Tuesday, August 11, 2009

വീണിതല്ലൊ കിടക്കുന്നു ധരണിയില്‍...

മകന്റെ പതിവില്ലാതെയുള്ള അലർച്ച കേട്ടാണു മീര ഓടിച്ചെന്നത്‌. ഇടയ്ക്കിടയ്ക്ക്‌ ഇങ്ങിനെയുള്ള കൊച്ചു കൊച്ചു അലർച്ചകൾ ഉണ്ടാകാറുണ്ട.​‍്‌ മിക്കവാറും ഒരു പാറ്റ പറന്നു ചെന്നതോ, ഒരു വണ്ട്‌ മുറിയുടെ ഒരറ്റത്ത്‌ പതുങ്ങിയിരിക്കുന്നതോ, ഒരു കൊച്ചു പല്ലി ചുവരിലെവിടെയെങ്കിലും പാത്തിരിക്കുന്നതോ കണ്ടാണു വിളിക്കാറുള്ളത്‌. പല്ലിയെ സൂക്ഷിച്ചു നോക്കുന്ന മകൻ, കണ്ണിമവെട്ടാതെ അവിടെ നിന്നു തന്നെ അലറും, നോട്ടം തെറ്റിയാൽ പല്ലി ചാടിവീണു അവനെ വിഴുങ്ങും എന്നപോലെ. പലപ്പോഴും അവരോടു പറഞ്ഞിട്ടുണ്ട്‌, ‘മക്കളേ, അതിന്റെ ശരീരം നിങ്ങളുടെ ശരീരത്തിന്റെ നൂറിലൊന്നും പോലും ഇല്ല പിന്നെ എന്തിനവയെ ഭയക്കുന്നു? ശരിക്കും അതിനു നമ്മളെയാണു ഭയം.’ എന്തോ അതവർക്കൊട്ടു ബോധ്യപ്പെടാറേ ഇല്ല. മീര വലിയ ഒരു വടിയുമായി വീരശൂരപരാക്രമിയായി, (തന്റെ ഉള്ളിൽ ഒരു വലിയ പേടി തൊണ്ടി പതുങ്ങിയിരിക്കുന്നത്‌ അവർക്കറിയില്ലല്ലോ, രാത്രി തനിച്ചു കിടന്നു ഉറങ്ങാൻപോലും ഭയക്കുന്ന ധീരത!) വലിയ തച്ചോളി ഒതേനൻ യുദ്ധത്തിനെത്തുമ്പോലെ അവരുടെ മുന്നിൽ അങ്ങിനെ നിൽക്കും. മനസ്സിൽ ?ഒടുവിൽ അമ്മയ്ക്കും അവർ വില നൽകിയല്ലോ? എന്നൊരു ചെറിയൊരു സമാധാനവും. വടിയെടുത്ത്‌ അതിന്റെ അടുത്ത്‌ ചെന്ന്‌ അതിനെ പതിയെ ഓടിച്ചു വിട്ട്‌ വിജയജേതാവിനെ പോലെ ചിരിക്കുമ്പോൾ, തങ്ങളുടെ ദൗർബല്യം അംഗീകരിക്കാൻ ചെറിയൊരു മടിയുമായി, മുഖം തരാതെ അവർ ഓടി റൂമിനകത്തു കയറും.

ഇന്നത്തെ വിളി പക്ഷെ, അൽപ്പം ഭയാനകമായിരുന്നു. ‘ഇനി കതകു തുറന്നു കിടന്നതുകൊണ്ട്‌ വല്ല കള്ളനെങ്ങാനും കയറി കൊലക്കത്തി കാണിച്ച്‌ ഭീക്ഷണിപ്പെടുത്തുകയാണോ?. മീര അൽപം ഭയന്നു. ഒടുവിൽ, 'പുലി വരുന്നേ വിളി യാധാർത്ഥ്യമായോ?’ ഒട്ടൊരു ഭയപാടോടെയാണു മീര മുൻവശത്തേക്കോടിച്ചെന്നത്‌.

ചെന്നപ്പോഴോ! ഷൂ സ്റ്റാന്റിന്റെയടുത്തു ഒരു ഷൂവും കയ്യിൽ വച്ച്‌ വിറയ്ച്ചു കൊണ്ടു നിൽക്കുന്ന മകൻ! അടുത്ത്‌ 'അയ്യോ പാവം!’ എണ്ണമട്ടിൽ ഒരു പാവം ചുണ്ടെലി!. എന്തോ അവശത പറ്റി കിടക്കുകയാണു. എങ്കിലും അടുത്തു ചെന്നപ്പോൾ ഒന്നു വെട്ടി തിരിഞ്ഞ്‌ തന്റെ ശൗര്യം പ്രകടമാക്കി. മീര അതംഗീകരിച്ചു കൊടുത്തു. ‘നിന്റെ കൂടെ മല്ലയുദ്ധത്തിനൊന്നും വന്നതല്ല ഞാൻ. ഞാൻ എന്റെ മകളുടെ ഷൂസ്‌ എടുക്കാൻ വന്നതാണു’. എന്നു പറഞ്ഞ്‌,​ഷൂസും എടുത്ത്‌, വിജയഭേരിതയായി മകന്റെ അടുത്തെത്തി ഷൂസ്‌ കൊടുക്കുകയും, അവൻ അതണിഞ്ഞ്‌ സ്ക്കൂളിലേയ്ക്ക്‌ യാത്രയാവുകയും ചെയ്‌തു.

