Friday, November 28, 2008

യുദ്ധഭൂമി

ടിവിയില്‍; ഏതോ യുദ്ധഭൂവില്‍;
ഇന്നലെ ഞാനൊരു കാഴ്ച്ചകണ്ടു!
തുള്ളി വെള്ളം കുടിക്കുവാനില്ലാതെ;
ഒന്നു തലോടുവാനടുത്താരുമില്ലാതെ;
ഒരുനേരമൊരിത്തിരി ഭക്ഷണമില്ലാതെ;
വിശന്നു വലഞ്ഞു, എല്ലും തൊലിയുമായ്‌;
മനുഷ്യക്കുട്ടികള്‍ തന്നെയോ എന്നു-
സംശയിക്കുമാറൊരു ദയനീയമാവസ്ഥയില്‍,
പുഴുക്കളെപ്പോലെ, ജീവന്‍ വിടാനായ്‌ പിടയുമക്കാഴ്ച്ച!
കുടിവെള്ളമില്ലാതെ, ഭക്ഷണമില്ലാതെവലഞ്ഞിട്ടു-
മെന്തിനാ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു ജന്‍മമേകി?
കഷ്ടം! കഷ്ടം! ഈ ലോകമെത്ര ക്രൂരം!
വല്ലാതെ ഞെളിപിരികൊള്ളുന്നെന്‍ ഹൃത്ത്.
ഒന്നുമെനിയ്ക്കാകുന്നില്ലല്ലോ ആ-
പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിച്ചീടുവാന്‍!
മണ്ണിനു വേണ്ടി പടപൊരുതുന്നോര്‍;
മതത്തിനു വേണ്ടി പടപൊരുതുന്നോര്‍;
മനുഷ്യത്വമെന്തേ മറന്നിടുന്നൂ?
ഏറെക്കരയിച്ചെന്നെയക്കാഴ്ച്ച.
എന്റെ സ്വപ്നങ്ങള്‍ മോഹങ്ങളൊക്കെ
എത്ര തുച്ഛമവര്‍ക്കുമുന്നില്‍!

മുന്ന
2001

Wednesday, November 19, 2008

വേദന

സ്നേഹമാണെന്നെ തളര്‍ത്തുന്നതിപ്പോള്‍
സഹതാപമോ കരയിക്കുന്നു
വേദന എന്നോ എനിക്കു തോഴരായിപ്പോയി
പുത്തരിയാകുന്നു സന്തോഷമിപ്പോള്‍
കരയുന്നതാണെനിക്കാശ്വാസമിപ്പോള്‍
ചിരിക്കുമ്പോഴെന്തോ അപരാധം ചെയ്‌തപോല്‍
വേദനകളെന്നെ ധീരയാക്കുന്നു
സ്നേഹമാണെന്നെ തളര്‍ത്തുന്നതിപ്പോള്‍
[ഇതൊക്കെ പണ്ട്, ഏഴെട്ടു വർഷം മുൻപ് എഴുതിയതാണ്.]

Friday, November 7, 2008

വ്രതങ്ങളും തീര്‍ത്ഥാടങ്ങളും

കഷ്ടപ്പാടു വരുമ്പോള്‍, ദുഃഖം താങ്ങാനാവാതെയൊക്കെ വരുമ്പോള്‍ ഒക്കെ പലരും വ്രതങ്ങളെടുക്കുന്നു, തീര്‍ത്ഥാടനങ്ങള്‍ പോകുന്നു, കഠിനമായ നേര്‍ച്ചകള്‍ നേരുന്നു.
എന്തിനെന്നോ?

വിശദീകരിക്കാന്‍ ശ്രമിക്കാം...,

നാം സൂര്യന്റെ കഠിനമായചൂടിനെ കുറ്റം പറഞ്ഞുകൊണ്ട് വീശിക്കൊണ്ടിരിക്കുന്നു എന്നു കരുതുക,
ചൂട് അസഹ്യമായി തോന്നും. ‘നശിച്ച സൂര്യന്‍,’ ‘ഒടുക്കത്തെ ചൂട്’, എന്നൊക്കെ പറഞ്ഞും പരിതപിച്ചും വെപ്രാളപ്പെട്ട്, ചൂട് അധികരിപ്പിക്കുന്നു. ചൂട് സഹിക്കാനാവാതെ കഷ്ടപ്പെടുന്നു.
അതേസമയം, നമ്മെ ആരെങ്കിലും ആ സമയം ഒരുനിമിഷം ആളിക്കത്തുന്ന തീയില്‍ ഒന്നു കാട്ടുകയോ, അതിനടുത്ത് അല്പസമയം ഇരുത്തുകയോ ചെയ്തിട്ട്, തിരിച്ച് സൂര്യതാപം ഏല്‍ക്കുമ്പോഴോ!
എന്തൊരാശ്വാസം!

ചിലര്‍ തീയിലൂടെ നടക്കുന്നു.. ചിലര്‍ ശരീരത്തില്‍ നിറയെ; വായിലും, നാക്കിലും ഒക്കെ സൂചികള്‍ കുത്തി, ഭാരവും വഹിച്ച് കിലോമീറ്ററോളം നടക്കുന്നു.. എല്ലാറ്റിന്റെയും ഒടുവില്‍ കിട്ടുന്നത് മേല്‍പ്പറഞ്ഞ് ആശ്വാസമാണ്.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആര്‍ഭാടത്തിനും, സുഖലോലുപതയിലും മാത്രം ശ്രദ്ധിച്ച് മാക്സിമം സുഖിക്കുന്ന ഇന്നത്തെ മനുഷ്യരും നിരാശരാണ്, വിരക്തരാണ്. ഒടുവില്‍ തോന്നും ഒരു തീര്‍ത്ഥാടനം നടത്തിയാലോ? ഫാമിലിയേയും കൂട്ടി, മലയും കാടും ഒക്കെ കയറി ഇറങ്ങി, പ്രകൃതിയുമായി
അടുത്ത്, നിത്യാര്‍ഭാടങ്ങളില്‍ നിന്നൊക്കെ വിട്ടകന്ന്, മറ്റ് യാത്രക്കാരെപ്പോലെ അസൌകര്യങ്ങ ളൊക്കെ സഹിച്ച് , തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി വരുമ്പോഴും ഇതേ അനുഭവമാണ്.
നാം എത്രമാത്രം ആക്രാന്തരായാണ് സുഖങ്ങളുടെ പിന്നാലെ പാഞ്ഞത് എന്ന് മനസ്സിലാവുന്നു...

ഇനി മറ്റൊരു കോണില്‍ നിന്ന് നോക്കാം..
ചില ഭാര്യമാര്‍ സദാ സമയവും കമ്പ്ലൈന്റ് തന്നെ കമ്പ്ലൈന്റ്
മിടുക്കുള്ള പണ്ടത്തെ ഭര്‍ത്താക്കന്മാര്‍ (ധൈര്യമില്ലാത്തവര്‍ അല്‍പ്പം അകത്താക്കിയിട്ട് ലക്കുകേട് അഭിനയിച്ചുകൊണ്ട്) ഒരു മിനിട്ട് കൊണ്ട് കാര്യം തീര്‍ത്തുതരും. നല്ല രണ്ട് വഴക്ക്, അല്ലെങ്കില്‍ ഒരു ചവിട്ട്/അടി (സാഹചര്യം അനുവദിക്കുന്നതെന്തും). ബഹളമൊക്കെ കഴിഞ്ഞ് വീണ്ടും പഴയപോലെയാകുമ്പോള്‍ ഭാര്യയ്ക്ക് എന്തൊരു സ്നേഹം!

ഭാര്യ അപ്പോഴാണ് അറിയുന്നത് വഴക്കിനു മുന്‍പുള്ള ജീവിതവും സഹിക്കബിള്‍ ആയിരുന്നു എന്ന്

അതുപോലെ..
യധാര്‍ത്ഥ ജീവിതം ബോറാകുന്ന ചിലര്‍, ഓടിപ്പോയി ബ്ലോഗെഴുതും. അവിടെ എല്ലാവരും വിശാലമനുഷ്യരാണ് , സ്നേഹം മാത്രം, സാഹോദര്യം, എക്സട്റ.. എക്സട്റ...

ഇതുകണ്ട് മിടുക്കുള്ള ചിലര്‍ ഒറ്റ തട്ട്... ചെന്നു വീഴുന്നത്, തുടങ്ങിയേടത്തു തന്നെ!
അവിടെനിന്ന് തൂത്തുപിടഞ്ഞ് എണീറ്റുനോക്കുമ്പോള്‍ പിന്നെ യധാര്‍ത്ഥ ജീവിതം എന്തൊരു സുന്ദരം! സുരഭിലം!
പൂക്കള്‍ക്കൊക്കെ ഇതുവരെയില്ലാതിരുന്ന ഭംഗി!
മനുഷ്യരൊക്കെ വെറും സാധാരണ മനുഷ്യര്‍ ‍...
ആര്‍ക്കും ഒരു കുഴപ്പവും ഇല്ല
എല്ലായിടത്തും ശാന്തിയും സമാധാനവും...!

Wednesday, November 5, 2008

ചെല്ലക്കിളി

ഒരു കിളി ചെറു കിളി ഓമനപ്പൈങ്കിളി
ഓമനിച്ചൊരു ചെല്ലക്കിളിയായ്‌ വളര്‍ത്തി
ഒരുദിനമമ്മയും വിടചൊല്ലിപ്പിരിഞ്ഞുപോയ്‌
ഒന്നുമതിനെ പഠിപ്പിച്ചില്ലമ്മ പറക്ക-
മുറ്റിയാലിരതേടണം പിന്നെ ഇണതേടണം
പക്ഷെ, ചിറകിനിയും ബലമായിട്ടില്ല,
തുണയായൊരിണയെ കണ്ടതുമില്ല.
തുണതേടിയലഞ്ഞെന്നൊരു നാളിലവള്‍
കണ്ടുമുട്ടിയൊരിണയെയന്നാദ്യമായ്‌
സ്നേഹമതിനില്ല സഹതാപം മാത്രം
ഉണ്ണാന്‍ ചോറുണ്ട്‌, കിടക്കാനിടമുണ്ട്‌;
ഹൃദയം മറ്റാര്‍ക്കോ പങ്കിട്ടു പോയി പോല്‍!
ചെറുകിളി വല്ലാതെ തകര്‍ന്നുപോയെങ്കിലും
ഇരതേടി, കൂടൊരുക്കി കാത്തിരുന്നു-
രാവേറെ മയങ്ങുവോളം തന്‍ തോഴനുവേണ്ടി.
സന്ധ്യകള്‍ തോറുമവന്‍ പാടും പാട്ടുകള്‍
പാവമാ പൈങ്കിളിക്കന്യമായി തീര്‍ന്നു.
ഹൃദയത്തില്‍ കാരിരുമ്പിന്‍ മുള്ളു തറയ്ക്കുമ്പോല്‍
നൊമ്പരമോടവള്‍ കേണുപലദിനം.
എന്തപമാനമാണെന്തിനീ പൊയ്‌ വേഷം
അഴിച്ചു മാറ്റാനു മാവില്ല, കാപഠ്യമാം
പുറംലോകമെന്തെന്നിനിയുമറിയി-
ല്ലൊരു പക്ഷെ, ഇതിലും കൊടൂരമാം.
ഒരുനാളൊരുദിനം കേട്ടാ പക്ഷി തന്‍
ഹൃദയത്തിന്‍ കോണിലിരുന്നാരോ പാടുന്നു
പടുപാട്ടെന്നു കരുതിയടച്ചവള്‍ ഹൃത്തും
മറക്കാനവര്‍ പാടുപെട്ടു പലദിനം
അറിയാതന്നവള്‍ തൂകിയ ചുടു കണ്ണീര്‍
ഹൃദയത്തിന്‍ വൃണത്തിലൂടൊഴുകിയിറങ്ങി
ഹൃദയത്തിന്‍ വൃണവും കരിഞ്ഞൊരു നാളില്‍,
ആശ്വാസത്തോടവള്‍ മയങ്ങും നേരം,
ആശ്രയമായാ കിളിവന്നൊരുദിനം
ഒ‍രുകുളിര്‍ തെന്നല്‍പോലവളെണര്‍ത്തി!
ആശ്രുവിന്നിടയിലൂടവള്‍ കണ്ടു തന്‍
ഗന്ധര്‍വ്വ ഗായകനെയന്നാദ്യമായ്‌.
അറിയാതെ ഹൃദയങ്ങളടുത്തുപോയ്‌
ഹൃദയങ്ങള്‍ പങ്കിട്ടിരുവരും പക്ഷെ,
മറ്റൊരു കൂട്ടിലെ പക്ഷിയാം
തിരിച്ചുപോകണമവനു മൂവന്തിക്ക്‌
പുലര്‍ത്തേണമതിനൊരു പറ്റം കിളികളെ
കര്‍ത്തവ്യ നിരതനാം ത്യാഗശീലന്‍
സ്വന്തമല്ലെന്നറിയാമവര്‍ക്കുമെങ്കിലും
ഹൃദയങ്ങള്‍വല്ലാതടുത്തുപോയി
ആകെ കുഴഞ്ഞുപോയ്‌ പക്ഷിയതിന്‍
ഹൃദയമിരണ്ടായ്‌ പങ്കുവയ്ക്കപ്പെട്ടു
ഉയിരു പങ്കിട്ടോന്‍ തന്‍ ഉടലതിനന്യം
ഉടലു പങ്കിട്ടോന്‍ തന്‍ ഉയിരതിനന്യം
വല്ലാതെ തളരുമ്പോള്‍ തലചായ്ക്കാനൊരിടമില്ല.
വല്ലാതെ കുഴങ്ങിപ്പോയാ പക്ഷി; അന്നോളം
ആരെയും വഞ്ചിച്ചു ശീലിച്ചിട്ടില്ലാത്തവ-
ളൊടുവില്‍ പെറ്റമ്മ തന്‍ മടി തേടിപ്പറന്നു പോയ്‌
പെറ്റമ്മതന്‍ മാറില്‍ തലവച്ചവള്‍ കേണു
ആരുമില്ലമ്മേ ആശ്രയമേകുക പൊന്നമ്മേ
ജീവിതയാത്രയില്‍ തോറ്റുപോയ്‌ ഞാനമ്മേ
ഭൂമിദേവിയമ്മയവളെ അന്‍പോടെ പുല്‍കി
ശാന്തത എന്തെന്നറിഞ്ഞവളന്നാദ്യമായ്‌
അമ്മതന്‍ മാറില്‍ ചായ്ച്ചവള്‍ ചെമ്മേ
അന്ത്യമായ്‌ ശ്വാസം വലിച്ചു ശാന്തമായ്‌.

[ഇതും ശൂന്യതയില്‍ നിന്നുണ്ടാക്കിയെടുത്തതാണ്. വെറും ഭാവനകള്‍..വേറേ ജോലിയില്ല]

Sunday, November 2, 2008

ഒരോണം

ഓണങ്ങള്‍ പലവട്ടം വന്നു പോയ്‌
ഓരോ ദിനവും കടന്നുപോകും വിധം
ഒന്നിലുമില്ലൊരു സന്തോഷമിന്നിനി
ഒന്നായിരുന്നവരൊക്കെ പിരിഞ്ഞുപോയ്‌

സ്വന്തങ്ങള്‍ ബന്ധങ്ങള്‍ ഒന്നിലുമില്ലിന്ന്‌ വിശ്വാ
സമെല്ലാം നശിച്ചിട്ടേരെയായ്‌ നാളുകള്‍
പാവമൊരുണ്ണിതന്‍ ശപമാകുമോ

എന്തിലുമേതിലും നിന്നെ തിരയുന്നു ഞാന്‍
ഓണമെന്നല്ലാ,ഒരിത്തിരി സന്തോഷം
ഉണരുന്ന വേളയിലെല്ലാം
ഓര്‍ക്കുന്നു നിന്നെ ഞാന്‍ ഉണ്ണീ

നീ യില്ലാതുള്ള സന്തോഷം സന്തോഷമാകുമോ
തീര്‍ത്താല്‍ തീരാത്തൊരാ വിടവു നികത്തുവാന്‍
ഒന്നിനുമാകില്ലീ ഉലകിലെന്നുണ്ണീ
എത്ര നിസ്സാരല്ലേ കുഞ്ഞേ
മാനുഷര്‍
മൃഗങ്ങളെക്കാള്‍ കഷ്ടം

താന്താങ്ങള്‍തന്നുടെ കണ്ടുപിടിത്തങ്ങള്‍
തങ്ങള്‍ക്കു തന്നെചിതയൊരുക്കുന്നതറിയാതെ.
നശിക്കാനായ്‌ ഉയിര്‍ത്തെണീക്കുന്നീ
മാനുഷ ജന്‍മങ്ങള്‍

Wednesday, October 15, 2008

വൃദ്ധ

താനേ നടന്നു തളരുമ്പോഴിടക്കിടെ
കേള്‍ക്കാറുണ്ടായിരുന്നാ സ്വരം
മൂളലായ്‌, ഏതോ വേദനകള്‍ തന്‍ തേങ്ങലായ്‌
ഏതോ അടിമത്വത്തിന്‍ ശാപമായ്‌;
ആത്മസ്വാന്തനം പോല്‍
ഉയര്‍ന്നു കേള്‍ക്കാറുണ്ടായിരുന്നാ സ്വരം

വാര്‍ദ്ധക്ക്യത്തിന്നൊറ്റപ്പെടലിന്‍വേദനയില്‍
ഉള്ളിലൊതുക്കിയ ഒട്ടേറെ മോഹത്തിന്‍
മൌനമാം ബഹിര്‍സ്ഭുരണം പോല്‍
എന്‍ ഏകാന്ത പയണങ്ങളില്‍
എന്നും കേള്‍ക്കാറുണ്ടായിരുന്നാ സ്വരം

മൌനമായെന്‍ ഹൃദയവും
കാത്തുനില്‍ക്കാറുണ്ടായിരുന്നാ
സ്വരം കേള്‍ക്കാന്‍ കാതോർത്തു
നിത്യവും ആ ജനാലക്കരികില്‍

എന്നാത്മാവിന്‍ സാന്ത്വനമായിരുന്നാ സ്വരം
ഉറ്റോരെയെല്ലാം വിട്ടുപിരിഞ്ഞീ അന്യ നാട്ടില്‍
ഒറ്റപ്പെട്ടു കിടക്കുമെന്‍ ആത്മാവ്‌
തിരിച്ചറിഞ്ഞാ വേദന എങ്കിലും
ഇത്തിരി സാന്ത്വനം നല്‍കാന്‍
കഴിഞ്ഞില്ലെനിക്കെങ്കിലുമാ
ജനാലക്കരികില്‍ നില്‍ക്കുമ്പോള്‍
സ്നേഹമായ്‌ എന്റെ പേരു വിളിച്ചു
സന്തോഷത്തോടെ ഒരു പൊതി
നീട്ടാറുണ്ടായിരുന്നാ വൃദ്ധ
കാണാന്‍ വന്ന ബന്ധുക്കളാരോ
കൊടുത്തതിന്‍ പങ്ക്‌!

