൂലി നിശ്ചയിച്ചിട്ടുണ്ട്‌. അതു തന്നു കഴിഞ്ഞാല്‍ അവര്‍ക്ക്‌ നമ്മോട്‌ ഒരു കടപ്പാടുമില്ല. അവര്‍ മറ്റു ചിലരുടെ താല്‍പ്പര്യസംരക്ഷണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരാണെന്ന്‌ വേദനയോടെ മനസ്സിലാക്കുന്നു. നാം ജീവിതകാലം മുഴുവന്‍ പണിയെടുക്കുന്നതു നമ്മുടെ ശ്രേയസ്സിനുവേണ്ടി, സന്തോഷത്തിനുവേണ്ടി, ഒരു നിമിഷംപോലും പാഴാക്കാന്‍ മടിക്കുന്നവര്‍ക്കാണെന്നു വേദനയോടെ തിരിച്ചറിയുന്നു. നമ്മുടെ മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ ചവിട്ടിമെതിക്കപ്പെടുമെന്നറിഞ്ഞിട്ടും അവരോടൊപ്പം നാം സ്വപ്നങ്ങള്‍ പങ്കുവയ്ക്കാന്‍ പിടിവാശിയുമായി നില്‍ക്കുന്നു. നാമല്ലേ വിഢ്ഢികള്‍?. ഒരിക്കല്‍ വീണാല്‍, അല്ലെങ്കില്‍ രണ്ടോ മൂന്നോ തവണ വീണാലെങ്കിലും നടക്കാന്‍ പഠിക്കണ്ടേ? ജീവിത കാലം മുഴുവനും വീണു വീണു ആരുടെയെങ്കിലും സഹായത്തോടെ മാത്രമേ നടക്കൂ എന്ന പിടിവാശിയുമായി നടക്കുന്ന നാമല്ലേ വിഢ്ഢികള്‍!

Sunday, June 10, 2007

വിദുരര്‍

(ധര്‍മ്മദേവന്‍ വിദുരരായി ജനിക്കാനിടയായ കഥ )‍

നമ്മള്‍ അറിഞ്ഞും അറിയാതെയും ചെയ്യുന്ന പാപങ്ങള്‍ക്കെല്ലാം ഫലം അനുഭവി ക്കേണ്ടി വരുമെന്നതിനു ഉദാഹരണമായി ഒരു കഥപറയാം. ധര്‍മ്മദേവന്‍ എങ്ങിനെ മാണ്ഡവ്യശാപത്താല്‍ വിദുരരായി ജനിച്ചു എന്ന കഥ.ധര്‍മ്മം കാത്തുരക്ഷിക്കുന്ന ധര്‍മ്മദേവനു എങ്ങിനെ മാണ്ഡവ്യശാപമേറ്റു എന്നല്ലേ? അതിപ്രകാരമായിരുന്നു;മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുന്നേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുക യാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല. ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്ത്രനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി. മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങ ള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം എന്നതായിരുന്നു ശാപം.അപ്രകാരം ധര്‍മ്മദേവന്‍ വേദവ്യാസമുനിയുടെ മുനിയുടെ പുത്രനായി അംബാലി കയുടെ ദാസി, ശൂദ്രസ്തീയില്‍ വിദുരരായി ജനിച്ചു. മനുഷ്യജന്മത്തിലും അദ്ദേഹം ധര്‍മ്മത്തെ കാത്തുരക്ഷിച്ചുകൊണ്ട്‌ ജീവിച്ചു. ധര്‍മ്മം നിലനിര്‍ത്താന്‍ അദ്ദേഹം പാണ്ഡവര്‍ക്ക്‌ പലപ്പോഴും ഉപദേഷ്ടാവായും മാര്‍ഗ്ഗദര്‍ശ്ശിയായും വര്‍ത്തിച്ചു. സാക്ഷാല്‍ ധര്‍മ്മദേവനുപോലും സ്വന്തം പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാവൂ എന്നതിനുദാഹരണമാണ്‌ ഈ കഥ.

[മലയാളി അസ്സോസിയേഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്]