അപ്പോഴും പാവം ചുണ്ടെലി ഒരേ കിടപ്പു തന്നെ. സാധാരണ കുഞ്ഞുറുമ്പുകളൊക്കെ ഗ്ലാസ്സിലെ വെള്ളത്തിൽ ചാടി കിടന്ന്‌ കയ്യുംകാലുമിട്ടടിക്കുമ്പോൾ 'അയ്യോ ദൈവമേ ഇപ്പോൾ ചത്തുപോകുമല്ലോ’, എന്നു കരുതി, മീര അതിനെ മെതുവായി വിരലിൽ ഒപ്പിയെടുത്ത്‌ ഗ്ലാസ്സിന്റെ പുറത്ത്‌ നിക്ഷേപിച്ച്‌, ‘ഓടിക്കോ..’ എന്നൊരു താക്കീതും നൽകി, അത്‌ ഓടിക്കഴിയുമ്പോൾ ആത്മഗതം ചെയ്യും "ഇങ്ങിനെ ഒരു ഉയിരിനെ രക്ഷിക്കാനല്ലേ എനിക്കു കഴിയൂ. ഇത്ര ചെറിയ ഒരു ജീവൻ പോലും എനിക്ക്‌ ഉണ്ടാക്കിയെടുക്കാനാവില്ലല്ലോ". ദൈവത്തിന്റെ അത്ഭുതമല്ലേ ജീവൻ.. നാം എന്തു വിലകൊടുത്തും രക്ഷിക്കണം.. എന്നൊക്കെ സമാധാനിച്ച്‌ അന്നത്തേയ്ക്കുള്ള പുണ്യകർമ്മം ചെയ്‌തു കഴിഞ്ഞു, കാശി രാമേശ്വരത്തെങ്ങാനും പോകാൻ തക്ക സത്കർമ്മങ്ങൾ ചെയ്‌ത സംതൃപ്തിയോടെ അന്നത്തെ ദിവസം കഴിക്കുന്ന മീരക്ക്‌, ഇന്ന്‌ ഒരു വലിയ സത്കർമ്മം ചെയ്യാൻ അവസരം കിട്ടിയിരിക്കയാണു!.

മീര അടുത്ത്‌ ചെന്ന്‌, ‘എന്തു പറ്റി കുഞ്ഞേ?’ എന്നു ചോദിച്ചപ്പോൾ നീട്ടിവലിച്ച്‌ ഒരു നെടുവീർപ്പ്‌ മാത്രം! ഒരിച്ചിരി വെള്ളം കൊണ്ടു കൊടുത്താലോ?! എന്നു തോന്നി. പിന്നീട്‌ തോന്നി. ‘തന്റെ വെള്ളമൊഴി ഒരു പക്ഷെ അപകടം വരുത്തിവച്ചാലോ’, പാവം ചുണ്ടെലിയെ വെളിയിൽ അതേ പടി ശയനം ചെയ്യാനനുവദിച്ച്‌ ഒച്ചയുണ്ടാക്കാതെ മീര മെല്ലെ അകത്തു കയറി.