എന്തു ഞാന്‍ നല്‍കി?
ഒന്നുമേ നല്‍കീല
എന്നാത്മാവില്‍ വിരുയുന്നൊരു
പുഞ്ചിരിയല്ലാതെ

അന്യോന്യം സങ്കടം പങ്കുവയ്ക്കാന്‍,
കാത്തു നിള്‍ക്കാറുണ്ടായിരുന്നെന്നോടേറെ
കഥകള്‍ ചൊല്ലീടുവാനായ്‌
മക്കളുടെ സ്വര്‍ദ്ധതയെപ്പറ്റി,
കണ്ണായ്‌ വളര്‍ത്തിയ മകന്റെ
സ്നേഹശൂന്യതയെപ്പറ്റി.

ഭാഷ തടസ്സമായിരുന്നെങ്കിലും
കണ്ടാ മുഖത്തില്‍ ഞാനാ വേദന,
ഒറ്റപ്പെടലിന്‍ വേദന

പൂമുഖത്തില്‍ മകനും മരുമകളും
കുട്ടികളുമായ്‌ ഉല്ലസിക്കുമ്പോള്‍
ഉല്ലാസ പയണങ്ങള്‍ക്കായ്‌ പോകുമ്പോല്‍
ഏകാന്തതമാത്രമാശ്രയമായാ വൃദ്ധ
തന്‍ മുറിക്കുള്ളിലൊതുങ്ങുന്നു
വെളിയില്‍,
മറ്റൊരു കദന കഥയുമായ്‌ ഞാനും.

Friday, September 26, 2008

ചഞ്ചല

ആശകൾ സ്വപ്നങ്ങൾ തീരില്ലൊരിക്കലും
ഒന്നു നേടുമ്പോൾ മറ്റൊന്നിനാശ
മണ്ണുള്ളോർക്കു പെണ്ണിന്മേലാശ
പെണ്ണുള്ളോർക്കു മണ്ണിന്മേലാശ

ചിത്രകാരന്നൊരു പാട്ടുകാരകാനാശ
പാട്ടുകാരന്നൊരു ചിത്രകാരനാകാനാശ
വീട്ടമ്മയ്ക്കൊരു ഉദ്യോഗസ്ഥയാകാനാശ
ഉദ്യോഗസ്ഥയ്ക്കോ വീട്ടമ്മയാകാനാശ

പെണ്മക്കളുള്ളോർക്കു ആണ്മക്കൾക്കാശ
ആണ്മക്കളുള്ളോർക്കു പെണ്മക്കൾക്കാശ
രണ്ടുമുണ്ടെങ്കിലോ, ഇന്നൊന്നിനാശ
ആശകൾക്കില്ലൊരാദിയുമന്തവും

എന്തിന്നു ഭൂമിയീ മനുഷ്യനെയെന്തിത്ര
ചപലരായ്‌ സൃഷ്ടിച്ചു നീ
അല്ലെങ്കിലെന്തിനു നിന്നോടു ചോദിപ്പൂ
ഏറ്റവും വലിയ ചപല നീയല്ലോ

എത്രയോനാളായി എന്തിനെന്നറിയാതെ
സൂര്യനു ചുറ്റും വലംവയ്ക്കുന്നു നീ
വിശ്രമമില്ലാതെ സ്വയം കറങ്ങുന്നു
ചഞ്ചലയായ നിൻ മക്കളും
ചഞ്ചലരായതിൽ അൽഭുതമെന്തുള്ളൂ!

Tuesday, September 23, 2008

ഒരു കവിതയുടെ ജനനം

മായ മുതിര്‍ന്ന ഒരു സ്ത്രീയായി, മായ ഒരു കവിതയും എഴുതിയിരിക്കുന്നു. ‘ആറാം തമ്പുരാനില്‍‍’ മോഹന്‍ലാലിനു മഞ്ജുവാര്യരോട് സ്നേഹം തോന്നിയപ്പോള്‍ മായക്ക് തോന്നിയ വരികളാണ് എന്ന് വേണമെങ്കില്‍ പറയാം. അതല്ലെങ്കില്‍ ഇങ്ങിനെയും പറയാം...
മായ ഒരു ശിവഭക്തയായിരുന്നു. ഒരു മിനിട്ട്, നമുക്ക് അല്‍പ്പം കൂടി പുറകോട്ട് പോകാം. അന്ന് മായക്ക് പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകിച്ച് ദൈവങ്ങളില്ലായിരുന്നു. പൂജാമുറിയില്‍ കയറിയാല്‍ ആരോടാ‍ണ് പ്രത്യേകിച്ച് മായയുടെ ദുഃഖങ്ങള്‍ അല്ലെങ്കില്‍ ആഗ്രഹങ്ങള്‍ അറിയിക്കേണ്ടത് എന്നറിയാതെ പരുങ്ങി നില്‍ക്കും പിന്നീട് എന്നോ ഒരിക്കല്‍ അതുപറ്റില്ല. തനിക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരു പ്രത്യേക രൂപം കൂടിയേ തീരൂ എന്നു കരുതി. ഓരോ ദൈവങ്ങളെയായി നോക്കി. തന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ അന്ന് മായയ്ക്ക് തോന്നിയത് പുലിത്തോലിലിരുന്ന്, കഴുത്തിലും കയ്യിലുമൊക്കെ പാമ്പുകളെയണിഞ്ഞ്, ജടപിടിച്ച മുടിയുമായി കൊടിയ തപസ്സു ചെയ്യുന്ന പരമശിവനെയായിരുന്നു. എന്തൊരു ധൈര്യം, വീര്യം! ഇദ്ദേഹം തന്നെ തീര്‍ച്ചയായും രക്ഷിക്കും എന്ന് അവളുടെ മനസ്സ് പറഞ്ഞു. ഒരു പത്ത് പതിനഞ്ചു വര്‍ഷം അങ്ങിനെ മായ ഒരു തികഞ്ഞ ഒരു ശിവഭക്തയായിരുന്നു.

മായ അന്നൊക്കെ, കള്ള കൃഷ്ണനെ കാണുമ്പോല്‍ ഒന്നു കളിയാക്കി ചിരിക്കും അത്ര തന്നെ. എന്നാലും എത്ര കാമുകിമാരായിരുന്നു നിനക്ക്! എന്നിട്ടും നിന്നെ ഭജിക്കാന്‍ നില്‍ക്കുന്ന മനുഷ്യര്‍! ആരും ശരിയല്ലാ... എന്നുകരുതും, ശിവന്റെ അടുത്ത് ചെന്ന് ബഹുമാനത്തോടേ ഭയത്തോടെ പ്രാര്‍ത്ഥിക്കും. താനും, അങ്ങും നല്ല മനുഷ്യര്‍ എന്ന് പറഞ്ഞ് വണങ്ങും.


അങ്ങിനെ ഭക്തി കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഒരിക്കല്‍ അപ്രതീക്ഷിതമായാണ് ജടപിടിച്ചിരിക്കുന്ന ആ തലയില്‍ ഒളിച്ചിരിക്കുന്ന ഗംഗാദേവിയെ കണ്ടത്. അരികില്‍ തികഞ്ഞ പതിവ്രതാ രത്നം പാര്‍വ്വതീദേവി പുഞ്ചിരിച്ചുകൊണ്ട് അരികിലും. എതോ ഒരു പന്തികേടു താന്നി. എന്നാലും അദ്ദേഹത്തിനു ഇത്ര പതിവ്രതയായ ഒരു ഭാര്യ കൂടെയുള്ളപ്പോല്‍ എങ്ങിനെ തോന്നി ഗംഗയെ ഒളിച്ച് തലയില്‍ വയ്ക്കാന്‍? ഈ ദൈവങ്ങളൊന്നും ശരിയല്ലെന്നു തോന്നി. മായക്ക് കരച്ചില്‍ വന്നു. മനുഷ്യന്‍ ചതിച്ചാല്‍ ദൈവത്തോടു പോയി പറഞ്ഞ് കരയാം. ദൈവം ചതിച്ചാലോ? ആരോടുപോയി പറഞ്ഞ് കരയാന്‍! [ദൈവത്തിനു ന്യായീകരണങ്ങളുണ്ടായിരുന്നു. ഗംഗാദേവിയെ
സിരസ്സിലേറ്റിയത് ലോകോപകാരാര്‍ത്ഥമായിരുന്നു എന്നും ആളുകള്‍ വെറുതെ തെറ്റിദ്ധരിച്ചതാണെന്നും ഒക്കെ. ആര്‍ക്കറിയാം വാസ്തവം. മായക്ക് ഏതിനും പരമശിവന്റെ ശിരസ്സിലിരിക്കുന്ന ഗംഗാദേവിയെക്കാണുമ്പോള്‍ അസൂയപ്പെടാതിരിക്കാന്‍ നിര്‍വ്വാഹമില്ലാതായി]

എങ്കില്‍ പിന്നെ രാമഭക്തയായാലോ? അദ്ദേഹത്തിനു സീതയെക്കൂടാതെ മറ്റാരുമില്ലല്ലൊ. അപ്പോള്‍ ഓര്‍മ്മ വന്നു, ഗര്‍ഭിണിയായ സീതയെ കാട്ടിലുപേക്ഷിച്ച സംഭവം. അതും അംഗീകരിക്കാനാവുന്നില്ല.
അല്ലെങ്കിലും ഒരു മടി, താന്‍ അളവില്‍ കവിഞ്ഞ് ഇഷ്ടപ്പെട്ടാല്‍ സീതാദേവിക്ക് വിഷമം വരും. പിന്നെ അദ്ദേഹം ധര്‍മ്മ സങ്കടത്തിലുമാവും. അതു വേണ്ട.

പിന്നെ കുറേ നാള്‍ മായ പാടി പാടി നടന്നു... ‘രാജശില്‍പ്പീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ?’
അപ്പോഴാണ് പണ്ട് കളിയാക്കി മാറ്റിനിര്‍ത്തിയ കാര്‍വര്‍ണ്ണനെപറ്റി ഓര്‍ത്തത്. എന്തുകൊണ്ട് തനിക്ക് അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചുകൂടാ? ശരിയെന്നും പെര്‍ഫെക്റ്റ് എന്നും കരുതി താന്‍ കുടിയിരുത്തിയ ദൈവങ്ങളിലൊക്കെ അംഗീകരിക്കാനാവാത്ത ചില പൊരുത്തക്കേടുകള്‍. കാര്‍വര്‍ണ്ണനോ, ‘ഞാന്‍ ഒരു വെറും കള്ള കൃഷ്ണന്‍’ എന്നു സ്വയം സമ്മതിച്ച; സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ദൈവം. പോരാത്തതിനു മഹാവിഷ്ണുവിന്റെ അവതാരവുമല്ലേ, മഹാവിഷ്ണുവല്ലേ എല്ലാ ദൈവങ്ങളുടേയും ദൈവം. ഫോട്ടോയില്‍ നോക്കിയപ്പോള്‍ അദ്ദേഹത്തിനു പൂര്‍ണ്ണ സമ്മതം. എത്രയോ അശാന്ത മനസ്സുകളെ
രക്ഷിച്ചതാണ് കൃഷ്ണാവതാരം.

അങ്ങിനെ അദ്ദേഹം മായയെ സ്വീകരിച്ചു എന്നു തോന്നിയപ്പോള്‍ മായ കവിത എഴുതാന്‍ തുടങ്ങി. ശ്രീകൃഷണനെപ്പറ്റി. മായ മറ്റൊരു മീരയായി. കാരണം ശ്രീകൃഷ്ണ പ്രേമം നമ്മുടെ മനസ്സില്‍ അടിഞ്ഞുകിടക്കുന്ന വെറുപ്പും കുശുമ്പുമൊക്കെ മാറ്റി നമ്മെ മനുഷ്യരെ സ്നേഹിക്കാനും അവരുടെ
തെറ്റുകുറ്റങ്ങള്‍ പൊറുക്കാനും അവരെ സ്നേഹിക്കാനും പര്യാപ്തമാക്കും എന്ന് മായ തിരിച്ചറിഞ്ഞു.

സങ്കല്‍പ്പത്തിലെ ശ്രീകൃഷ്ണനെ തന്നെ സ്നേഹിക്കണമെന്നില്ല. സ്നേഹം എന്തിനോടെങ്കിലും വേണം
എഴുത്തിനോടാവാം, അഭിനയത്തോടാ‍വാം ജീവിതത്തില്‍ എന്തെങ്കിലും ഒന്നിനോടു സ്നേഹമില്ലാതെ ജീവിക്കാനാവില്ലെന്നും മായ തിരിച്ചറിഞ്ഞു.

[ കവിത ഈ പോസ്റ്റില്‍ നിന്നും മാറ്റി( അടുത്ത പോസ്റ്റില്‍ ഉണ്ട്). കമന്റ് എഴുതിയവര്‍ ക്ഷമിക്കുമല്ലൊ? കവിതയും കഥയും തമ്മില്‍ എന്തോ ഒരു പൊരുത്തക്കേട്. അതുകൊണ്ട് മാറ്റിയതാണ്. ദയവായി ക്ഷമിക്കുക]

Tuesday, September 2, 2008

വേട്ട

അവർ വിനോദത്തിനുവേണ്ടി വേട്ടയാടുന്നവർ
കാട്ടിലൂടെ സ്വച്ഛന്തം വിഹരിക്കുന്ന
പേടമാനിന്റെ ലാഘവത്വം അവരെ മോഹിപ്പിക്കുന്നു
അതിന്റെ നിഷ്കളങ്കതയും നിരാശ്രയത്വവും
അവരെ കർമ്മോന്മുഖരാക്കുന്നു
അവർ അമ്പെടുക്കുന്നു, വില്ലെടുക്കുന്നു
പേടിച്ചരണ്ടോടുന്ന പേടമാൻ അവർക്ക്‌ ഹരമേകുന്നു
അവർ അതിനെ നിരന്തരം പിന്തുടരുന്നു
ഓടിത്തളർന്ന്‌ മാൻ തളർന്നുവീഴുന്നു
കൂരമ്പേറ്റു പിടയുന്ന മാനിനെ നോക്കി
സംതൃപ്തിയോടെ
വിജയശ്രീലാളിതരായി
വിളയാട്ടിനായ്‌ വന്ന വേട്ടക്കാരൻ
നടന്നകലുന്നു...
[ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയ
വരികള്‍]

Wednesday, August 27, 2008

കടംവീട്ടല്‍

എത്രയോ ദേവയാനി ശര്‍മിഷ്ടകള്‍
ജനിച്ചു മരിക്കുന്നു.
ജനിക്കുന്നു വെവ്വേറിടങ്ങളില്‍
കണ്ടുമുട്ടീടുന്നൊരു ദിനം തമ്മില്‍
പഴയ കടം തീര്‍ക്കാന്‍,
പുരു രാജാവിനെ പങ്കുവയ്ക്കാന്‍,
ജീവിതമൊരു സമരാങ്ങണമാക്കുന്നു
ദേവയാനി ശര്‍മിഷ്ടമാര്‍ തമ്മില്‍ പടപൊരുന്നു
ശീത സമരത്തില്‍ അന്യോന്യം
നശിപ്പിക്കുന്നു.
സ്വയം നശിക്കുന്നു
ഇതികര്‍ത്തവ്യാ മൂഢനായ്‌ പുരു നില്‍ക്കുന്നു
തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നിക്കഥ
അന്നുമിന്നും
അനേകം ദേവയാനി ശര്‍മിഷ്ടകള്‍ ജനിക്കുന്നു
കാണുന്നവരൊരുദിനംതമ്മില്‍
അന്യോന്യം പടവെട്ടാനായ്‌, അവര്‍,
ഒരു പുരുവിനെ സൃഷ്ടിക്കുന്നു
പടപൊരുതി ജീവിതം ദുസ്സഹമാക്കി-
യൊരു ദിനം മരിച്ചു വീഴുന്നു.
2000

Monday, August 25, 2008

അന്യോന്യപൂരകം

സന്തോഷം ദുഃഖത്തിലും
ദുഃഖം സന്തോഷത്തിലും
അവസാനിക്കുന്നു

മഴ വരൾച്ചയിലും
വരൾച്ച മഴയിലും
അവസാനിക്കുന്നു

വെയിൽ തണലിലും
തണൽ വെയിലിലും
കലാശിക്കുന്നു

രാത്രി പകലിനും
പകൽ രാത്രിയ്ക്കും
വഴിമാറിക്കൊടുക്കുന്നു

മരം പൂവിനെയും
പൂവ്‌ മരത്തെയും സൃഷ്ടിക്കുന്നു

വസന്തം ശലഭങ്ങളേയും
ശലഭങ്ങൾ വസന്തത്തേയും
വരവേല്‍ക്കുന്നു

പ്രേമം പ്രേമഭംഗത്തിലും
പ്രേമഭംഗം മറ്റൊരു പ്രേമത്തിലും
കലാശിക്കുന്നു

സൗന്ദര്യം വൈരൂപ്യത്തെ ഭയപ്പെടുമ്പോൾ
വൈരൂപ്യം സൗന്ദര്യത്തെ ആരാധിക്കുന്നു

തോൽവി വിജയത്തെ സ്വപ്നം കാണുമ്പോൾ
വിജയം തോൽവിയെ ഭയപ്പെടുന്നു

ദാരിദ്രൻ പണത്തിനായി കൊതിക്കുമ്പോൾ
പണക്കാരൻ ദരിദ്രത്തെ ഭയപ്പെടുന്നു

യൌവ്വനം വാർദ്ധ്യക്ക്യത്തെ ഭയപ്പെടുമ്പോൾ
വാർദ്ധക്ക്യം യൗവ്വനത്തെ ആരാധിക്കുന്നു

തീ വെള്ളത്തെ ബാഷ്പീകരിച്ചു മറയ്ക്കുമ്പോൾ
വെള്ളം തീയെയും ഇല്ലാതാക്കുന്നു

ദൈവവിശ്വാസം സ്നേഹം വളർത്തുമ്പോൾ
അവിശ്വാസം സ്നേഹത്തെ തളർത്തുന്നു

ജിവിതം മരണത്തിലും
മരണം ജീവിതത്തിലും
കലാശിക്കുന്നു

മണ്ണിലെല്ലാമന്യോന്യ പൂരകം

Wednesday, August 20, 2008

സ്വപ്നങ്ങളില്ലാതെ...