ഒരു മണിക്കൂർ കഴിഞ്ഞു വന്നു നോക്കുമ്പോഴും എലി അതേ കിടപ്പു തന്നെ!. രണ്ടുമൂന്ന്‌ മൈന കൾ അടുത്തൊക്കെ ചെന്ന്‌ നോക്കി, തമ്മിൽ അടക്കം പറയുന്നുണ്ട്‌. ‘ഇവൻ ഭയങ്കരനാണു അടുത്തുപോകല്ലേ’ എന്ന്‌ ഒരുവളും. ‘ഓ അതൊക്കെ പണ്ടായിരുന്നു, ഇപ്പോൾ അവശനിലയിലാണു, വേണമെങ്കിൽ ഒന്ന്‌ കൊത്തിക്കോളു’ എന്ന്‌ കൂട്ടുകാരിയും..
കുറച്ചു ചോനനുറുമ്പുകൾ ജീവൻ പോകുന്നതിനു മുൻപു തന്നെ ചുണ്ടലിയുടെ വായിലും മൂക്കിലുമൊക്കെ പരാക്രമം തുടങ്ങിക്കഴിഞ്ഞു, ‘അയ്യോ ദൈവമേ, ഇതെന്തൊരു കക്ഷ്ടം! ഇങ്ങിനെയും ഒരു ജീവിതമോ?!’ മനുഷ്യൻ മനുഷ്യനോടു കാട്ടുന്ന ക്രൂരതകളും നീതികേടും ഒക്കെ കാണുമ്പോൾ മനുഷ്യനാണു ഭൂമിയിലെ ഏറ്റവും ക്രൂരജീവികൾ എന്നായിരുന്നു ധരിച്ചു വച്ചിരുന്നത്‌. ഇതിപ്പോൾ അതിലും കഷ്ടമാണല്ലോ! ഈ ചുണ്ടെലിക്ക്‌ അച്ഛനും അമ്മയും ഒക്കെ കാണാതിരിക്കുമോ! എന്നിട്ട്‌ എന്തേ ഒന്നു വന്ന്‌ നോക്കുന്നതുപോലുമില്ല?! വെളിയിൽ വന്നാൽ തങ്ങളുടെ സ്ഥിതിയും ഇതുപോലാകുമെന്ന്‌ ഭയന്ന്‌ മാളത്തിൽ ഒളിച്ചിരുന്ന്‌ കരയുകയാവുമോ?!. ആ എറുമ്പുകൾ, അതിനു ചുണ്ടെലി ചാകുന്നതുവരെയെങ്കിലും കാത്തുകൂടേ മൂക്കിലും വായിലുമൊക്കെ കയറാൻ. ഹും! ഈ എറുമ്പുകളെയാണു, താൻ ഗ്ലാസ്സിൽ നിന്നൊക്കെ പൊക്കിയെടുത്ത്‌ രക്ഷിച്ചതു.. ഇനി വരട്ടെ... മീര മനസ്സിൽ കരുതി

മൈന വീണ്ടും ചുണ്ടെലി ചത്തോ എന്നുറപ്പു വരുത്താൻ അരികിലൊക്കെ പോയി ധൈര്യ സമേതം കറങ്ങുകയും, അങ്ങകലെയിരിക്കുന്ന കൂട്ടുകാരിയോടെ വീണ്ടുമെന്തൊക്കെയോ വിളിച്ചു കൂവുന്നുമുണ്ട്‌. അതിനു മറുപടി എന്നോണം കൂട്ടുകാരിയും എന്തോ ശബ്ദമുണ്ടാക്കി. ഒരുപ ക്ഷെ, ഇപ്പ്രാവശ്യം പറഞ്ഞത്‌, ‘ചുണ്ടെലിയുടെ കഥ കഴിഞ്ഞു’ എന്നാവും. അവരുടെ ശബ്ദത്തിലും വിഷാദമൊന്നും കലർന്നിട്ടില്ല. അവർക്കതൊരു അതൊരു സർവ്വസാധാരണമായ ഒരു സംഭവം മാത്രം!.

മീര കുറച്ചടുത്തു പോയി നോക്കി. തറയിൽ പറ്റിപ്പിടിച്ച്‌ അനക്കമറ്റു, ‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ! ശിവ!’ എന്ന മട്ടിൽ കിടക്കുന്നു പാവം ചുണ്ടെലി. മരിക്കാൻ പോകുന്നതിനു തൊട്ടു മുൻപു പോലും എന്റെ നേരേ ചീറി വന്ന ചുണ്ടെലി, ഇതാ അനക്കമറ്റു, ‘ഞാൻ ഇതാ പോയിക്കഴിഞ്ഞു, ഇനി എന്റെ ശരീരത്തെ എന്തുവേണമെങ്കിലും ആയിക്കോളു’ എന്ന മട്ടിൽ...

മീരക്കെന്തോ, വലിയ വിഷമം തോന്നി ആരുമില്ലാത്ത ഒരാനാഥ ശവം പോലെ... മീര അതിനെ പതിയെ എടുത്തു മറവു ചെയ്‌തു. ‘ഇത്രയേ ഉള്ളു ഭൂമിയിൽ ഒരു ജീവന്റെ വില! എന്നിട്ടും... പലരും പരക്കം പായുന്നു... ഈ ഭൂമി മുഴുവൻ തങ്ങളടുതെന്നപോലെ... ’

വീടിനു ചുറ്റിനും പതിവിലുമധികം ചോനനെറുമ്പിനെ കണ്ട മീര പതിവില്ലാതെ എറുമ്പു പൊടി വിതറുമ്പോൾ മനസ്സിൽ പറഞ്ഞു, ‘ഞാൻ മാത്രമെന്തിനു വെറുതേ.. ദൈവം പോലും...’
ചൈനയിൽ... ഈ എറുമ്പിനേയും എലിയേയുമൊക്കെക്കാൾ ദാരുണമായി മണ്ണിനടിയിൽ
മരണത്തെയും കാത്ത്‌ എത്രയോ പിഞ്ചു കുഞ്ഞുങ്ങൾ, ഗര്‍ഭിണികൾ, വൃദ്ധർ, യൗവ്വനയുക്‌തർ, ഒക്കെ നിശ്ശഹായരായി, മരണത്തെയും കാത്ത്‌?വേദന കടിച്ചിറക്കി കിടന്നു... എത്ര ദിവസം’ ദൈവം ഒന്നും ചെയ്‌തില്ല... ഒന്നും...