സ്വപ്നങ്ങള്‍ കാണാനനുവാദമില്ലെങ്കില്‍
എന്തിന്നു ഭൂമിയീ സ്വപ്നങ്ങള്‍ നിര്‍മിച്ചു?
മനുഷ്യനെ വെറുതേ വ്യാമോഹിപ്പിക്കാനോ?
സ്വപ്നങ്ങളേറെയീ ഭൂമിയിലുണ്ടേലും
ഒന്നുപോലുമിന്നു സ്വന്തമല്ലെന്നു ചിലര്‍
പിന്നാര്‍ക്കാണീ സ്വപ്നങ്ങള്‍?
യുവതീ യുവാക്കള്‍ക്കുള്ളതാണെല്ലാം.
സ്വപ്നങ്ങളെന്നും ഒരിടത്തു നില്‍ക്കുന്നു.
നാമാണതിനെ കടന്നു പോകുന്നത്‌.
യവ്വനത്തില്‍ നാമതിനടുത്തെത്തും,
ചുറ്റും വലം വയ്ക്കും, തഴുകിത്തലോടും,
സ്വന്തമാക്കാന്‍ കൊതിക്കും,
ഒരുനുള്ളെടുക്കും ചിലര്‍,
പിന്നോമനിക്കായ്‌ സൂക്ഷിച്ചു വയ്ക്കും,
പിന്നെപ്പതുക്കെ വിടപറയും
അന്നവര്‍ കാണാനറക്കുന്ന സ്വപ്നങ്ങള്‍
പിന്നീടൊരിക്കലും അവര്‍ക്കുള്ളതല്ല.
നഷ്ടമാകുന്നതോ?
സ്വപ്നങ്ങളില്ലാത്തൊരു
മുഴു ജന്‍മവും.
2001

Saturday, August 16, 2008

ദൈവം ചിരിക്കുന്നത്

ദൈവം വസിക്കുന്നത് മനുഷ്യന്റെ ഹൃദയങ്ങളില്‍...

പാവങ്ങളുടെയിടയില്‍ ദൈവം വസിക്കുന്നു,

കഷ്ടപ്പെടുന്നവരുടെ കൂടെ ദൈവം വസിക്കുന്നു

ദുഃഖിക്കുന്നവരോടും ക്രൂശിക്കപ്പെടുന്നവരോടും ഒപ്പം ദൈവം വസിക്കുന്നു.

സ്നേഹിക്കുന്നവരുടെയും സ്നേഹിക്കപ്പെടുന്നവരുടെയും ഉള്ളില്‍

ദൈവം വസിക്കുന്നു.

വിശ്വാസം ചതിക്കപ്പെടുമ്പോള്‍ ദൈവം കരയുന്നു

മനുഷ്യര്‍ നന്ദിയും മനുഷ്യത്വവും മറക്കുമ്പോള്‍ ദൈവം കരയുന്നു

മനുഷ്യര്‍ സ്വാര്‍ദ്ധരാകുമ്പോള്‍ ദൈവം ലജ്ജിക്കുന്നു.

മനുഷ്യര്‍ കപടത കാട്ടുമ്പോള്‍ ദൈവം ലജ്ജിക്കുന്നു.

മനുഷ്യര്‍ ലാഭനഷ്ടങ്ങളെയും വലിപ്പച്ചെറുപ്പങ്ങളെയും

ത്രാസില്‍ വയ്ക്കുമ്പോള്‍ , കണക്കെടുക്കുമ്പോള്‍

ദൈവം ലജ്ജിക്കുന്നു

മനുഷ്യന്‍ കഷ്ടപ്പെട്ട് വിജയം കൊയ്യുമ്പോള്‍ ദൈവം ആനന്ദിക്കുന്നു

മനുഷ്യര്‍ നിസ്വാര്‍ദ്ധരായി സേവനം ചെയ്യുമ്പോള്‍ ദൈവം അഭിമാനിക്കുന്നു.

വിജയിച്ചവന്റെ ചെവിയില്‍ ഇതല്ല യധാര്‍ത്ഥ വിജയമെന്നും;

തോറ്റവനോട് ഇതല്ല യധാര്‍ത്ഥത്തിലുള്ള തോല്‍ വിയെന്നും;

മനുഷ്യര്‍ കാണുന്ന വിജയം ദൈവത്തിന്റെ മുന്നില്‍ വിജയമേ അല്ലെന്നും

മനുഷ്യര്‍ തോല്‍ വിയെന്നു കരുതി കണ്ണീരൊഴുക്കുന്നത്

ദൈവത്തിന്റെ കണ്ണില്‍ തോല്‍ വിയേ അല്ല എന്നും

വെളിപ്പെടുത്തുന്നു.

മനുഷ്യര്‍ സ്വാര്‍ദ്ധരായി കുന്നുകൂട്ടി വയ്ക്കുന്നതൊന്നും വിജയമല്ലെന്നും

അത് മറ്റുള്ളവര്‍ക്കുകൂടി അവകാശപ്പെട്ടവ കയ്യടക്കല്‍ മാത്രമാണെന്നും

മറ്റുള്ളവര്‍ക്കുവേണ്ടി കഷ്ടപ്പെടുന്നവരും മറ്റുള്ളവരുടെ കണ്ണീര്‍ തുടയ്ക്കുന്നവരുമാണ്

യധാര്‍ഥ വിജയികളെന്നും വെളിപ്പെടുത്തുന്നു.

മനുഷ്യര്‍ മറ്റുള്‍ലവരോട് ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുമ്പോള്‍

ദൈവം വിജയിക്കുന്നു

മനുഷ്യര്‍ അന്യോന്യം വെറുക്കുമ്പോള്‍ ദൈവം തോല്‍ക്കുന്നു.

അന്യോന്യം ചതിക്കുമ്പോള്‍ ദൈവം തോല്‍ക്കുന്നു.

അന്യോന്യം പടപൊരുതുമ്പോഴും പകപോക്കുമ്പോഴും

ദൈവം തോല്‍ക്കുന്നു.

ഒടുവില്‍ ഒരുവന്റെ ഉള്‍ലില്‍ മറ്റുള്ളവരോടുള്‍ല വെറുപ്പും

പകയും മാത്രമാകുമ്പോള്‍;

സത്യത്തിന്റെ കണികപോലുമില്ലാതാകുമ്പോള്‍;

ഉള്ളിലെ ദൈവം ശ്വാസം മുട്ടി മരിക്കുന്നു.

സ്നേഹമാണു ജീവന്റെ ഉറവിടമെന്നുന്‍

സ്നേഹമാണു ജീവന്റെ ഉല്പത്തിയെന്നും

സ്നേഹമാണു ഭൂമിയുടെ മുന്നോട്ടുള്ള പ്രയാണം തന്നെ,

എന്നും, ദൈവം വെളിപ്പെടുത്തുന്നു.

ഭൂമിയ്ക്ക് സൂര്യനോടുള്ള സ്നേഹം,

നക്ഷത്രങ്ങള്‍ക്ക് ആകാശത്തോടുള്ള പ്രണയം

പുഴയ്ക്ക് മഴയോടുള്ള പ്രണയം

വസന്തത്തിനു പൂക്കളോടുള്ള പ്രണയം

മനുഷ്യനു മനുഷ്യനോടുള്ള സ്നേഹം

അതാണു, ഭൂമിയുടെ നിലനില്‍പ്പിനു ആധാരം എന്നും

ദൈവം വെളിപ്പെടുത്തുന്നു.

[ ഇതൊക്കെ ഗുരുജിയുടെ മാത്രം ചിന്തകളാണേ...]

Thursday, August 14, 2008

പ്രേമം

അവരുടെ പ്രേമത്തിന്റെ ഓരോ ഘട്ടത്തിലും അവള്‍
അവരുടെ അടഞ്ഞു കിടന്ന വാതിലില്‍ മുട്ടിവിളിച്ചു ചോദിച്ചു(മനസ്സിന്റെ വാതിലില്‍)
ഇതു ന്യായമാണോ?
ഞാന്‍ നിങ്ങളുടെ ഭാര്യയല്ലേ?
താലി കെട്ടിയ ഭാര്യയെക്കാള്‍ മറ്റൊരുവളെ സ്നേഹിക്കുന്നത്‌ പാപമല്ലെ?
പക്ഷെ-
ഓരോ തവണയും അവര്‍ അവളെ ചവിട്ടിപ്പുറത്താക്കി,
വാതിലടച്ചു.
അടഞ്ഞു കിടന്ന ആ വാതിലിനു വെളിയിലിരുന്ന്‌
അവള്‍ അലമുറയിട്ടു കരഞ്ഞു
അവള്‍ക്കു കടക്കാനാവാത്തആ വാതിലിനു വെളിയില്‍നിന്നവളപേക്ഷിച്ചു;
നിങ്ങളല്ലാതെ എനിക്കാരുമില്ല;
ഞാന്‍ നിങ്ങളെ അത്രക്കു സ്നേഹിച്ചുപോയി;
അത്രക്ക്‌ ആശ്രയിച്ചുപോയി;
പക്ഷെ-
താലികെട്ടിയവനെ ദൈവമായിക്കരുതിയ-
പതിവ്രതയുടെ ആത്മാവ്‌ അന്ന് പമാനിക്കപ്പെട്ടു;
അന്ന്‌ അവഹേളിക്കപ്പെട്ടു;
കരുവാളിച്ച മുഖവും
അടര്‍ന്നു വീഴാന്‍ ഭയന്ന കണ്ണീര്‍ തുള്ളികളുമായി
അവള്‍ അവളുടെ പുറംതോടിനുള്ളില്‍ കയറിയൊളിച്ചു
പുറത്തെ ലോകം അവള്‍ക്കന്യമായി;
അവിടത്തെ പ്രകാശം അവളെ കൂടുതല്‍ വേദനിപ്പിച്ചു
അവളുടെ വര്‍ണ്ണങ്ങള്‍ കൊണ്ട്‌ അവര്‍-
പുതു പുതു ചിത്രങ്ങള്‍ വരയ്ക്കുന്നത്‌
അവള്‍ കണ്ടു
വര്‍ണ്ണങ്ങളെ ഇഷ്ടപ്പെടാന്‍ അവള്‍ ഭയന്നു
പ്രേമത്തിന്റെ സ്വാര്‍ദ്ധത അവളെ തളര്‍ത്തി;
പ്രേമത്തിന്റെ ചപലത അവളേ ലജ്ജിപ്പിച്ചു;
പ്രേമത്തിന്റെ അന്ധത അവളെ ഭയപ്പെടുത്തി
നിസ്സഹായയായി അവള്‍ ദൈവത്തെ വിളിച്ചു കരഞ്ഞു
അദ്ദേഹം അവളുടെ അരികിലെത്തി
വെളിച്ചത്തില്‍ അവളെ നിര്‍ത്തി
നിറങ്ങളുടെ ലോകം അവള്‍ക്കു കാട്ടിക്കൊടുത്തു
ത്യാഗത്തിന്റെ പരിശുദ്ധിയും
വേദനക്കുള്ള പാരിതോഷികവും
നിനക്കുള്ളതാണെന്നു പറഞ്ഞു
(എല്ലാം അവളുടെ മനസ്സിന്റെ വിഭ്രാന്തി മാത്രമായിരുന്നെന്നും)

Tuesday, July 22, 2008

ആരാണു പെർഫെക്റ്റ്‌

എല്ലാവരുംപറയും ‘പെർഫെക്റ്റ്‌’ ആകാൻ നോക്കൂ, ‘പെർഫെക്റ്റ്‌’ ആകാൻ നോക്കൂ, എന്ന്.

നമ്മൾ മക്കളോട്‌ പറയും, 'അതു കണ്ടോ ആ കുട്ടി എത്ര ‘പെര്‍ഫക്റ്റ്‌’ ആയാണു പഠിക്കുന്നത്, നിനക്കും അതുപോലെ ചെയ്തുകൂടെ?',
അപ്പോള്‍ മകന്‍ പറയും, "അതെ അതെ, പക്ഷെ, അവന്‍‍ ഇച്ചിരി കഞ്ചാവടിക്കുമെന്നേ ഉള്ളു", എന്ന്.

ഭര്‍ത്താവും ചോദിക്കും, 'അവന്റെ ഭാര്യ എന്തു പെർഫെക്റ്റ്‌ ആയാണു വീട്ടുകാര്യങ്ങള്‍ ചെയ്യുന്നത്, അവളെപ്പോലെ നിനക്കും ആയാലെന്താ?'
ഉടനെ ഭാര്യയുടെ മറുപടി, ‘പക്ഷെ, അവള്‍ ഭര്‍ത്താവിനെ അനുസരിക്കില്ലല്ലോ’.

'എന്റെ അമ്മ എന്തു പെർഫെക്റ്റ്‌ ആയാണു കാര്യങ്ങൾ ചെയ്യുന്നത്‌ നിനക്കും അതുപോലെ ചെയ്തുകൂടെ?'
‘അമ്മയുടെ കാലം അന്തക്കാലം. ഇപ്പോള്‍ കാലം മാറിയില്ലെ?’ ഭാര്യ തിരിച്ച് ചോദിക്കും.

ഭാര്യ ചോദിക്കും, നിങ്ങള്‍ക്കെന്താ എന്റെ അച്ഛനെപ്പോലെ ‘പെർഫെക്റ്റ്‌’ ആയിക്കൂടെ?',
ഉടന്‍ ഭര്‍ത്താ‍വ് , ‘എന്നിട്ട് നിന്റെ അച്ഛനു രാ‍ഷ്ട്രപതീ പുരസ്ക്കാരമൊന്നും കിട്ടീലല്ലോ?’, ...
ഇങ്ങിനെ, എല്ലായിടത്തും ‘പെര്‍ഫക്ഷ’നെക്കുറിച്ച് തര്‍ക്കം തന്നെ.


പക്ഷെ ആരാണു ഈ ലോകത്തിൽ ‘പെർഫക്റ്റ്‌’ആയിട്ടുള്ളത്‌? അല്ലെങ്കിൽ എന്താണു ‘പെര്‍ഫക്റ്റ്‌’ എന്നതുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌?

ഗുരുജി വിചാരിക്കുന്ന ‘പെർഫക്റ്റ്‌നസ്സ്’ ആവില്ല മറ്റൊരാളുടെ കണ്ണിൽ ‘പെർഫക്റ്റ്‌നസ്’. ജോര്‍ജ്ജ് ബുഷിന്റെ കണ്ണിലെ ‘പെർഫെക്റ്റ്‌’ ലോകം ആയിരുന്നില്ല്ല സദ്ദാമിന്റെ കണ്ണിലെ ‘പെർഫറ്റ്‌’ ലോകം. ഗാന്ധിജിയുടെ വിഭാവന ചെയ്ത ‘പെര്‍ഫക്റ്റ്’ രാജ്യമല്ല നെഹ്രു കണ്ട ‘പെർഫക്റ്റ്‌’ രാജ്യം .


വേഷവിധാനത്തിന്റെ കാര്യം ഉദാഹരണമായെടുക്കാം. മുസ്ലീം നാടുകളിൽ സ്ത്രീകൾ പർദ്ദ ധരിച്ചു നടക്കുന്നതാണു ‘പെർഫക്റ്റ്‌’ എങ്കിൽ, ഇംഗ്ലീഷ്‌ നാട്ടിൽ ഷോര്‍റ്റ്സും‌ ഉം ബനിയനും ഇട്ടുകൊണ്ടു നടക്കുന്നതിൽ ഒരു കുറച്ചിലും കാണുന്നില്ല. കേരളത്തിൽ ചിലയിടങ്ങളിൽ സാരിയാണു ‘പെർഫക്റ്റ്‌’ വേഷം. മറ്റിടങ്ങളിൽ ചുരീദാറിനു കുറവൊന്നുമില്ല. ഇനി ചിലയിടങ്ങളിൽ ജീൻസും ടോപ്‌ ഉം പോലും കുറച്ചിലല്ല. അപ്പോള്‍ ഏതാണ് ഇതില്‍ ‘പെര്‍ഫക്റ്റ്’ വേഷം?

ഗുരുജി കരുതും ലോകം നന്നാകാന്‍ ധ്യാനിച്ചുകൊണ്ടിരുന്നാല്‍ മതിയെന്ന്. രാഷ്ട്രീയക്കാര്‍‍ സമ്മതിക്കുമോ? എന്തൊക്കെ പടപൊരുതല്‍ കഴിഞ്ഞാ‍ലാണ് ലോകം ഒന്നു നന്നാക്കി എടുക്കാന്‍ പറ്റുക എന്നവര്‍ക്കല്ലേ അറിയൂ. ഓരോരുത്തരുടേയും വീഷണത്തിലെ ‘പെർഫക്ഷനു’ വേണ്ടി ഓരൊരുത്തരും പരിശ്രമിക്കുന്നു.

ലോകം മുഴുവൻ അനുസരിക്കുന്ന ഒരു ‘പെർഫെക്‌റ്റ്നസ്’ ഉണ്ടോ? എങ്കിൽ അതാണു ‘പെർഫെക്റ്റ്‌’. ഒരാൾ വിദ്യാഭ്യാസപരമായി ‘പെർഫെക്റ്റ്‌’ എങ്കിൽ മറ്റൊരാള്‍ മറ്റുചില മേഘലകളില്‍ ‘പെര്‍ഫക്ട്’ ... എന്തിനു നമ്മുടെ മതാചാര്യന്മാർ പോലും വെവ്വേറെ ‘പെർഫെക്ഷ’നല്ലേ അരുളിചെയ്തിരിക്കുന്നത്‌. ഇതെല്ലാം കൂടി അനുസരിക്കാമെന്നു വച്ചാൽ ജീവിക്കാനേ പറ്റില്ല.

അതുകൊണ്ട്‌ നമുക്ക്‌ ഇങ്ങിനെ ചുരുക്കാം... ‘പെര്‍ഫക്റ്റ്‌നസ്’ എന്നൊന്നില്ല. മറ്റുള്ളവർക്ക്‌ ദ്രോഹം ചെയ്യാതെ, നമുക്ക്‌ ഉതകുന്ന സത്കർമ്മങ്ങൾ ചെയ്ത്‌, നമുക്കും ഒപ്പം നമ്മെ ചുറ്റുന്ന സമൂഹത്തിനും ശരിയെന്നു തോന്നുന്ന ശരികൾ മാത്രം ചെയ്ത്‌ ജീവിക്കാം.

Monday, July 21, 2008

സ്വാര്‍ത്ഥത

നാം നമ്മളെ മാത്രമേ സ്നേഹിക്കുന്നുള്ളു എന്നത് മറ്റൊരു സത്യം. ഒരാള്‍ നമ്മെപ്പോലെ ഇരിക്കുന്നു എന്നുകാണുമ്പോള്‍ ഒരിഷ്ടം. അല്ലെങ്കില്‍ നമ്മുടെ സ്വഭാവം പോലെ അയാളുടെ സ്വഭാവവും ആണെങ്കില്‍ ഒരിഷ്ടം. മറ്റൊരാള്‍ അതിലും കൂടുതല്‍ നമ്മുടെ സ്വഭാവവുമായി സാമ്യമുണ്ടെങ്കില്‍ അവരോട് കൂടുതല്‍ ഇഷ്ടം. നമ്മുടെ അച്ഛന്റെയോ അമ്മയുടേയോ സ്വഭാവമുണ്ടെങ്കില്‍ ഒരിഷ്ടം. നമുക്ക് ജനിച്ചതു കൊണ്ട് സ്വന്തം കുഞ്ഞിനോട് അളവില്‍ കവിഞ്ഞ ഇഷ്ടം. നമ്മെ ഇഷ്ടപ്പെന്നടുതുകൊണ്ട് നമ്മുടെ ഇണയോടിഷ്ടം. നാം ആരാകണമെന്നാഗ്രഹിച്ചുവോ, അതുപോലെ കഴിവുകളുള്ള ഒരാളെ കാണുമ്പോള്‍ ഇഷ്ടം. നമ്മുടെ നിലനില്‍പ്പിനെ/വളര്‍ച്ചയെ സഹായിക്കുന്നവരോടിഷ്ടം. നമ്മെ പുകഴ്ത്തുന്നവരോടിഷ്ടം, നമ്മെ ഇഷ്ടപ്പെടുന്നവരോടൊരിഷ്ടം. ചുരുക്കത്തില്‍, നാം നമ്മെ മാത്രമെ സ്നേഹിക്കുന്നുള്ളു എന്നത് സത്യം.

Friday, July 18, 2008

പോരാട്ടം

സ്നേഹവും വെറുപ്പും ഒരു നാണയത്തിന്റെ ഇരുവശങ്ങളും പോലെയാണ്. ഇടയ്ക്ക് ഒരു ചെറിയ അകലമേ ഉള്ളു എന്നതാണു സത്യം. സ്നേഹം അതിന്റെ പരമോന്നതമായ സ്വാര്‍ത്ഥതയില്‍ എത്തുമ്പോള്‍ നാം സ്നേഹിക്കുന്ന വ്യക്തി നമ്മുടെ മാത്രം സ്വന്തമാകണം എന്ന ചിന്ത തലപൊക്കുന്നു. അവരുടെ ഓരോ ചിന്തയും വികാരങ്ങളും പ്രവര്‍ത്തികളും നമ്മെക്കുറിച്ചാകണം, നമുക്കു മാത്രം അവകാശപ്പെട്ടതാകണം, എന്ന് ആഗ്രഹിക്കുന്നു. തനിക്കുതകുന്ന പ്രവര്‍ത്തികള്‍ മാത്രമേ താന്‍ സ്നേഹിക്കുന്ന വ്യക്തി പ്രവര്‍ത്തിക്കൂ എന്നു വിശ്വസിക്കാന്‍ തുടങ്ങുന്നു.
ഈ വിശ്വാസമാണ് ഒരു കണക്കിന് സ്നേഹത്തിന്റെ അടിത്തറ (ചുരുക്കത്തില്‍ രണ്ടുപേരുടേയും
വ്യക്തിത്വങ്ങള്‍ ഇവിടെ മുരടിക്കാന്‍ തുടങ്ങുന്നു ). ഈ വിശ്വാസത്തിന് ഉലച്ചില്‍ തട്ടുമ്പോള്‍ അടിത്തറ
ഉലയുമോ എന്ന ഭയം ഉടലെടുക്കാന്‍ തുടങ്ങുകയായി. സ്നേഹിതന്‍/സ്നേഹിത, നഷ്ടപ്പെടുമോ എന്ന ആധിയായി. സ്നേഹം അവമതിക്കപ്പെടുമോ എന്ന ആശങ്കയായി. ഈ ഭയം ഒരു കിനാവള്ളിപോലെ സ്നേഹത്തെ അനുനിമിഷം കാര്‍ന്നുതിന്നാന്‍ തുടങ്ങുന്നു. പിന്നെ എപ്പോഴോ ഈ ഭീതിയും ആധിയും ഒക്കെ ചേര്‍ന്ന് വെറുപ്പായി വളരാന്‍ തുടങ്ങുന്നു. വിശ്വാസം നശിച്ച സ്നേഹബന്ധങ്ങള്‍ വെറുപ്പിന്റെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞു തകരുന്നു. ഒരിക്കല്‍ ജീവനെപ്പോലെ സ്നേഹിച്ചവര്‍ അന്യോന്യം പടപൊരുതാന്‍ തുടങ്ങുകയായി. ഒരിക്കല്‍ പരസ്പരം ജീവനെക്കാളേറെ സ്നേഹിച്ചവരാണെന്നുപോലും മറന്ന് അവര്‍ പൊരുതുന്നു, ഒടുവില്‍ ‍സ്നേഹം മുഴുവനായി മരിച്ചുവീഴുന്നു, നീതികിട്ടാതെ... സ്നേഹിതര്‍
പടക്കളത്തില്‍ പകച്ചുനില്‍ക്കുന്നു...

Monday, July 14, 2008

ആത്മശാന്തി

എന്റെ നാടെന്നെ കൈവിട്ട നൊമ്പരം
ഒട്ടുനാള്‍ സൂക്ഷിച്ചു വച്ചെന്റെ ഹൃത്തില്‍
മുറ്റത്തെച്ചെടികള്‍തന്‍ തേങ്ങലെന്‍ നെഞ്ചിലും
പട്ടുപോമോ ഞാന്‍ വെള്ളമൊഴിക്കാഞ്ഞാല്‍

എന്നെ ഞാനാക്കിയൊരാ സ്നേഹ ബന്ധങ്ങളും
എന്‍ മാതൃ നാടിന്‍ വിശുദ്ധിയും ശാന്തിയും
ഒക്കെയുമൊളിപ്പിച്ചു വച്ചൊരാ സമൃദ്ധിയും
ഒക്കെയും നഷ്ടമായ്‌ ഒന്നായൊരുദിനം

എന്നും തലചായ്ച്ചുറങ്ങാനാശിച്ചമണ്ണിനെ
തണലായ്‌ കുളിരായി നിന്നൊരാ മരങ്ങളെ
എന്നും ബലമായി നില്‍ക്കുന്ന കുന്നിനെ
പച്ചവിരിച്ചു കിടന്ന വയലേലയെ

വൃഛിക കാറ്റിന്റെ നണുത്ത തലോടലും
ഓണത്തിന്‍ മുഗ്ദ്ധ സൌന്ദര്യവും
ക്രിസ്തുമസ്സ്‌ സ്റ്റാറിന്റെ വെളിച്ചവും
റംസാന്‍ മാസത്തില്‍ കുട്ടുന്ന സൌഹൃദം

കൂകിവിളിക്കും കുയിലിന്റെ കൂകലും
പുലരിയായെന്നോതും കോഴിതന്‍ 'കൊക്കരക്കൊ'
മൈനകള്‍ മഞ്ഞക്കടക്കണ്ണാല്‍ കടാക്ഷവും
പുലരിതന്‍ നേര്‍ക്കു ‘കാ കാ’ യെന്നു വിളി
ച്ചാര്‍ത്തു പറക്കുന്ന കാകനും

അമ്പലത്തിന്‍ മുഴങ്ങും ശംഖുവിളികളും
പള്ളിയിന്‍യില്‍നിന്നിടയ്ക്കിടെ ഉയരും വാങ്കു വിളികളും
ക്രൈസ്തവദേവാലയത്തിലെ മുഴങ്ങും മണിയൊച്ച
ദൈവവും മനുഷരും ഒന്നായി വാഴുമാ നാട്ടില്‍

ദൈവത്തിന്‍ സ്വന്തനാടെന്നഭിമാന്‍പൂര്‍വ്വമോതും നാട്ടില്‍
എന്തൊക്കെ നഷ്ടമായെന്നെണ്ണിയാല്‍ തീരില്ല
എന്തൊക്കെ കാണാന്‍ കഴിയാതെപോയെന്നോ
എന്നിനി ക്കാണുവാനാവുമോ എന്നുമറിയില്ല

പൊട്ടിയ വേരുകള്‍ തന്‍ നൊമ്പരത്തില്‍ നിന്നും
പുത്തന്‍ വേരുകള്‍ പൊട്ടിമുളച്ചിങ്ങുമെങ്കിലും
ഉള്ളില്‍ തിരിഞ്ഞാല്‍ കാണുവാനാകും, നടുക്കുന്ന
നഷ്ടത്താല്‍ നീറുന്ന ഹൃത്തിന്റെയടങ്ങാത്ത തേങ്ങല്‍

ഏതൊരു പ്രവാസി തന്‍ ഉള്ളിലുമുണ്ടാകും
ത്രിശ്ശങ്കു സ്വര്‍ഗ്ഗത്തിലെന്നപോലൊരു ഹൃത്ത്‌
പാതിയിങ്ങും നേര്‍ പാതിയങ്ങുമായ്‌ പിടയ്ക്കും
ഗതികിട്ടാതെയലയുന്നൊരു പ്രാണന്‍

ഒടുവില്‍ വിടപറയാന്‍ പിടയും നിമിഷവും പ്രാണന്‍
ആത്മശാന്തിക്കായ്‌ പിടയുമ്പോള്‍ പോലും
വരിഞ്ഞു മുറുക്കുമാ നൊമ്പരം
തന്‍ പാതിയെ പിരിഞ്ഞൊരാ നൊമ്പരം

Thursday, July 3, 2008

മാതൃഭാഷ മറന്നാൽ…

ഭാഷയെന്തിന്‌? ആശയവിനിമയം നട ത്താൻ; എന്നതു തർക്കമില്ലാത്ത കാര്യം. മനുഷ്യനു മാത്രം സാധ്യമായ ഒന്ന്‌. മനു ഷ്യരെ മറ്റു ജീവികളിൽനിന്നും ഉയർത്താ നായി ദൈവത്തിന്റെ വരദാനം.

നൂറ്റാണ്ടുകൾ കൊണ്ട്‌ ഓരോ നാട്ടി ലും ഓരോ ഭാഷകൾ ഉരുത്തിരിഞ്ഞുണ്ടായി. തമിഴിൽ നിന്നും കോംഗ്കിണിയിൽ നിന്നും സംസ്കൃതത്തിൽ നിന്നുമൊക്കെ കടമെടു ത്തിട്ടായാൽക്കൂടി, മലയാള നാട്ടിൽ മലയാളം ഉണ്ടായി. അങ്ങിനെ ഒടുവിൽ നമുക്കായി ഒരു ഭാഷ സായത്തമായി. അതിൽ നമുക്ക്‌ അഭിമാനം കൊള്ളാം.

പക്ഷെ, ഇക്കാലത്ത്‌ മാതൃഭാഷ മാത്രം അറിഞ്ഞിരുന്നാൽ മതിയോ? ആേ‍•ാ‍ ളവൽക്കരണം ധ്രുത•തിയിലായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു രാജ്യത്തിലെ ഭാഷമാത്രം അറിഞ്ഞിരുന്നാൽ മതിയാവില്ല തന്നെ. അതിനു ലോകമെങ്ങും അം•ീ‍കരി ക്കുന്ന ഒരു ഭാഷയുടെ അറിവ്‌ സായത്തമാ ക്കിയാലേ നിവൃത്തിയുള്ളു. അതേതു ഭാക്ഷ! അതെ, 'ഇം•്ല‍ീഷ്‌' തന്നെ.

'ഇം•്ല‍ീഷ്‌'്‌ എന്നു കേൾക്കുമ്പോൾ പലരും മുഖം ചുളിക്കും. ചിലർ അഭിമാന വിജൃംഭിതരാകും, ചോര തിളയ്ക്കും. പിന്നെ ചിലർക്ക്‌ (വേണ്ടത്ര രീതിയിൽ അത്‌ കൈകാര്യം ചെയ്യാനുള്ള അപ്ര്യാപ്തത ഒരു കുറച്ചിലായി കരുതുന്നവർക്ക്‌ ) ദുഃഖമാണ്‌ . പക്ഷെ ഇതൊന്നുമല്ലാതെ ‘ലോകജനത യുടെ നിലനിൽപിനാവശ്യമായ ഒരു ഭാഷ’ എന്നങ്ങു കരുതി സമ്മതിച്ചാൽ തീർന്നല്ലൊ പ്രശ്നം.

പക്ഷെ, മലയാളികളായ നമുക്കുള്ള തുപോലെ ഒരു ഇം•്ല‍ീഷ്‌ സ്നേഹം ഇരു ഇം•്ല‍ീഷുകാരനു പോലും ഇല്ല എന്നതാണു സത്യം. (അതെങ്ങിനെ! അവരുടെ നാട്ടിൽ കൊച്ചു കുട്ടികളും യാചകരും പോലും അക്ഷരത്തെറ്റോ, ്ര‍•ാ‍മർ മിസ്റ്റേക്കോ, ഇല്ലാ തെ, നല്ല ഉച്ചാരണശുദ്ധിയോടെ കൈകാര്യം ചെയ്യുന്ന ഭാക്ഷ, അവർക്ക്‌ ഒരു സാധാരണ ഭാക്ഷ മാത്രം. 'മുറ്റത്തെ മുല്ലയ്ക്കു മണമില'്ല‍ എന്നു പറയുംപോലെ...അല്ലെ?) ഇം•്ല‍ീഷ്‌ കാർ പണ്ട്‌ നാട്ടു നാട്ടുരാജ്യങ്ങൾക്ക്‌ സ്വാത ന്ത്ര്യം നൽകിയപ്പോൾ ബുദ്ധിപൂർവ്വം ലോക ത്തെ തന്നെ വെല്ലാൻ വിതയ്ച്ച ഒരു വിത്ത്‌ (ഇം•്ല‍ീഷിനെ ഇന്റർനാഷണൽ ലാേ‍•്വ‍ജ്‌ ആക്കിയത്‌). അതിന്ന്‌, മുളയിട്ട്‌, തളിരിട്ട്‌ പൂവിട്ട്‌ പരിമളം വീശുന്നു. അതിൽ മതിമയ ങ്ങി അവർ ആഹ്ലാദിക്കുമ്പോൾ, ആ പൂവി ന്റെ സൗരഭ്യത്താൽ ആകൃഷ്ടരായി നമ്മു ടെ മലയാളി മക്കൾ കണ്ണുമടച്ച്‌ ചെന്നണയു ന്നു. സ്വന്തം ഭാഷയും സംസ്ക്കാരവും, എന്തിനു, അച്ഛനമ്മമാരെയും ഒക്കെ ത്വജിച്ച്‌, ആ ഇം•്ല‍ീഷിന്റെ മാസ്മരികത യിൽ അടിയാനായോടുന്നു. ഇനി ആർക്കും ഈ പ്രവണതയെ ചെറുത്തു നിൽക്കാനാ വില്ല. അനുസരിക്കുകയേ നിർവ്വാഹമുള്ളു. കാരണം എതിർക്കാനാവാത്ത വിധം ദൂരത്തി ൽ ചെന്നെത്തിയിരിക്കുന്നു ഈ പായ്ച്ചിൽ.