ഭൂമിയ്ക്കടിയിൽ കിടന്ന്‌ ജീവനുവേണ്ടി പൊരുത്തിയവരുടെ ഓർമ്മ നശിക്കുന്നതുവരെ, താനെന്ന ഭാവം മറയുന്നതുവരെയെ ആ വേദന നിലനിൽക്കു. അതുകഴിയുമ്പോൾ ഒന്നുമില്ല. എല്ലാം അടങ്ങുന്ന ആത്മാവു മാത്രം. എന്റെ ആത്മാവ്‌ നിന്റെ ആത്മാവ്‌ എന്നിങ്ങനെ വേർതിരിവില്ലാതെ, ഒരേ ചൈതന്യത്തിൽ ലയിക്കുന്ന അനേകം ആത്മാക്കൾ.

പിന്നെ എന്തിനു വെവ്വേറെ ശരീരങ്ങളിൽ കുടിയേറി വെവ്വേറെ അളവിൽ സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നു??!! ഒന്നിനും ഉത്തരമില്ല. ദൈവം മൗനിയാണോ??? ഈ ജ?ത്പിതാവും മാതാവും മൗനം പൂണ്ടിരുന്നാൽ മക്കളായ ജീവജാലങ്ങൾ ?തികിട്ടാതെ, വഴിയറിയാതെ ഇങ്ങിനെ എന്തിനെന്നരിയാതെ ജനിച്ചും മരിച്ചും... മരിച്ചും ജനിച്ചും... അങ്ങിനെ അങ്ങിനെ... ഉത്തരമില്ലാത്ത ഒരു ചോദ്യം പോലെ...

മീര കണ്ണിൽ നിന്നൂര്ർന്നു വീണ കണ്ണീർ തുടച്ചു മാറ്റി... ‘ഇല്ല.. തനിക്ക്‌ കൊല്ലാനവകാശമില്ല, കാരണം തനിക്ക്‌ ഇതുപോലെ ഒരു ഉയിരിനെ ഉണ്ടാക്കാനാവില്ല. പക്ഷെ ദൈവത്തിനു കൊല്ലാനധികാരമുണ്ട്‌, കാരണം അദ്ദേഹമല്ലേ ഉയിരു തരുന്നതും.’ തിരിഞ്ഞു നടക്കുമ്പോൾ കണ്ണിലൂറിയ കണ്ണീരിലൂടെ താഴെ കിടന്ന കൊച്ചു വണ്ടിനെ പതിയെ തട്ടി വെളിയിലേക്കിട്ട്‌,
മീര പറഞ്ഞു, "എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോളു, എന്തിനാ എന്നെ പാപിയാക്കാനായി വരുന്നത്‌?" ഒരു ജീവനെ ഉണ്ടാക്കാൻ കഴിവില്ലാത്ത എനിക്ക്‌ അതിനെ നശിപ്പിക്കാനും അവകാശമില്ല. അദ്ദേഹത്തിനു മാത്രമേ അതിനവകാശമുള്ളു. അദ്ദേഹം തരുന്ന ജീവൻ, അദ്ദേഹം തരുന്ന വായുവും ഭക്ഷണവും ആഹരിച്ച്‌ ജീവിക്കുന്ന ജീവികളെ അദ്ദേഹത്തിനിഷ്ടമുള്ളപോലെ തിരിച്ചെടുക്കാനും അവകാശമുണ്ട്‌. നാമാരു ചോദ്യം ചെയ്യാൻ?! താനും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പെടുന്ന മറ്റൊരു ജീവൻ. ഏതു നിമിഷവും തിരികെ വിളിച്ചാൽ പോകാൻ തയ്യാറായി ജീവിക്കുന്ന ഒരു ജീവൻ.