അന്യനാട്ടിൽ ഉപജീവനമാർഗ്ഗം കണ്ടെത്തിയവർക്കറിയാം അവരുടെ ഇം•്ല‍ീഷ്‌ പരിജ്ഞാനം അവർക്ക്‌ എത്രത്തോളം പ്രയോജനമാണ്‌ എന്നത്‌. (ഇവിടെ കോൺ വെന്റ്‌ എഡുകേഷനും മറ്റും വലിയ പ്രയോ ജനം തന്നെ) പക്ഷെ, ഇം•്ല‍ീഷ്ഭാക്ഷ തെറ്റു കൂടാതെ കൈകാര്യം ചെയ്‌തെന്നുവച്ച്‌ മറ്റു ള്ളവരെക്കാൾ ഉന്നതർ എന്നിതിനർത്ഥമില്ല.

ഒന്നോർക്കുക ഭാഷകൊണ്ടുള്ള പരി മിതി അറിവിനുള്ള പരിമിതിക്ക്‌ മുൻപിൽ എന്ത്രയോ ചെറുതാണ്‌. അല്ലെങ്കിൽ ശ്രീനാരായണ•ു‍രുവിനും അമൃതാനന്ദമയീ ദേവിക്കും ശ്രീസത്യസായിബാബക്കുമൊക്കെ സ്വന്തഭാഷയിൽ ലോകമെമ്പാടുമുള്ളവരുടെ കണ്ണീരൊപ്പാനും, സാന്ത്വനമേകാനും ബഹു മാന്യരാകാനും പറ്റുമായിരുന്നോ? അവർ ഭാഷകൊണ്ടും, എന്തിനു വിദ്യാഭ്യാസം കൊണ്ടുപോലും ഉയരാവുന്നതിലും അധികം മുൻ നിരയിൽ നിൽക്കുന്നു. അറിവിന്റെ കാര്യത്തിലായാലും സമ്പത്തിന്റെ കാര്യത്തി ലായാലും മനുഷ്യസ്നേഹത്തിന്റെ കാര്യ ത്തിലായാലും സമാധാനത്തിന്റെ കാര്യത്തി ലായാലും, മറ്റേതൊരു നല്ല കാര്യങ്ങൾ ക്കായാലും, അവർ കൈവരിച്ച നേട്ടങ്ങൾ മറ്റുള്ളവർക്ക്‌ അപ്രാപ്യം. സ്വന്തനാട്ടിൽ അല്ലെങ്കിൽ സ്വന്ത ഭാഷാക്കാർ മാത്രമുള്ളിടത്ത്‌ മാതൃഭാഷ സംസാരിക്കുന്നതു ഉചിതമെന്നു കരുതുന്നത്‌ ഒരാളുടെ ‘വിശാലമനസ്കത’/ ‘മഹത്വം’ എങ്കിൽ, അന്യനാട്ടിൽ ചേക്കേറിയിട്ട്‌ സ്വന്ത ഭാഷയേ സംസാരിക്കൂ അല്ലെങ്കിൽ സംസാരി ക്കാവൂ എന്നു വാശിപിടിക്കുന്നത്‌ സങ്കു ചിതത്വവും. (അന്തർമുഖർക്കും, സ്വപ്ന ജീവികൾക്കും ഒക്കെ ഭാഷ വലിയ പ്രശ്ന മില്ല.. കാരണം സ്വപ്നം കാണാനും, പ്രകൃതി സൗന്ദര്യം ദർശിക്കാനും, അന്യന്റെ ദുഃഖം/നിസ്സഹായത കാണാനുമൊന്നും ഒരു പ്രത്യേക ഭാഷയുടെ ആവശ്യമില്ലെന്നു കരുതുന്നു). പക്ഷെ, നാലുക്കൊപ്പം ജീവിക്ക ണം, വളരണം വലുതാകണം എന്നൊക്കെയു ള്ള സ്വപ്നങ്ങളുള്ളവർക്ക്‌ ആ നിഷ്കർഷ മനോഭാവം ദോഷം ചെയ്യും.

പക്ഷെ, ഇം•്ല‍ീഷിനു ഇന്നു നാം കൊടുക്കുന്ന •്ല‍ാമർ അൽപം കൂടിപ്പോകു ന്നില്ലേ എന്നൊരു സംശയം. ഒരു അന്യ രാജ്യക്കാരന്റെ ഭാഷയെ ഇത്രത്തോളം പ്രോത്സാഹിപ്പിക്കുമ്പോൾ സ്വന്തം ഭാഷയെ അപമാനിക്കും വിധം പെരുമാറുന്നത്‌ ശരിയാ ണോ? ഇന്നത്തെ തലമുറ “എനിക്ക്‌ മലയാളം നന്നായറിയില്ല” എന്നു പറയു ന്നത്‌ എന്തോ വലിയ ഒരു ബഹുമതി യായിട്ടാണ്‌ കാണുന്നത്‌. ഒരു ഡോക്ട്ടറേ റ്റോ, ഐ. എ. എസ്സോ ഒക്കെ കിട്ടുന്ന തിനെക്കാളൊക്കെ വലിയ ബഹുമതി. ഈ സ്ഥിതി മാറി, ‘തനിക്ക്‌ തന്റെ മാതൃഭാഷ നാന്നായറിയില്ല്ല’ എന്നത്‌ ഒരു മലയാളി (മലയാളി മാത്രമല്ല, അന്യം നിന്നുകൊണ്ടിരി ക്കുന്ന ഏതു ഭാഷക്കാരനായാലും) ഒരു കുറച്ചിലായി എന്നു കരുതി തുടങ്ങുന്നോ, അന്നു മാത്രമേ മാതൃഭാഷയ്ക്ക്‌ ഒരു പുനരുദ്ധാരണം ഉണ്ടാകാനിടയുള്ളു.

എന്തിനും മിടുക്കർ ‘ഈ’ നാട്ടുകാർ. അവർ ഇം•്ല‍ീഷിനെ സ്വന്ത ഇഷ്ടപ്രകാരം വളച്ചൊടിച്ച്‌, അവർക്ക്‌ ചേർന്ന വിധത്തിൽ പുതിയ ഒരു ഭാഷ തന്നെ ഉണ്ടാക്കിയ മട്ടാണ്‌. തെറ്റോടെയായാലും ശരിയോടെ യായാലും ഇം•്ല‍ീഷു സംസാരത്തിനല്ല പ്രാധാന്യം; അതുകൊണ്ടു സാധ്യമാകുന്ന ആശയവിനിമയത്തിനാണു പ്രാധാന്യം. അതുകൊണ്ട്‌ അവരുടെ ഇടയിൽ ഇം•്ല‍ീഷ്‌ സംസാരിക്കാൻ ഒരു ഭയവും വേണ്ട. സംസാരിക്കാൻ ഭയം വേണ്ടത്‌ മലയാളികളു ടെ ഇടയിലാണ്‌. പണ്ടേ ഇം•്ല‍ീഷ്‌ മേൽ ക്കോയ്മ അം•ീ‍കരിച്ചു ശീലിച്ചുപോയ മലയാളികളുടെ മുന്നിൽ.

ഒരേഷ്യാക്കാരനു ഈയ്യിടെ ഒരമളിപറ്റി. പേപ്പറിൽ വായിച്ചതാണ്‌, ഒരാൾ (വലിയ പഠിപ്പുള്ള ഒരാൾ) വിദേശത്തു, സാക്ഷാൽ ഇം•്ല‍ീഷുരാജ്യത്ത്‌ പോയി. അവി ടെ ഒരു പാർട്ടിയിലോ സന്ധിസംഭാഷണ ത്തിലോ ഒക്കെ പങ്കെടുത്ത്‌, നല്ല ഇം•്ല‍ീഷിൽ ആശയവിനിമയം പൊടിപൊടിച്ച്‌ കഴിഞ്ഞ്‌ പൂർണ്ണ സംതൃപ്തിയോടെ നിൽക്കുമ്പോൾ, ഒരും•്ല‍ീഷുകാരി അടുത്തെത്തി, ‘നിങ്ങൾ ഏതു രാജ്യക്കാരനാണു,' എന്നു ചോദിച്ചു,
“ഞാൻ - രാജ്യക്കാരൻ”. അയാൾ മറുപടി നൽകി
“ഓ! എന്നിട്ടും നിങ്ങൾ എന്തു നന്നായി ‘ഞങ്ങളുടെ ഭാഷ’ സംസാരി ക്കുന്നു”.
ഏഷ്യാക്കാരന്റെ മുഖം കടലാസു പോലെ വിളറി. ഞാൻ ജനിച്ചപ്പോൾ മുതൽ സംസാരിക്കുന്ന ഭാഷ, ഞാൻ ചിന്തിക്കുന്ന ഭാഷ, ഞാൻ എഴുതുന്ന ഭാഷ, ഞാൻ പാടുന്ന ഭാഷ.. അത്‌ നിങ്ങളുടെയോ? അപ്പോൾ ഇം•്ല‍ീഷുകാരി വീണ്ടും, “നിങ്ങളുടെ മാതൃ ഭാഷ ഏതാണു?”
സ്വന്തം മാതാവിനെപ്പോലും മാതൃ ഭാഷയിൽ വിളിച്ചിട്ടില്ലാത്ത ഏഷ്യാക്കാരൻ വീണ്ടും വിളറി, ഒരൽപ്പം അപകർഷതയോടെ (എങ്കിലും ഒട്ടൊരഭിമാനമൊക്കെ മുഖത്തു വരുത്തി) സ്വന്തം മാതൃഭാഷ ഏതെന്നു പറഞ്ഞു.

തിരിച്ച്‌ സ്വന്തം നാട്ടിലെത്തിയപ്പോൾ, അയാൾക്ക്‌ മാതൃഭാഷയോട്‌ വല്ലാത്തൊരു പ്രേമം. അറിയാതെ മാതൃഭാഷ സംസാരി ക്കുന്നവരെ കാണുമ്പോൾ ഒരു വിനയം (യഥാർത്ഥവിനയം) അങ്കുരിക്കാനും തുടങ്ങി. ഇപ്പോൾ അയാൾ മലയാളം പഠിക്കുന്നു, മക്കളെ പഠിപ്പിക്കുന്നു, ആകെ ബഹളം തന്നെ.

ഇതാണ്‌ ഇം•്ല‍ീഷിന്റെ മാസ്മരികത കണ്ട്‌ മയങ്ങി സ്വന്തം അടിത്തറ മറക്കുന്ന മലയാളിക്കും സംഭവിക്കാൻ പോകുന്നത്‌. ഒരു തിരിച്ചു വരവ്‌. (അല്ലെങ്കിൽ ‘തിരിച്ചു പോക്ക്‌’- അതെപറ്റി ഒടുവിൽ പറയാം)

ഇത്രയും എഴുതിയത്‌ ഇം•്ല‍ീഷ്‌ ഭാഷയെ തള്ളിപ്പറയാനോ പുകഴ്ത്താനോ അല്ല. വേദനാജനകമെങ്കിലും ഇന്ന്‌ തുടർന്നു വരുന്ന പ്രവണതയെ അം•ീ‍കരിക്കാതെ നിവൃത്തിയില്ല എന്നു പറയാനാണ്‌.

ഇന്ന്‌ അന്യം നിന്നുകൊണ്ടിരിക്കുന്ന മാതൃഭാഷയെ രക്ഷിക്കാൻ അഭ്യസ്ഥ വിദ്യരായ(ഇം•്ല‍ീഷ്‌ എഡ്യൂക്കേറ്റഡ്‌ ആയിട്ടു ള്ളവർ) മുന്നോട്ട്‌ വന്നെങ്കിലേ കാര്യമുള്ളൂ. (സ്വർണ്ണം ഇടാൻ കഴിവുള്ളവർ അതു വേണ്ടെന്നു വയ്ക്കുന്നപോലെ.) കാര ണം ഇം•്ല‍ീഷ്‌ നന്നായറിയാത്തവർ ‘ഞാൻ മലയാളമേ സംസാരിക്കൂ’ എന്നു പറഞ്ഞതു കൊണ്ട്‌ കാര്യമില്ല. അയാൾ പരിഹാസ്യ നാവും എന്നത്‌ നിസ്സംശയം പറയാം. കാരണം, അതു ഉൾക്കൊള്ളാനുള്ള വിശാല മനസ്കത ഇം•്ല‍ീഷ്‌ തിമിരം ബാധിച്ചു നടക്കുന്ന മലയാളികൾക്കില്ല എന്നതു കൊണ്ടു തന്നെ. അതുകൊണ്ട്‌ നാലാളുടെ മുന്നിൽ ചങ്കുവിരിച്ചു നിന്ന്‌ മലയാളികൾ കൂടുന്നിടത്ത്‌ മാത്രമെങ്കിലും മലയാളത്തെ മാനിക്കാൻ തുടങ്ങുക.(നമ്മുടെ ഇന്റർനെറ്റ്‌ മലയാളികൾ ചെയ്യുന്നതുപോലെ) ഇം•്ല‍ീഷു കാരന്റെ ഭാഷയെ ഉയർത്തിപ്പിടിക്കുന്നതി നോടൊപ്പം നമ്മുടെ മാതാവിന്റെ ഭാഷ യ്ക്കും ഒരൽപ്പം വില/മര്യാദ കൊടുത്തു നോക്കാം. അങ്ങിനെ അന്യം നിന്നുകൊണ്ടി രിക്കുന്ന നമ്മുടെ മലയാളത്തെ കുറച്ചു കാലത്തേയ്ക്കുകൂടിയെങ്കിലും പിടിച്ചു നിർത്താൻ ശ്രമിക്കാം.

അതുകൊണ്ട്‌ ഒന്നുകിൽ നമുക്ക്‌ മലയാളികളുടെ/മലയാളഭാഷയുടെ തിരിച്ചു വരവിനായി കാത്തിരിക്കാം അല്ലെങ്കിൽ, നമുക്ക്‌ പതിയെ ആദിയിലേയ്ക്കു തന്നെ തിരിച്ചുപോകാം. ഭാഷകളൊക്കെ ഉണ്ടായി, മരിച്ച്‌ ഒടുവിൽ ഒരു ഭാഷ (ഇം•്ല‍ീഷായിരി ക്കാം) മാത്രമായി, ആ ഇം•്ല‍ീഷും പലതായി പിളർന്ന,്‌ ആർക്കും തമ്മിൽ ഒരുമിപ്പില്ലാതെ, ബ്രിട്ടീഷ്‌-ഇം•്ല‍ീഷ്‌, അമേരിക്കൻ-ഇം•്ല‍ീഷ്‌ ആസ്ട്രേലിയൻ-ഇം•്ല‍ീഷ്‌, ന്യൂസിലാൻഡ്‌ ഇം•്ല‍ീഷ്‌, ആഫ്രിക്കൻ-ഇം•്ല‍ീഷ്‌, ചൈനീസ്‌ ഇം•്ല‍ീഷ്‌, ഇന്ത്യൻ-ഇം•്ല‍ീഷ്‌ എന്നിങ്ങനെ, ഒടുവിൽ ഏതിം•്ല‍ീഷാണ്‌ ശരിക്കുമുള്ള ഇം•്ല‍ീഷെന്നറിയാതെ, ഭാക്ഷ ഒന്നോടെ നശിക്കും... ഒടുവിൽ ഒന്നുമില്ലാതായി, തുട ങ്ങിയിടത്തുതന്നെ തിരിച്ചെത്താം.

ഇം•്ല‍ീഷ്‌ ഭാഷയുടെ തുരന്നു കയറ്റ ത്തോടെ(പണ്ട്‌ ഇം•്ല‍ീഷുകാർ കൊളോണി യലിസം നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ച താണെങ്കിൽ, ഇന്നത്തെ അടിമത്വം ഓരോ രാജ്യത്തിലേയും ഇം•്ല‍ീഷ്‌ ജ്ഞാനികളാൽ സ്വയം വരിക്കപ്പെടുകയാണ്‌) ‘ഇയ്യാംപാറ്റകൾ തീയോടടുക്കും പോലെ’ അതിൽപ്പെട്ട്‌ ഇല്ലാതാകുന്നത്‌ ഓരോ രാജ്യത്തെയും പൂർവ്വ സംസ്ക്കാരങ്ങളാണ്‌. പൈതൃകമെന്ന്‌ കരുതി നാം കാത്തുസൂക്ഷിക്കുന്ന വിശിഷ്ട മായതൊക്കെ ഉണ്ടായതുപോലെ മടക്ക യാത്ര ആരംഭിച്ചു കൊണ്ടിരിക്കുന്നു…

അന്ന്‌ ലോകം മുഴുവനും ഇം•്ല‍ീഷ്‌ ഭാക്ഷയിൽ ആശയവിനിമയം നടത്തുമ്പോൾ നഷ്ടമാകുന്നത്‌ ഓരോ രാജ്യത്തും ഉള്ള പല ആചാരങ്ങളും സംസ്കാരങ്ങളും ആയി രിക്കും. ഒടുവിൽ ഇം•്ല‍ീഷുകാരന്റെ ലോക ത്ത്‌ നാമൊന്നും ഒന്നുമില്ലാതായിത്തീരുന്നു. പിന്നീട്‌ മാനസാന്തരം വരുന്ന യോ•ി‍കളും മഹാന്മാരും •വേഷകരുമൊക്കെ ചേർന്ന്‌ തപസ്സുചെയ്‌ത്‌, പുതിയ രൂപത്തിൽ വീണ്ടും മതൃഭാഷകളെ പുറത്തുകൊണ്ടു വരട്ടെ. അങ്ങിനെ പുനരാവിഷ്ക്കരിക്കപ്പെടുന്ന ഭാഷകൾ പുനർജന്മം കൈവരിച്ച്‌ വീണ്ടും മറഞ്ഞുപോയ സംസ്കാരതെ പുനർജീവിപ്പി ക്കട്ടെ. അതുവരെ കാത്തിരിക്കാൻ നമ്മാളാ രും ഉണ്ടാകില്ല എങ്കിലും, ആശിക്കാം... പ്രാർത്ഥിക്കാം...

[ഈ വർഷം മാതൃഭാഷാവർഷമെന്ന്‌ എവിടെയോ വായിച്ചു. ഈ ലേഖനം മാതൃ ഭാഷയ്ക്കും, മാതൃഭാഷയെ സ്നേഹിക്കുന്ന വർക്കും, മാതൃഭാഷയുടെ നിലനിൽപ്പിനായി ഒരു ചെറുവിരലെങ്കിലും അനക്കാൻ തോന്നു ന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു.]

Friday, June 20, 2008

ദൈവബുദ്ധി!

ദൈവം ഒരുപക്ഷെ മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നിരിക്കാം മനുഷ്യരുടെ ഇടയിൽ വെവ്വേറെ ഭാക്ഷയും മതങ്ങളും അതുവഴി ദൈവത്തെതന്നെയും സൃഷ്ടിച്ചത്‌. പ്രകൃതിയിലെ സംതുലിതാവസ്ഥ സംരക്ഷിക്കുവാൻ ദൈവം തന്നെ ചെയ്‌തു വച്ച ഒരു സൂത്രം.

മനുഷ്യനെ സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം മുൻകൂട്ടി കണ്ടുകാണും, 'ബുദ്ധി ഏറെയുള്ള ഈ ജീവികൾ മറ്റു ജീവികളെ മുഴുവൻ കയ്യടക്കുന്ന കാലം വരും. അന്ന്‌ പ്രകൃതിയുടെ സംതുലിതാവസ്ഥ തകരും. ലോകം നശിക്കും. മനുഷ്യന്റെ പരാക്രമങ്ങൾ കൊണ്ട്‌ മനംനൊന്ത്‌ ഭൂമിയിലെ ചെടി കൊടികളൊക്കെ കരിയും, മഴ കുറയും, ഭൂമി വരളും. സിംഹം പുലി, തുടങ്ങി മനുഷ്യനു ഹാനികരമാകുന്ന ജീവികള്‍ ഒക്കെ കുറയും, അവയുടെ ഇരകൾ പെരുകും...'.

അങ്ങിനെ സംതുലിതമായി പോകേണ്ടുന്ന പലതും നശിക്കുമ്പോൾ ദൈവത്തിനു മനുഷ്യനെ ഒടുക്കാൻ മറ്റൊരു സൃഷ്ടി നടത്തേണ്ടതായി വരും. കാട്ടാളനേയോ ദേവനേയോ ഒന്നും പറ്റില്ല. അവാരെയൊക്കെ പണ്ടേതന്നെ മനുഷ്യർ ഉന്മൂലനം ചെയ്‌തുകളഞ്ഞു . അതിനാൽ ദൈവം കരുതി, ‘ബുദ്ധിയേറെയുള്ള ഇവരെ ജയിക്കാൻ ഇവരുടെ വർഗ്ഗത്തിനേ കഴിയൂ . ‘ബുദ്ധിമാന്മാർ’, ‘പരാക്രമശാലികൾ’, അന്യോന്യം പടവെട്ടി നശിക്കട്ടെ.

അതിനായി ദൈവം ചെയ്‌ത ഒരു ചെറിയ ബുദ്ധിയാണ്‌, ജാതി, മതം, ദൈവം, ഭാക്ഷ ഒക്കെ. അതു ധാരാളം മതിയായിരുന്നു അവന്റെ പരക്രമങ്ങൾ നിയന്ത്രിക്കാൻ. മനുഷ്യർ പലതായി പിളർന്നു. ഒരുത്തൻ കണക്കിലേറെ അഹങ്കരിച്ചാൽ അവനെ ഒടുക്കാൻ മറ്റൊരുവന്റെ വരവായി. അങ്ങിനെ മനുഷ്യന്‍ മറ്റു ജീവികളെ കൊല്ലാനും വെല്ലാനും ഒരുക്കിവച്ച ആയുധങ്ങൾ കൊണ്ട്‌ സ്വന്തം വംശത്തെതന്നെ വകവരുത്തി പ്രകൃതിയുടെ സംതുലിതാവസ്ഥ ക്രമീകരിക്കുന്നു.

അങ്ങിനെ മനുഷ്യര്‍ സ്വയം നിയന്ത്രിക്കപ്പെടുന്നതു നോക്കി, കണ്ണും കെട്ടി ദൈവം സുഖ സുഷുപ്തിയിലും. പോരേ പൂരം!

Saturday, June 14, 2008

സ്നേഹത്തിന്റെ നിറം

പ്രാവുകളിരണ്ടു പാറിപ്പറന്നു
പ്രാണന്റെ പ്രാണനെന്നേറ്റു പറഞ്ഞു
പകലന്തിയോളവുമൊന്നായി മേഞ്ഞു
പകലിന്റെയന്ത്യത്തില്‍ കൂട്ടിലണഞ്ഞു

ഒരു നാളൊരിക്കലിരതേടിയാപ്രാക്കള്‍
ഒരു നാളും കാണാത്തൊരു ഭൂവിലെത്തി
കനിയും കതിരും ആവോളം തിന്നു രസിച്ചു
ഇനിയൊരുനാളിലും പഞ്ചമില്ലെന്നു നിനച്ചു

കൂവിവിളിച്ചു, ചിറകടിച്ചാര്‍ത്തു
കതിര്‍കുലയാവോളം തിന്നു രസിച്ചു
മതിയാകാതവര്‍ പിന്നെയും തങ്ങി
മതികെട്ടൊരാ വേടന്റെ വലയില്‍ കുടുങ്ങി

വലയില്‍ നിന്നൊരു കൂട്ടിലായ്‌ പിന്നെ
വലിയൊരാപത്തിലകപ്പെട്ട പ്രാക്കള്‍
‍പണിപതിനെട്ടും പയറ്റിയിട്ടും
വെളിയില്‍ പോവാനാവാതെ തളര്‍ന്നു

ഇരുവരും തമ്മില്‍ ഗാഢം പുണര്‍ന്നു
ഒരു ദിനമങ്ങിനെ പോയി മറഞ്ഞു
പിറ്റെ പുലരി പുലരുവോളമിരുവരും
വേടനെ കുറ്റം പറഞ്ഞു കരഞ്ഞു

രണ്ടാം ദിവസം കഴിഞ്ഞപ്പോഴോ
രണ്ടുപേരും നന്നായ്‌ തളര്‍ന്നു പോയി
സ്വാതന്ത്യ്ര മോഹം സ്നേഹത്തെ വെന്നു
ഇരുവരുമന്യോന്യം കുറ്റം പറഞ്ഞു

മൂന്നാം ദിനമോ അരിശം മുഴുത്തു
അന്യോന്യം തീരാത്ത പോരായി പിന്നെ
കൊത്തി നോവിച്ചും പഴിപറഞ്ഞും
ഇരുവരും തങ്ങളെ തന്നെ വെറുത്തു

പ്രേമം മറഞ്ഞു സത്യം തെളിഞ്ഞു
സ്വാതന്ത്യ്ര മോഹം വല്ലാതെ വാട്ടി
ഇതിലും വലുതല്ല മരണമെന്നോര്‍ത്തു
ജീവിതം തന്നെയുമൊന്നായ്‌ വെറുത്തു

സ്നേഹം മരിച്ചു, ആത്മാവു മരവിച്ചു
അന്യോന്യമേകിയ കുളിരും ചൂടും
വാത്സല്യമൊക്കെയും മായയായ്‌ മറഞ്ഞു
പച്ചയായ്‌ ജീവിതമിളിച്ചുകാട്ടി

പിറ്റേന്ന്‌ വേടന്റെ കൊലക്കത്തി താഴുമ്പോള്‍
ഉടല്‍മാത്രമായൊരാ ഇണപ്പ്രാക്കളില്‍ നിന്നും
ഒരു തുള്ളിക്കണ്ണീര്‍ തെറിച്ചുവീണാ
ചുടുരക്‌തമോടു കലര്‍ന്നു ഭൂവില്‍

Friday, June 6, 2008

വെറുതേ അങ്ങു ജീവിച്ചു പോകാം

ഞാന്‍ എന്റെ ദൈവത്തെ വിളിച്ചു കരഞ്ഞു, “ദൈവമേ എനിക്കു തീരെ മനസ്സമാധാനമില്ലാതായിരിക്കുന്നു”.

ദൈവം ചോദിച്ചു, “ഉം, എന്താ മനസ്സമാധാനക്കേടിനു കാരണം?”

“ഈ ചിന്തകള്‍ തന്നെ. ഒന്നിനു പിറകേ ഒന്നായി വന്ന് എന്റെ മനസ്സമാധാനമെല്ലാം കെടുത്തുന്നു”. ഞാന്‍ പറഞ്ഞു.

“അപ്പോള്‍ ചിന്തകള്‍ മാത്രമാണു പ്രശ്നം. അല്ലാതെ കഴിക്കാന്‍ ആഹാരമില്ലാത്തതോ, കുടിക്കാന്‍ വെള്ളമോ, ശ്വസിക്കാന്‍ വായുവോ, കിടക്കാന്‍ പാര്‍പ്പിടമോ ഒന്നും ഇല്ലാത്തതല്ലല്ലോ കാരണം?”

“അല്ല. അതൊക്കെയുണ്ട്. ധാരാളം.”

അദ്ദേഹം ഗൂഢമായി പുഞ്ചിരിച്ചു, “അതെ അതും ഒരു കാരണമാണ്”.
എന്നിട്ടു ചോദിച്ചു, “ചിന്തകള്‍ മാത്രമാണ് പ്രശ്നമെങ്കില്‍പ്പിന്നെ ചിന്തകള്‍ അങ്ങു വേണ്ടെന്നു വച്ചാല്‍ പോരെ?”

“അതിനു സാധിക്കുന്നില്ല. ചില ചിന്തകള്‍ വളരെ മനോഹരമാണ്. അതെനിക്ക് വല്ലാത്ത സന്തോഷം തരുന്നു”. ഞാന്‍.

“അപ്പോള്‍ സന്തോഷം തോന്നുന്ന ചിന്തകള്‍ മാത്രം ചിന്തിക്കുക. വിഷമമുണ്ടാക്കുന്നത് വേണ്ടെന്നു വയ്ക്കുക. ചിന്തകള്‍ക്ക് കടിഞ്ഞാണിടുക.”ദൈവം നിര്‍ദ്ദേശിച്ചു.

ദൈവം തുടര്‍ന്നു, ചിന്തകള്‍ നിന്റെ മനസ്സില്‍ നിന്നല്ലേ ഉയരുന്നത്. അപ്പോള്‍ നിനക്കത് ആരംഭത്തില്‍ തന്നെ നുള്ളിക്കളയാനും എളുപ്പമണല്ലോ. വെറുതേ ചിന്തിച്ച് ചിന്തിച്ച് കൂട്ടിയിട്ട് എന്നെ പഴി പറയുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ”?

“ശരി ദൈവമേ, ഞാന്‍ എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാം. പാഴ്ചിന്തകള്‍ എന്നുപറഞ്ഞ് തള്ളിക്കളയാം. പക്ഷെ ‍ ഈ ഭൂമികുലുക്കത്തിലും മറ്റും പെട്ട് പാതി ഉടലും ഉറ്റോരും നഷ്ടപ്പെട്ടവരോ?
അവര്‍ക്കെങ്ങിനെ ചിന്തിക്കാതിരിക്കാനാവും?”

ദൈവം മുഖം താഴ്ത്തി, മെല്ലെ പറഞ്ഞു, “ചിന്തിക്കാതിരുന്നാലേ അവര്‍ക്കും മനസ്സമാധാനമുണ്ടാകൂ”.

“എന്നാലും മക്കളെ നഷ്ടമായ അമ്മമാര്‍, അമ്മമാരെ നഷ്ടമായ പിഞ്ചു കുഞ്ഞുങ്ങള്‍... അവര്‍ക്കെങ്ങിനെ മറക്കാനാവും?”. ഞാന്‍.


ദൈവം മെല്ലെ പറഞ്ഞു, “അവര്‍ ഭൂമിയില്‍ വന്നപ്പോള്‍ തനിച്ചായിരുന്നില്ലേ? എന്റെ നിയോഗപ്രകാരം എനിക്കിഷ്ടമുള്ളിടങ്ങളില്‍ അവര്‍ ജനിച്ചു. ചുറ്റിനും കാണുന്ന ഓരോന്നും തനിക്കു സ്വന്തമെന്നു കരുതിയതുകൊണ്ടല്ലേ ദുഃഖം അടക്കാനാവാത്തത്? താനുള്‍പ്പെടെ എല്ലാം ദൈവത്തിനവകാശപ്പെട്ടതാണെന്നു കരുതി ജീവിച്ചു നോക്കൂ. വെറുതേ അങ്ങു ജീവിച്ചു പോകാം.
ജീവിതം വളരെ ഹ്രസ്വമല്ലേ അതില്‍ നിന്റെ ഭാഗം അതിലും ഹ്രസ്വം. വെറുതേ ജീവിക്കുക. എല്ലാം ദൈവത്തിന്റെ ലീലകള്‍ എന്നുമാത്രം ചിന്തിച്ച്”.

“അപ്പോള്‍ ഞങ്ങള്‍ വിഡ്ഡികളായിപ്പോവില്ലേ? നല്ലതൊന്നും ചെയ്യാനില്ലാ‍ത്ത വിഡ്ഡികള്‍”? ഞാന്‍.

ദൈവത്തിനു നീരസം വന്നു തുടങ്ങി, “എങ്കിപ്പിന്നെ ചിന്തിച്ചോളൂ. പക്ഷെ നിന്റെ ബുദ്ധിതന്നെ നിന്നെ നിന്റെ ചിന്തകളില്‍ നിന്നും രക്ഷിക്കട്ടെ”.

“അതിനു പറ്റുന്നില്ല. പക്ഷെ, അങ്ങെന്തിനാണ് ഞങ്ങള്‍ക്കീ ചിന്താശക്തി തന്നത്? സംസാരിക്കാനും ചിന്തകള്‍ കുറിച്ചു വയ്ക്കാനുമുള്ള ഇച്ഛാശക്തി തന്നത്? വെറുതേ ഞങ്ങളെ വിഡ്ഡികളാക്കാനായിരുന്നോ? അല്ലെങ്കില്‍ ഞങ്ങളും പക്ഷികളെയും മൃ‌ഗങ്ങളെയും പോലെ വെറുതേ അങ്ങു ജീവിച്ചു പോകാമായിരുന്നല്ലോ?”

ദൈവം ഒരു നിമിഷം മൌനം പാലിച്ചു. പിന്നെ മറുപടി നല്‍കി. “അത്... എനിക്കു പ്രിയപ്പെട്ട
സൃഷ്ടികള്‍ നിങ്ങളായിരുന്നു. നിങ്ങള്‍ക്ക് എന്റെ ഒരു ഗുണം കൂടി തന്നത് അതുകൊണ്ടാണ്. അത്
തെറ്റായിപ്പോയെന്നാണോ?! നിങ്ങള്‍ക്ക് ചിന്തിക്കാം, ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് നിങ്ങളുടെ ഇഷ്ടത്തിനാക്കുകയും ചെയ്യാം. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം. ഏതിനും പക്ഷികളെക്കാളും മൃഗങ്ങളെക്കാളുമൊക്കെ മെച്ചമായി ഇപ്പോഴും നിങ്ങള്‍ക്ക് ജീവിക്കാമെന്നാണ് എന്റെ വിശ്വാസം”.
അദ്ദേഹം നിര്‍ത്തി, മറഞ്ഞു.

ഞാന്‍ വീണ്ടും ഉയരുന്ന ചിന്തകളെ അടക്കാന്‍ നെട്ടോട്ടമോടാ‍നും...

Sunday, June 1, 2008

നമുക്കിനി പ്രാര്‍ത്ഥന മതിയാക്കാം!