Tuesday, June 2, 2009

അഹല്യ

വൈകിയ വേളയിലീപ്പൂപെറുക്കാന്‍
എത്തുമോ ദേവന്‍ അറിയില്ല തെല്ലും
കൊടിയ വേനലില്‍ കരിഞ്ഞുപോയ് പൂക്കള്‍
മണമേറെയില്ലിനി മധുവൊട്ടുമില്ല

വാടിയ പൂവുമായ് നില്‍ക്കുന്നു ഞാനീ
ആളൊട്ടുമില്ലാത്തൊരീ പൂവാടിയില്‍
ആട്ടം കഴിഞ്ഞു അരങ്ങുമൊഴിഞ്ഞു
തന്‍ കഥാനായകനെങ്ങോ മറഞ്ഞു

എത്തുമോ വീണ്ടും ഒരുദിനമവനീയരങ്ങില്‍
വിധുരയാം രാധപോല്‍ വിരഹം വിതുമ്പി
മുകരുമോ ദേവനീ വാടിയ പൂക്കള്‍
നിവേദിക്കാനെനിക്കുമില്ലര്‍ഹത തെല്ലും

പാടിയുണര്‍ത്തുന്നു മറന്ന ഗാനങ്ങള്‍
പണ്ടെങ്ങോ കളഞ്ഞുപോയൊരാ
പുല്ലാംഗുഴലിനെ തേടുകയാണിന്നും
പാതിനിദ്രയിലറിയാതെ എന്മനം

നാളെ പുലര്‍കാലെ പൂത്തുവിടരുമാ
പുതുപുഷ്പങ്ങളുമായ് കാത്തുനില്‍ക്കും
രാഗാര്‍ദ്രനായ് വരുമെന്റെ ദേവന്റെ
കല്‍കളില്‍ കാണിക്കയായര്‍പ്പിച്ചീടും

അല്ലാതെ വേറെന്ത് ആശിക്കുവാനിനി
ശാപമോക്ഷം തേടും മറ്റൊരഹല്യ ഞാന്‍
കണ്ടില്ലൊരിക്കലും ശാപമോക്ഷം തേടും
അഹല്യതന്‍ ഹൃത്തടം രാമന്‍
[അഹല്യയെ സങ്കല്പിച്ച്എഴുതിയത്]

Friday, November 28, 2008

യുദ്ധഭൂമി

ടിവിയില്‍; ഏതോ യുദ്ധഭൂവില്‍;
ഇന്നലെ ഞാനൊരു കാഴ്ച്ചകണ്ടു!
തുള്ളി വെള്ളം കുടിക്കുവാനില്ലാതെ;
ഒന്നു തലോടുവാനടുത്താരുമില്ലാതെ;
ഒരുനേരമൊരിത്തിരി ഭക്ഷണമില്ലാതെ;
വിശന്നു വലഞ്ഞു, എല്ലും തൊലിയുമായ്‌;
മനുഷ്യക്കുട്ടികള്‍ തന്നെയോ എന്നു-
സംശയിക്കുമാറൊരു ദയനീയമാവസ്ഥയില്‍,
പുഴുക്കളെപ്പോലെ, ജീവന്‍ വിടാനായ്‌ പിടയുമക്കാഴ്ച്ച!
കുടിവെള്ളമില്ലാതെ, ഭക്ഷണമില്ലാതെവലഞ്ഞിട്ടു-
മെന്തിനാ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു ജന്‍മമേകി?
കഷ്ടം! കഷ്ടം! ഈ ലോകമെത്ര ക്രൂരം!
വല്ലാതെ ഞെളിപിരികൊള്ളുന്നെന്‍ ഹൃത്ത്.
ഒന്നുമെനിയ്ക്കാകുന്നില്ലല്ലോ ആ-
പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിച്ചീടുവാന്‍!
മണ്ണിനു വേണ്ടി പടപൊരുതുന്നോര്‍;
മതത്തിനു വേണ്ടി പടപൊരുതുന്നോര്‍;
മനുഷ്യത്വമെന്തേ മറന്നിടുന്നൂ?
ഏറെക്കരയിച്ചെന്നെയക്കാഴ്ച്ച.
എന്റെ സ്വപ്നങ്ങള്‍ മോഹങ്ങളൊക്കെ
എത്ര തുച്ഛമവര്‍ക്കുമുന്നില്‍!

മുന്ന
2001

Wednesday, November 19, 2008

വേദന

സ്നേഹമാണെന്നെ തളര്‍ത്തുന്നതിപ്പോള്‍
സഹതാപമോ കരയിക്കുന്നു
വേദന എന്നോ എനിക്കു തോഴരായിപ്പോയി
പുത്തരിയാകുന്നു സന്തോഷമിപ്പോള്‍
കരയുന്നതാണെനിക്കാശ്വാസമിപ്പോള്‍
ചിരിക്കുമ്പോഴെന്തോ അപരാധം ചെയ്‌തപോല്‍
വേദനകളെന്നെ ധീരയാക്കുന്നു
സ്നേഹമാണെന്നെ തളര്‍ത്തുന്നതിപ്പോള്‍
[ഇതൊക്കെ പണ്ട്, ഏഴെട്ടു വർഷം മുൻപ് എഴുതിയതാണ്.]