നമുക്കിനി പ്രാര്‍ത്ഥന മതിയാക്കാം. നല്ല പ്രവര്‍ത്തികള്‍ക്ക് നല്ല ഫലവും ചീത്ത പ്രവര്‍ത്തികള്‍ക്ക് ചീത്ത ഫലവും വിധിക്കാനും അതു പ്രാവര്‍ത്തികമാക്കാനും ഒക്കെ ദൈവത്തിനു സമയമില്ലാതായിരിക്കുന്നു. (കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയക്കാരെപ്പോലെ)

കൊച്ചു കൊച്ചു ദുഃഖങ്ങളും പരിദേവനങ്ങളുമായി ദൈവത്തിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ അറിയാതെ ഒരു വ്യര്‍ത്ഥതാബോധം. ദൈവത്തിനു കേള്‍ക്കാന്‍ സമയമുണ്ടാകുമോ!

ചൈനയില്‍ ദിവസങ്ങളോളം മണ്ണിനടിയില്‍ ജീവനുവേണ്ടി പോരാടി മരിച്ച സ്ത്രീകളുടേയും കുട്ടികളുടേയും വൃ‌ദ്ധരുടേയും യുവതീ യുവാക്കളുടേയും നടുക്കുന്ന ഭീകര ദൃശ്യം.

ദൈവത്തിനെവിടെ സമയം! അല്ലെങ്കില്‍ ഇത്രയും പേര്‍ ഒരുമിച്ച് എന്ത് തെറ്റാണു ചെയ്തത്
ഈ വിധം ഒരു വിധി അവര്‍ക്കു നല്‍കാന്‍? ദൈവം തളര്‍ന്നു പോയതോ? ദൈവത്തിനു നാം വിചാരിക്കുന്നത്ര ശക്തി ഒന്നും ഇല്ലെന്നു തോന്നുന്നു.

മനുഷ്യന്‍ മണീക്കൂറുകളോളം കിണഞ്ഞ് പരിശ്രമിച്ച് ഓരോ ജീവനെയായി രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ദൈവം ചെയ്തത് നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരെയും ഒന്നായി മണ്ണീനടിയില്‍ ജീവനോടേ പുതയ്ക്കുകയായിരുന്നു.

ഇനി നമുക്ക് മനുഷ്യനെ പ്രാര്‍ത്ഥിക്കാം.

രക്ഷിക്കുന്നവരെ

ഇല്ലാതാക്കുന്നവരെയല്ല.

മണ്ണിനടിയില്‍ പാതിയുടല്‍ കോണ്‍ക്രീറ്റിനടിയിലായി പിടച്ച ജീവനുകള്‍; അടുത്ത് സ്വന്ത മക്കളും
അച്ഛനമ്മമാരും ഒക്കെ നിസ്സഹായരായി അതേപോലെ ജീവനുവേണ്ടി കേഴുന്ന ദൃ‌ശ്യം കണ്ട്
ഇഞ്ചിഞ്ചായി മരിച്ച ആ ആത്മാക്കളുടെ മുന്നില്‍ നമുക്കിനി എന്താണ് ദൈവത്തോട് ചോദിക്കാനുള്ളത്?
നമ്മുടെ ഓരോ ചെറിയ പ്രവര്‍ത്തികളിലും നിമിത്തങ്ങള്‍ ദര്‍ശിക്കാന്‍ ശ്രമിക്കാറുള്ള നമുക്കെങ്ങിനെയാ‍ണ് ഈ വലിയ ദൃ‌ശ്യം മറക്കാനാവുക? നാം മറന്നാലും ഉറ്റോരെ, കൈക്കുഞ്ഞുങ്ങളെ, ജീവനോടെ മണ്ണീനടിയില്‍ മരിക്കാന്‍ വിട്ട് രക്ഷപ്പെട്ടത് ശാപമായി കരയാന്‍പോലും മറന്ന് മരവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ഇനി ദൈവത്തോട് എന്താണ് പ്രാര്‍ത്ഥിക്കാന്‍ പറ്റുക?

Monday, May 26, 2008

തുടര്‍ച്ച


നാം പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ന്യായീകരണത്തിനായി പരതുന്നു. വലുതും ചെറുതുമായ ഓരോ പ്രവർത്തിയും പണ്ടു ചെയ്ത കർമ്മങ്ങളുടെ തുടർച്ചയാണെന്നും അവ, നാം ചെയ്തു തീര്‍ക്കേണ്ടവ തന്നെയാണെന്നും ആരും നമ്മില്‍ മനപൂർവ്വം അടിച്ചേൽപ്പിച്ചതല്ലെന്നും ഉറപ്പുവരുത്തുന്നു. അന്വേക്ഷണ ത്വര ചിലപ്പോൾ കഴിഞ്ഞ ജന്മങ്ങളിൽ പോലും കൊണ്ടുചെന്നെത്തിക്കുന്നു. ചില പ്രവർത്തികൾ കഴിഞ്ഞ ജന്മ കർമ്മങ്ങളുടെ ബാക്കി മാത്രമാണെന്നു ആത്മാവിനു തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ പ്രവർത്തികളുടെ ന്യായീകരണങ്ങളടങ്ങിയ സത്യത്തെ ആത്മാവ്‌ കണ്ടെത്തുന്നു. അതോടെ, അന്വേക്ഷണ ത്വരിതമായ ആത്മാവ്‌ അടങ്ങുന്നു. സത്യങ്ങൾ കണ്ടെത്തിയ സം തൃപ്തിയോടെ പ്രവര്‍ത്തി തുടരുന്നു. ഒരാളെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ നാം പറയും, "പണ്ടെന്നോ കണ്ടുമറന്ന ഒരു മുഖം, എവിടെയോ വച്ചു കണ്ടു മറന്ന പോലെ". "ഈ സ്ഥലം, എന്തോ, എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു എന്തോ ഒരടുപ്പം". ഒരാളോട് ഇഷ്ടവും ഇഷ്ടക്കേടും ഒക്കെ ഒരു കാരണവുമില്ലാതെ തോന്നുന്നതും ഇതുകൊണ്ടാവാം. മുന്‍ ജന്മത്തിന്റെ തുടര്‍ച്ച, മുന്‍ ജന്മ കര്‍മ്മ ഫലം. കര്‍മ്മ ഫലം എന്നിങ്ങനെയൊക്കെ പറയുന്നു നമ്മള്‍ ഈ തുടര്‍ച്ചയെ.

Thursday, May 8, 2008

അര്‍ത്ഥങ്ങള്‍ - വ്യാഖ്യാനങ്ങള്‍


ജീവിതത്തിനെപറ്റി എന്റെ കുറെ ന്യായീകരണങ്ങളാണ്. തെറ്റായി തോന്നുന്നുവെങ്കില്‍ ക്ഷമ.

കവിത (സാഹിത്യം)

ജീവിതത്തില്‍ തോറ്റുപോയവരുടേയും പിന്‍തള്ളപെട്ടവരുടെയും അന്തര്‍മുഖരുടെയും ലോകം.

വിദ്യാഭ്യാസം
മനുഷ്യനു പണമുണ്ടാക്കാനുള്ള വഴി തേടല്‍ (പണ്ട് അറിവു തേടലായിരുന്നു).

പണം
മനുഷ്യന്റെ വില നിര്‍‌ണ്ണയിക്കുന്ന പൊരുള്‍.

ദാനം

അളവില്‍ കവിഞ്ഞ് സുഖിക്കുന്ന ഒരുവന്റെ മനസ്സാക്ഷിക്കുത്തില്‍ നിന്നും ഉദിക്കുന്ന ഒരു വികാരം.


കോപം

താന്‍ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങാത്തപ്പോള്‍ മനുഷ്യനുണ്ടാകുന്ന വികാരം. ഇത് തന്നെ ക്കാളും ബലഹീനന്റെ നേര്‍‌ക്ക് മാത്രമേ ഉയരൂ എന്നത് മറ്റൊരു പ്രത്യേകത.


വിഷാദം / നിരാശ

താന്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നീങ്ങാത്തതില്‍ നിന്നും ഉണ്ടാകുന്ന വികാരം.

വിധി

കാര്യങ്ങളെ വരുന്നതുപോലെ കണാനുള്ള തന്റേടം; അല്ലെങ്കില്‍ എതിര്‍‌ക്കാനുള്ള കഴിവുകേടിനെ

ന്യായീകരിക്കല്‍.

കുഞ്ഞ്

ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം.

പുഞ്ചിരി

മനുഷ്യന്‍ മറ്റൊരു മനുഷ്യനെ തിരിച്ചറിയുമ്പോള്‍ അറിയാതെ ഹൃദയത്തില്‍ നിന്നുയരുന്നത്.

മക്കള്‍

നമ്മുടെ ജീവിതത്തിനു അര്‍ത്ഥമുണ്ടാക്കുന്നവര്‍. നന്നായി സ്നേഹിച്ച് വളര്‍ത്തിയില്ലെങ്കില്‍ അനര്‍ത്ഥ മുണ്ടാക്കുന്നവര്‍. നമ്മുടെ ജീവിതം ശുഭപര്യാവസാനിയോ ദുഃഖപര്യാവസാനിയോ എന്നു നിര്‍ണ്ണയി ക്കുന്നവര്‍.

ഭാര്യ

ജീവപര്യന്ത തടവുകാരി/ ഭരിക്കപെടാനുള്ളവള്‍/ നന്നായി ഭരിച്ചില്ലെങ്കില്‍ തിരിച്ചു ഭരിക്കാന്‍ സാധ്യത യുള്ളവള്‍.

ഭര്‍‌ത്താവ്

ഭരിക്കാന്‍/ നയിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍. പരാജയപ്പെട്ടാല്‍ ഭരിക്കപ്പെടാനും നയിക്കപ്പെടാനും സാധ്യതയുള്ളവര്‍.

അമ്മായി

സ്വന്തം മക്കളും സ്വത്തും ഒക്കെ അന്യര്‍ കൊണ്ടുപോകുന്നത് നോക്കി ഗത്യന്തരമില്ലാതെ ആക്രോശി ക്കുന്ന പാവം അമ്മമാര്‍‌.

പണക്കാരന്‍

അന്യന്റെ വിയര്‍പ്പും ചോരയും ബുദ്ധിയും ഒക്കെ ഉപയോഗിച്ച് തനിക്കാവശ്യത്തിലധികം സ്വത്തു കൈവശം വച്ചിരിക്കുന്ന ഒരു ക്രിമിനല്‍.


രാഷ്ട്റീയം

വീടു ഭരിക്കാന്‍ നന്നാക്കനും മടിക്കുന്നവര്‍ മറ്റുള്ളവരെ ഭരിക്കാന്‍ കാട്ടുന്ന വെമ്പല്‍.

ജനനം

ദൈവം നിര്‍ണ്ണയിക്കുന്നു, മനുഷ്യന്‍ തിരുത്തുന്നു/ കീഴടക്കുന്നു.


മരണം

ദൈവം നിര്‍ണ്ണയിക്കുന്നു, മനുഷ്യനു ഇനിയും പൂര്‍ണ്ണമായി കീഴടക്കാനാവാതെ തോറ്റു പോകുന്നത്.

പ്രേമം
വിശപ്പും ദാഹവും പോലെ മനുഷ്യന്റെ മറ്റൊരു ആവശ്യം.


സ്നേഹം
പൂര്‍ണ്ണമായും മനുഷ്യന്റെ ചൊല്പടിയ്ക്കു നില്ക്കാത്ത, ഏതു കെടി കെട്ടിയവനും സമനില തെറ്റുന്ന ഒരു അല്‍ഭുത വികാരം. (ഒരു പക്ഷെ, ജനനവും മരണവും പോലെ ജീവന്റെ രഹസ്യം അടങ്ങിയ; ജീവന്റെ നിലനില്‍പ്പിനായി, ദൈവത്തിന്റെ കയ്യില്‍ തന്നെ കടിഞ്ഞാണിരിക്കുന്ന മറ്റൊരു പ്രതിഭാസമാകാം.)

സ്തീധനം
മാതാപിതാക്കളും ഭര്‍ത്താവും ചേര്‍ന്ന് ഒരു സ്ത്രീയ്ക്ക് നിശ്ചയിക്കുന്ന വില.

ദുഃഖം

തനിക്കുള്ളത് നഷ്ടപ്പെടുമ്പോള്‍ മത്രം ഉയരുന്ന ഒരു വികാരം.

അസൂയ
തനിയ്ക്ക് കിട്ടാത്തത്/കിട്ടാനുള്ളത് മറ്റൊരുവനു കിട്ടുമ്പോള്‍ ഉണ്ടാകുന്ന വിഷമം.

8/5/2004

എന്റെ ബ്ലോഗ് വായിക്കനിടയാകുന്നവരോട് ഒരു വാക്ക്,

വായിക്കുന്നതിന് നന്ദി. തെറ്റു പറഞ്ഞു തന്ന് തിരുത്താന്‍ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അതിലും വലിയ നന്ദി. എന്റെ എഴുത്തുകള്‍ പലതും, ജീവിത പരിചയം കുറവായതു കൊണ്ട്, പൂര്‍ണ്ണത കുറഞ്ഞതാകാന്‍ സാധ്യത കൂടും. ക്ഷമിക്കുക. എഴുതുന്നത് എഴുതാന്‍‍ ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ്.



Tuesday, May 6, 2008

ജീവിതം


ജീവിതം ചരിഞ്ഞു കിടക്കുന്ന ഒരു മലപോലെ... മുകളിലേയ്ക്ക് ...
അഗാധമായ കൊക്കയിൽ നിന്നും നാം പതിയെ പതിയെ പിച്ച വച്ച്‌ കയറിത്തുടങ്ങുന്നു.
ഓരോ ചെറിയ കമ്പുകളിലോ വള്ളികളിലോ (അച്ഛനമ്മമരുടെ, സഹോദരങ്ങളുടെ, ആയമാരുടെ, ടീച്ചറന്മാരുടെ, കൂട്ടുകാരുടെ, വിരലുകളിൽ, അവരുടെ സഹായത്തോടെ) പിടിച്ചുതൂങ്ങി നാം മുകളി ലേയ്ക്ക്‌ കയറുന്നു. കാരണം കൊക്ക ജീവിക്കാൻ അപര്യാപ്തമാകുന്നു എന്നതുകൊണ്ടുതന്നെ.
കയറി തുടങ്ങിയാൽ പിന്നെ തിരിച്ചിറങ്ങാനുമാവില്ല. വഴുതി താഴെ വീണു പോവും . മുൻപോട്ട്‌ അല്ലെങ്കിൽ മുകളിലേയ്ക്കല്ലാതെ വേറേ ഗതിയില്ല. ഒരിടത്ത് തന്നെ നിൽക്കാനുമാവില്ല. നമുക്ക്‌ ചലിക്കാതെ ജീവിക്കാനാവില്ലല്ലൊ. പോരെങ്കിൽ പിടിച്ചുകൊണ്ടു നിൽക്കുന്ന വള്ളി പൊട്ടി താഴെ വീണുപോകാനും സാധ്യതയുണ്ട്‌. (ഒരു ബന്ധങ്ങളും ശാശ്വതമല്ലല്ലൊ) രക്ഷയില്ലാതെ മുകളിലേയ്ക്ക്‌ ഓരോ അടിയായി കയറുന്നു. പൂവള്ളികളിലും മുൾ പടർപ്പുകളിലും പിടിച്ച്. മുൾപടർപ്പുകളിൽ പിടിക്കുമ്പോൾ മുറിഞ്ഞു നിണം വാർന്നൊഴുകും. പിന്നീട്‌ പൂവള്ളി തഴുകി തലോടി ആ മുറിവുണക്കുകയും ചെയ്യും. അങ്ങിനെ മുന്നോട്ട്‌, മുന്നോട്ട്‌, തളർച്ചയില്ലാതെ വിശ്രമമില്ലതെ പിൻതിരിയലില്ല. അവസാനം ഒരിക്കൽ പിടിവിട്ട് തലയും കുത്തി താഴേയ്ക്ക്‌ പതിക്കുമെന്നറിയാമെങ്കിലും അതുവരെ പിടിച്ചുനിൽക്കാൻ ഒരു വള്ളിതേടി നടക്കുന്നു പാവം മനുഷ്യൻ

Sunday, April 13, 2008

സുനാമി


നമുക്കുണ്ടാകുന്ന ദു:ഖങ്ങളും കുറവുകളും കൂടി ഒരുപക്ഷെ, ദൈവത്തിന്റെ അനുകമ്പയായിരിക്കാം. പാപത്തിന്റെ പാതയില്‍ നിന്ന്‌, കണ്ണുനീരാല്‍ പരിശുദ്ധമാക്കി, അദ്ദേഹം നമ്മെ അദ്ദേഹത്തി നടുത്തേയ്ക്ക്‌ ആകര്‍ഷിക്കാന്‍ കണ്ടെത്തുന്ന വഴികളാവും.

ഈ കഴിഞ്ഞ സുനാമിയും ഒരു പക്ഷെ, പ്രകൃതിയുടെ കോപമായിരിക്കാം. തന്റെ കടല്‍ തീരങ്ങള്‍ അശുദ്ധമാകുന്നത്‌ എത്രയെന്നുകണ്ട്‌ നോക്കി നില്‍ക്കാന്‍. ഒരു നിമിഷം; ഇതില്‍ കൂടുതല്‍ പാപക്കറ താങ്ങാനാകില്ല എന്നു വന്നപ്പോള്‍ അദ്ദേഹം സ്വയം തന്റെ തീരങ്ങള്‍ വൃത്തിയാക്കി യതാകുമോ?