Friday, November 7, 2008

വ്രതങ്ങളും തീര്‍ത്ഥാടങ്ങളും

കഷ്ടപ്പാടു വരുമ്പോള്‍, ദുഃഖം താങ്ങാനാവാതെയൊക്കെ വരുമ്പോള്‍ ഒക്കെ പലരും വ്രതങ്ങളെടുക്കുന്നു, തീര്‍ത്ഥാടനങ്ങള്‍ പോകുന്നു, കഠിനമായ നേര്‍ച്ചകള്‍ നേരുന്നു.
എന്തിനെന്നോ?

വിശദീകരിക്കാന്‍ ശ്രമിക്കാം...,

നാം സൂര്യന്റെ കഠിനമായചൂടിനെ കുറ്റം പറഞ്ഞുകൊണ്ട് വീശിക്കൊണ്ടിരിക്കുന്നു എന്നു കരുതുക,
ചൂട് അസഹ്യമായി തോന്നും. ‘നശിച്ച സൂര്യന്‍,’ ‘ഒടുക്കത്തെ ചൂട്’, എന്നൊക്കെ പറഞ്ഞും പരിതപിച്ചും വെപ്രാളപ്പെട്ട്, ചൂട് അധികരിപ്പിക്കുന്നു. ചൂട് സഹിക്കാനാവാതെ കഷ്ടപ്പെടുന്നു.
അതേസമയം, നമ്മെ ആരെങ്കിലും ആ സമയം ഒരുനിമിഷം ആളിക്കത്തുന്ന തീയില്‍ ഒന്നു കാട്ടുകയോ, അതിനടുത്ത് അല്പസമയം ഇരുത്തുകയോ ചെയ്തിട്ട്, തിരിച്ച് സൂര്യതാപം ഏല്‍ക്കുമ്പോഴോ!
എന്തൊരാശ്വാസം!

ചിലര്‍ തീയിലൂടെ നടക്കുന്നു.. ചിലര്‍ ശരീരത്തില്‍ നിറയെ; വായിലും, നാക്കിലും ഒക്കെ സൂചികള്‍ കുത്തി, ഭാരവും വഹിച്ച് കിലോമീറ്ററോളം നടക്കുന്നു.. എല്ലാറ്റിന്റെയും ഒടുവില്‍ കിട്ടുന്നത് മേല്‍പ്പറഞ്ഞ് ആശ്വാസമാണ്.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആര്‍ഭാടത്തിനും, സുഖലോലുപതയിലും മാത്രം ശ്രദ്ധിച്ച് മാക്സിമം സുഖിക്കുന്ന ഇന്നത്തെ മനുഷ്യരും നിരാശരാണ്, വിരക്തരാണ്. ഒടുവില്‍ തോന്നും ഒരു തീര്‍ത്ഥാടനം നടത്തിയാലോ? ഫാമിലിയേയും കൂട്ടി, മലയും കാടും ഒക്കെ കയറി ഇറങ്ങി, പ്രകൃതിയുമായി
അടുത്ത്, നിത്യാര്‍ഭാടങ്ങളില്‍ നിന്നൊക്കെ വിട്ടകന്ന്, മറ്റ് യാത്രക്കാരെപ്പോലെ അസൌകര്യങ്ങ ളൊക്കെ സഹിച്ച് , തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി വരുമ്പോഴും ഇതേ അനുഭവമാണ്.
നാം എത്രമാത്രം ആക്രാന്തരായാണ് സുഖങ്ങളുടെ പിന്നാലെ പാഞ്ഞത് എന്ന് മനസ്സിലാവുന്നു...

ഇനി മറ്റൊരു കോണില്‍ നിന്ന് നോക്കാം..
ചില ഭാര്യമാര്‍ സദാ സമയവും കമ്പ്ലൈന്റ് തന്നെ കമ്പ്ലൈന്റ്
മിടുക്കുള്ള പണ്ടത്തെ ഭര്‍ത്താക്കന്മാര്‍ (ധൈര്യമില്ലാത്തവര്‍ അല്‍പ്പം അകത്താക്കിയിട്ട് ലക്കുകേട് അഭിനയിച്ചുകൊണ്ട്) ഒരു മിനിട്ട് കൊണ്ട് കാര്യം തീര്‍ത്തുതരും. നല്ല രണ്ട് വഴക്ക്, അല്ലെങ്കില്‍ ഒരു ചവിട്ട്/അടി (സാഹചര്യം അനുവദിക്കുന്നതെന്തും). ബഹളമൊക്കെ കഴിഞ്ഞ് വീണ്ടും പഴയപോലെയാകുമ്പോള്‍ ഭാര്യയ്ക്ക് എന്തൊരു സ്നേഹം!

ഭാര്യ അപ്പോഴാണ് അറിയുന്നത് വഴക്കിനു മുന്‍പുള്ള ജീവിതവും സഹിക്കബിള്‍ ആയിരുന്നു എന്ന്

അതുപോലെ..
യധാര്‍ത്ഥ ജീവിതം ബോറാകുന്ന ചിലര്‍, ഓടിപ്പോയി ബ്ലോഗെഴുതും. അവിടെ എല്ലാവരും വിശാലമനുഷ്യരാണ് , സ്നേഹം മാത്രം, സാഹോദര്യം, എക്സട്റ.. എക്സട്റ...

ഇതുകണ്ട് മിടുക്കുള്ള ചിലര്‍ ഒറ്റ തട്ട്... ചെന്നു വീഴുന്നത്, തുടങ്ങിയേടത്തു തന്നെ!
അവിടെനിന്ന് തൂത്തുപിടഞ്ഞ് എണീറ്റുനോക്കുമ്പോള്‍ പിന്നെ യധാര്‍ത്ഥ ജീവിതം എന്തൊരു സുന്ദരം! സുരഭിലം!
പൂക്കള്‍ക്കൊക്കെ ഇതുവരെയില്ലാതിരുന്ന ഭംഗി!
മനുഷ്യരൊക്കെ വെറും സാധാരണ മനുഷ്യര്‍ ‍...
ആര്‍ക്കും ഒരു കുഴപ്പവും ഇല്ല
എല്ലായിടത്തും ശാന്തിയും സമാധാനവും...!

Wednesday, November 5, 2008

ചെല്ലക്കിളി

ഒരു കിളി ചെറു കിളി ഓമനപ്പൈങ്കിളി
ഓമനിച്ചൊരു ചെല്ലക്കിളിയായ്‌ വളര്‍ത്തി
ഒരുദിനമമ്മയും വിടചൊല്ലിപ്പിരിഞ്ഞുപോയ്‌
ഒന്നുമതിനെ പഠിപ്പിച്ചില്ലമ്മ പറക്ക-
മുറ്റിയാലിരതേടണം പിന്നെ ഇണതേടണം
പക്ഷെ, ചിറകിനിയും ബലമായിട്ടില്ല,
തുണയായൊരിണയെ കണ്ടതുമില്ല.
തുണതേടിയലഞ്ഞെന്നൊരു നാളിലവള്‍
കണ്ടുമുട്ടിയൊരിണയെയന്നാദ്യമായ്‌
സ്നേഹമതിനില്ല സഹതാപം മാത്രം
ഉണ്ണാന്‍ ചോറുണ്ട്‌, കിടക്കാനിടമുണ്ട്‌;
ഹൃദയം മറ്റാര്‍ക്കോ പങ്കിട്ടു പോയി പോല്‍!
ചെറുകിളി വല്ലാതെ തകര്‍ന്നുപോയെങ്കിലും
ഇരതേടി, കൂടൊരുക്കി കാത്തിരുന്നു-
രാവേറെ മയങ്ങുവോളം തന്‍ തോഴനുവേണ്ടി.
സന്ധ്യകള്‍ തോറുമവന്‍ പാടും പാട്ടുകള്‍
പാവമാ പൈങ്കിളിക്കന്യമായി തീര്‍ന്നു.
ഹൃദയത്തില്‍ കാരിരുമ്പിന്‍ മുള്ളു തറയ്ക്കുമ്പോല്‍
നൊമ്പരമോടവള്‍ കേണുപലദിനം.
എന്തപമാനമാണെന്തിനീ പൊയ്‌ വേഷം
അഴിച്ചു മാറ്റാനു മാവില്ല, കാപഠ്യമാം
പുറംലോകമെന്തെന്നിനിയുമറിയി-
ല്ലൊരു പക്ഷെ, ഇതിലും കൊടൂരമാം.
ഒരുനാളൊരുദിനം കേട്ടാ പക്ഷി തന്‍
ഹൃദയത്തിന്‍ കോണിലിരുന്നാരോ പാടുന്നു
പടുപാട്ടെന്നു കരുതിയടച്ചവള്‍ ഹൃത്തും
മറക്കാനവര്‍ പാടുപെട്ടു പലദിനം
അറിയാതന്നവള്‍ തൂകിയ ചുടു കണ്ണീര്‍
ഹൃദയത്തിന്‍ വൃണത്തിലൂടൊഴുകിയിറങ്ങി
ഹൃദയത്തിന്‍ വൃണവും കരിഞ്ഞൊരു നാളില്‍,
ആശ്വാസത്തോടവള്‍ മയങ്ങും നേരം,
ആശ്രയമായാ കിളിവന്നൊരുദിനം
ഒ‍രുകുളിര്‍ തെന്നല്‍പോലവളെണര്‍ത്തി!
ആശ്രുവിന്നിടയിലൂടവള്‍ കണ്ടു തന്‍
ഗന്ധര്‍വ്വ ഗായകനെയന്നാദ്യമായ്‌.
അറിയാതെ ഹൃദയങ്ങളടുത്തുപോയ്‌
ഹൃദയങ്ങള്‍ പങ്കിട്ടിരുവരും പക്ഷെ,
മറ്റൊരു കൂട്ടിലെ പക്ഷിയാം
തിരിച്ചുപോകണമവനു മൂവന്തിക്ക്‌
പുലര്‍ത്തേണമതിനൊരു പറ്റം കിളികളെ
കര്‍ത്തവ്യ നിരതനാം ത്യാഗശീലന്‍
സ്വന്തമല്ലെന്നറിയാമവര്‍ക്കുമെങ്കിലും
ഹൃദയങ്ങള്‍വല്ലാതടുത്തുപോയി
ആകെ കുഴഞ്ഞുപോയ്‌ പക്ഷിയതിന്‍
ഹൃദയമിരണ്ടായ്‌ പങ്കുവയ്ക്കപ്പെട്ടു
ഉയിരു പങ്കിട്ടോന്‍ തന്‍ ഉടലതിനന്യം
ഉടലു പങ്കിട്ടോന്‍ തന്‍ ഉയിരതിനന്യം
വല്ലാതെ തളരുമ്പോള്‍ തലചായ്ക്കാനൊരിടമില്ല.
വല്ലാതെ കുഴങ്ങിപ്പോയാ പക്ഷി; അന്നോളം
ആരെയും വഞ്ചിച്ചു ശീലിച്ചിട്ടില്ലാത്തവ-
ളൊടുവില്‍ പെറ്റമ്മ തന്‍ മടി തേടിപ്പറന്നു പോയ്‌
പെറ്റമ്മതന്‍ മാറില്‍ തലവച്ചവള്‍ കേണു
ആരുമില്ലമ്മേ ആശ്രയമേകുക പൊന്നമ്മേ
ജീവിതയാത്രയില്‍ തോറ്റുപോയ്‌ ഞാനമ്മേ
ഭൂമിദേവിയമ്മയവളെ അന്‍പോടെ പുല്‍കി
ശാന്തത എന്തെന്നറിഞ്ഞവളന്നാദ്യമായ്‌
അമ്മതന്‍ മാറില്‍ ചായ്ച്ചവള്‍ ചെമ്മേ
അന്ത്യമായ്‌ ശ്വാസം വലിച്ചു ശാന്തമായ്‌.

[ഇതും ശൂന്യതയില്‍ നിന്നുണ്ടാക്കിയെടുത്തതാണ്. വെറും ഭാവനകള്‍..വേറേ ജോലിയില്ല]

Sunday, November 2, 2008

ഒരോണം

ഓണങ്ങള്‍ പലവട്ടം വന്നു പോയ്‌
ഓരോ ദിനവും കടന്നുപോകും വിധം
ഒന്നിലുമില്ലൊരു സന്തോഷമിന്നിനി
ഒന്നായിരുന്നവരൊക്കെ പിരിഞ്ഞുപോയ്‌

സ്വന്തങ്ങള്‍ ബന്ധങ്ങള്‍ ഒന്നിലുമില്ലിന്ന്‌ വിശ്വാ
സമെല്ലാം നശിച്ചിട്ടേരെയായ്‌ നാളുകള്‍
പാവമൊരുണ്ണിതന്‍ ശപമാകുമോ

എന്തിലുമേതിലും നിന്നെ തിരയുന്നു ഞാന്‍
ഓണമെന്നല്ലാ,ഒരിത്തിരി സന്തോഷം
ഉണരുന്ന വേളയിലെല്ലാം
ഓര്‍ക്കുന്നു നിന്നെ ഞാന്‍ ഉണ്ണീ

നീ യില്ലാതുള്ള സന്തോഷം സന്തോഷമാകുമോ
തീര്‍ത്താല്‍ തീരാത്തൊരാ വിടവു നികത്തുവാന്‍
ഒന്നിനുമാകില്ലീ ഉലകിലെന്നുണ്ണീ
എത്ര നിസ്സാരല്ലേ കുഞ്ഞേ
മാനുഷര്‍
മൃഗങ്ങളെക്കാള്‍ കഷ്ടം

താന്താങ്ങള്‍തന്നുടെ കണ്ടുപിടിത്തങ്ങള്‍
തങ്ങള്‍ക്കു തന്നെചിതയൊരുക്കുന്നതറിയാതെ.
നശിക്കാനായ്‌ ഉയിര്‍ത്തെണീക്കുന്നീ
മാനുഷ ജന്‍മങ്ങള്‍