അതോ, തന്റെ കടല്‍മക്കളെ തിന്നൊടുക്കുന്ന മനുഷ്യരോട്‌ ഉള്ളില്‍ പകപൂണ്ട കടലമ്മയുടെ കോപം ആളിക്കത്തിയതോ? മനുഷ്യരുടെ അമിത ഭോഗാസക്‌തിയെ നിയന്ത്രിക്കാനായി പ്രകൃതി ചെയ്‌തതോ ഈ കടും കൈ? പാപം ചെയ്‌തവരും ചെയ്യാനാശിക്കുന്നവരും അടിഞ്ഞു കൂടുന്നിടം മാത്രമായി പാവന മായി പവിത്രമായിരുന്ന കടലോരങ്ങള്‍ മാറുന്നത്‌ കാണാന് ‍ശേഷി നശിച്ചപ്പോള്‍ ആഞ്ഞുവീശിയതോ അമ്മ?

എല്ലാ ശരിയിലും ഒരു തെറ്റും കാണുമല്ലോ,പാപം നശിപ്പിക്കാന്‍ ബലിയാടായ ചിലരില്‍ നിരപരാധി കളും ഉണ്ടാകും. ഒരുപക്ഷെ, മരണം ഒരു ശിക്ഷയായി എണ്ണാതെ നിയതി തിരിച്ച്‌ അണയ്ച്ചതാകുമോ അവരെയും? നാം സത്യമെന്നു കരുതി അടക്കിവാഴുവാനാശിക്കുന്ന ഈ ഭൂമിയില്‍ ഒന്നും നശ്വരമായി ല്ലെന്നും, ചുറ്റും കാണുന്നതൊക്കെ ഞൊടിയിടയ്ക്കുള്ളില്‍ മറയുന്ന മായ മാത്രമാണെന്നും മനസ്സിലാക്കി ക്കുവാന്‍ ചെയ്‌ത ഉദാഹരണമോ?

തനിക്കിത്ര സ്വത്തുണ്ട്‌, തനിയ്ക്കിത്ര മക്കളുണ്ട്‌ , എന്നിങ്ങനെ കരുതി ആനന്ദിച്ചവര്‍, അടുത്തനിമിഷം എല്ലാം മായയാല്‍ മറയുന്നതുകണ്ട്‌, സ്വന്തം ഉടല്‍ കൂടി നഷ്ടപ്പെടാന്‍ പോകുന്നതു കണ്ട്‌, ഭയാ ക്രാന്തരായി .

എങ്കിലും പ്രകൃതി സഹജമല്ലേ അമ്മേ സ്വന്തമെന്നും ബന്ധമെന്നും കരുതി കൊണ്ടാടല്‍?. ആ സ്വന്തമ്പന്ധങ്ങളല്ലേ അമ്മേ നിന്നെ ഇത്ര സമ്പന്നയാക്കിയതും? അതോ ഞങ്ങളൊക്കെ നിന്നെ ആശ്രയിച്ച്‌ നിന്നെ ചൂഷണം ചെയ്‌ത്‌ പെറ്റുപെരുകി നിനക്ക് ഭാരമായി മാറിക്കൊണ്ടിരിക്കുന്ന വെറും ജീവികള്‍ മാത്രമോ?

പട്ടിണിയാലും മറ്റു അനീതിയാലും ചൂഷണത്തിനു വിധേയരായി കടലിനോടു മല്ലടിച്ചു ജീവിക്കേണ്ടി വരുന്ന തന്റെ പാവം മക്കളെ കഷ്ടപ്പാടില്‍ നിന്നും രക്ഷിച്ച്, തന്നിലേയ്ക്ക്‌ തന്നെ തിരിച്ചണയ്ച്ചതോ പെറ്റമ്മ? ഗര്‍ഭഭാരം ചുമന്നു നടന്ന ഒരമ്മ്യക്ക്‌ ഒരുമിഷം കാലിടറിയപ്പോള്‍ അലസിപ്പോയ മക്കളോ സുനാമി ദുരിതക്കാര്‍? മക്കള്‍ നഷ്ടമായതില്‍ വിലപിക്കുന്ന ഒരമ്മയെ കുറ്റപ്പെടുത്തിയെങ്കില്‍ മാപ്പ്‌.

Wednesday, April 9, 2008

സ്നേഹം


സ്നേഹം പാപമാണെന്നു പൂരിപക്ഷവും. പക്ഷെ സ്നേഹിക്കാനറിയാത്തവര്‍ മുരടന്മാരും ക്രൂരന്മാരും, സ്നേഹിക്കുന്നവരും സ്നേഹിക്കപ്പെടുന്നവരും മൃദുലഹൃദയന്മാരുമായാണു കണ്ടുവരുന്നത്‌. സ്നേഹം മനുഷ്യരെ തമ്മില്‍ കോര്‍ത്തിണക്കുമ്പോള്‍ സ്നേഹശൂന്യത അകറ്റി നിര്‍ത്തുന്നു.

ഇന്നലെ ഒരു സന്യാസിനിയമ്മയുടെ കൂടെ നടക്കുന്ന കുറേ സന്യാസിനിമാരെ കണ്ടു. പലരും പല പ്രകൃതക്കാരാണ്. പക്ഷെ, എല്ലാവരും സ്നേഹത്തിനു വേണ്ടിയാണു അമ്മയുടെ പുറകേ കൂടിയിരി ക്കുന്നത്‌. അമ്മയുടെ സ്നേഹം മാത്രം മതി പലര്‍ക്കും.





അമ്മയ്ക്ക്‌ ലൗകീക സ്നേഹത്തില്‍ പുശ്ചമൊന്നും ഇല്ലെന്നത്‌ ആശ്ചര്യം നല്‍കി.

സ്നേഹം ഏതു വിധത്തിലായാലും അത്‌ നമ്മെ ദൈവത്തോടടുപ്പിക്കുന്നു എന്നത്രെ അമ്മയും ഉപദേശി ക്കുന്നത്‌. പക്ഷെ ഹൃദയത്തില്‍ നിന്നും തുടങ്ങുന്നതും, സ്വാര്‍ത്ഥത ലവലേശം തീണ്ടിക്കൂടാത്തതുമായ സ്നേഹമത്രെ യഥാര്‍ത്ഥ സ്നേഹം.




സ്നേഹത്തിനെപ്പറ്റി വതോരതെ സംസരിച്ച, അല്‍പ്പം ലൌകീകത കൂടുതലുള്ള, ഒരു സന്യാസിനി ക്കുട്ടിയോട് ഞാന്‍ അതിശയത്തോടെ ചോദിച്ചു, "അപ്പോള്‍ നാം ആരെയെങ്കിലും മാനസികമായി സ്നേഹിക്കുന്നതില്‍ ഒരു തെറ്റും ഇല്ലേ?"
"ഇല്ല, ഒരു തെറ്റും ഇല്ല"
"സ്നേഹം തിരിച്ചു സ്വീകരിക്കുന്നതും തെറ്റല്ലേ"?
"ഇല്ല, അതും തെറ്റല്ല. സ്നേഹത്തില്‍ നിന്നും ഒളിച്ചോടുന്നതാണു നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. അത്‌ നാം തന്നെ നമ്മെ വഞ്ചിക്കുകയാണു. നാം നമ്മെ വഞ്ചിക്കുകവഴി അന്യരെയും വഞ്ചിക്കുക യാണത്രെ. നാം നമുക്ക്‌ സ്നേഹം കൊടുക്കാന്‍ തടസ്സപ്പെടുത്തുന്നതിനര്‍ത്ഥം നാം മറ്റുള്ളവര്‍ക്കും അത്‌ നിഷേധിക്കും എന്നത്രെ.”

ഞാന്‍ ഒരു പടികൂടി കടന്നു ചോദിച്ചു,"സ്ത്രീ പുരുഷ സ്നേഹങ്ങള്‍ എങ്ങിനെയാണു നിങ്ങളുടെ അമ്മ കാണുന്നത്‌?”
സന്യാസിനി ഉത്തരം നല്‍കി, "അതും അമ്മയ്ക്ക്‌ എതിര്‍പ്പില്ല".

സ്നേഹിച്ചു തന്നെ വിവാഹം കഴിക്കണമെന്നാണ് അമ്മ പറയുന്നത്.

ഞാന്‍ ചോദിച്ചു , "ലോകമെമ്പാടും ഉള്ള 90% സ്ത്രീകളും സ്വന്ത സുഖം ഹോമിച്ചല്ലേ വിവാഹം കഴിച്ച്‌, കുഞ്ഞുങ്ങളെ പ്രസവിച്ച്‌, കുടുംബം പുലര്‍ത്തുന്നത്‌ ? അത്തരം സ്ത്രീകളുള്ളതുകൊണ്ടല്ലേ ഈ ലോകം ഇങ്ങിനെ നിലനില്‍ക്കുന്നത്?"

അപ്പോള്‍ സന്യാസിനി, "പരസ്പ്പരം സ്നേഹമുള്ളവര്‍ തമ്മില്‍ മാത്രം വിവാഹം കഴിച്ചിരുന്നെങ്കില്‍ അതില്‍ ഉണ്ടാകുന്ന കുട്ടികള്‍ സ്നേഹം കിട്ടി വളര്‍ന്നേനെ. അപ്പോള്‍ ലോകം മുഴുവന്‍ സ്നേഹമുള്ള മനുഷ്യര്‍ മാത്രമാകുമായിരുന്നു. ഇന്നത്തെപ്പോലെ ശിശുസദനങ്ങളും വൃദ്ധസദനങ്ങളും, ഡൈവോര്‍സും കൊലപാതകവും, സ്ത്രീധനവും, ഫ്രൂണഹത്യയും എന്നുതന്നെയല്ല ഇന്നു നാം കാണുന്ന അസൂയ, കുശുമ്പ്‌, തുടങ്ങി ചെറിയ ചെറിയ തിന്മകള്‍ പോലും നമുക്ക്‌ തുടച്ചു നീക്കാമായിരുന്നു.”

“ ദൈവം പറഞ്ഞിട്ടില്ല സ്നേഹിക്കരുതെന്ന്‌ . പ്രകൃ‌തിയെ നോക്കൂ. അവിടെ എപ്പോഴും പാട്ടും കൂജനവും ഒക്കെ കേള്‍ക്കാം. കലഹങ്ങള്‍ കുറവാണു. അവിടെ ശാന്തതയും ഉണ്ട്‌ . നമ്മുടെ സ്ഥിതി അതാണോ? എങ്ങും ഭയവും ആധിയും കൊണ്ട്‌ നിറഞ്ഞ്‌, അന്യരോടുള്ള പകയും വിദ്വേഷവും നിറച്ച്‌, പരസ്പ്പരം മത്സരിച്ച്‌ ജീവിക്കുന്ന മനുഷ്യര്‍. സ്നേഹശൂന്യത കൊണ്ടുണ്ടാകുന്ന ഫലങ്ങള്‍".

യഥാര്‍ത്ഥ സ്നേഹം കണ്ടെത്താനായില്ലെങ്കില്‍ സന്യസിക്കും’ എന്ന ഉറച്ച നിലപാടെടുത്തി രിക്കുന്ന ആ സന്യാസിനിക്കുട്ടി വിശദീകരിച്ചു.

ഞാന്‍ തോല്‍വി സമ്മതിച്ചു.


അതെ, സ്നേഹം ദിവ്യമാണ്. പലര്‍ക്കും ഇനിയും അനുഭവിക്കാനാവാത്ത, ഭയക്കുന്ന ഒന്ന്‌. എങ്കിലും എല്ലാ മനുഷ്യരും മനസ്സില്‍ ഗൂഢമായി ഒളിച്ചുവച്ചു‌കൊണ്ടു നടക്കുന്ന ഒരു സ്വപ്നം. നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി മാറട്ടെ. ഇനി വരും തലമുറകള്‍ക്കെങ്കിലും ആ സന്യാസിനിക്കുട്ടിയുടെ പ്രവചങ്ങളൊക്കെ സഫലമാകട്ടെ എന്ന് പ്രത്യാശിക്കാം.

Wednesday, March 5, 2008

ദുഃഖഭൂമി

സ്വപ്നങ്ങള്‍ കാണാനനുവദമില്ലാത്ത-
ഈ ഭൂമിയിലൂടെ ഞാന്‍ നടന്നു
ഭൂമി നിറച്ചു ദുഃഖം തളം കെട്ടിക്കിടക്കുന്നു
മണ്മറഞ്ഞ മനുഷ്യരുടെ ദുഖം;
അവരുടെ അടങ്ങാത്ത ആഗ്രഹങ്ങളുടെ-
ശ്മശാനം പേറുന്ന ഭൂമി;
അനേകം മനുഷ്യര്‍ ജനിച്ചു മരിച്ച ഭൂമി.
പിതാവിന്റെ അഭിമാനത്തിനു വേണ്ടി;
കുടുംബത്തിന്റെ ശ്രേയസ്സിനു വേണ്ടി;
മക്കളുടെ നന്മക്കായി;
അവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ ഹോമിച്ചു
എന്നിട്ടു സ്നേഹമെന്തെന്നറിയാതെ,
പ്രേമമെന്തെന്നറിയാതെ,

അവര്‍ ഈ മണ്ണിനോടു വിടപറഞ്ഞു.
മരിച്ചു ചെല്ലുന്ന അവരുടെ ആത്മാക്കള്‍ക്കു

കൊടുക്കാന്‍
‍ദൈവം എന്തു പ്രതിഫലമായിരുക്കും

കരുതി വച്ചിരിക്കുക?
ഒരുപിടി സ്വപ്നങ്ങളോ?
അതോ ആരും അറിയാതെ
ഈ ഭൂമിയില്‍ ജനിച്ചു മരിക്കാനോ അവര്‍ക്കു വിധി?
ഇല്ല, അവര്‍ വീണ്ടും ജനിക്കും;
ഒരു പറവയായ്‌ അവര്‍ പാറിപ്പറക്കും;
ഒരു പൂവായ്‌ അവര്‍ പൂത്തുലയും;
മനുഷ്യന്‍ തീര്‍ത്തു വച്ച പാഴ്പ്രമാണങ്ങള്‍ക്കൊന്നും
അവരുടെ സന്തോഷത്തെ കെടുത്താനാവില്ല.
നിര്‍ഭയരായ്‌ അവര്‍ ജീവിക്കും;
സംതൃപ്തരായ്‌ അവര്‍ മരിക്കും.

1998

Friday, February 22, 2008

പ്രകൃതി നിയമങ്ങള്‍


ദൈവത്തെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അറിയാതെ ചോദിച്ചുപോയി,
"അങ്ങെവിടെയാണ്‌?എന്തുകൊണ്ട്‌ മുന്നില്‍ വരാതെ മറഞ്ഞു നില്‍ക്കുന്നു"?

അപ്പോള്‍ അദ്ദേഹം സ്നേഹമസൃണമായി ഇങ്ങിനെ ഉരചെയ്‌തു,
"എന്നെ കാണാനാകുന്നില്ലെന്നതാണോ നിന്റെ പരാതി?

നോക്കൂ, നീ കാണുന്ന ഈ അഗ്നി, ഈ പുക, ഈ വെളിച്ചം- ഇതൊക്കെ ഞാനാണ്‌.

എനിക്കു നിന്റെ മുന്നില്‍ മറ്റൊരു രൂപത്തില്‍ വന്നുനില്‍ക്കാനാവില്ല കാരണം;

നീയും എന്നിലെ ഒരംശമാണ്‌.

നിനക്കു നിന്റെ കണ്ണിനോ ചെവിക്കോ നിന്നെ കാണിച്ചുകൊടുക്കാനാവുമോ?

അതുപോലെ തന്നെ കുഞ്ഞേ, ഞാന്‍ നിസ്സഹായനാണ്‌

ഞാന്‍ പ്രകൃതിയാണു; നിന്റെ ചുറ്റിനും കാണുന്ന പ്രകൃതി

പ്രകൃതി നിയമങ്ങള്‍ തന്നെയാണു എന്റെ നിയമങ്ങള്‍
പ്രകൃതിനിയമങ്ങളൊക്കെ ഏവര്‍ക്കും കാണാവുന്ന;

അനുഭവിച്ചറിയാവുന്നമാതിരിയാണല്ലോ

ആനമുതല്‍ ചെറിയ എറുമ്പിനും മനസ്സിലാകുന്ന സത്യങ്ങളൊഴിച്ച്‌ ഒന്നുമില്ല അറിയാന്‍
തീയില്‍ തൊട്ടാല്‍ പൊള്ളും, മഴവന്നാല്‍ നനയും;

വെള്ളം കുടിച്ചാല്‍ ദാഹം ശമിക്കും, വിശന്നാല്‍ ഭക്ഷണം കഴിക്കണം

ഒരു രാത്രി കഴിഞ്ഞാല്‍ പകലിന്റെ വരവായി

ഒരു ദുഖം കഴിഞ്ഞാല്‍ സന്തോഷവും

എല്ലാവര്‍ക്കും സുഖ ദുഃഖങ്ങള്‍ തുല്യമായി വീതിച്ചുകൊടുത്തിരിക്കയല്ലേ

പിന്നെ, ദുഃഖത്തെ മാത്രം മുറുകെപിടിക്കുന്നവര്‍ക്ക്‌ സുഖത്തെ സ്വീകരിക്കാനാവുന്നില്ല
എപ്പോഴും സുഖം മാത്രം അനുഭവിക്കണമെന്ന്‌ വാശിപിടിക്കുന്നവര്‍-

ദുഃഖത്തിന്റെ മുന്നില്‍ തളര്‍ന്നു പോകുന്നു

ഇതൊക്കെയല്ലേ സത്യങ്ങള്‍?

ഒരാളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചാല്‍ തിരിച്ചു സ്നേഹിക്കും;

വെറുത്താല്‍ അവരും വെറുക്കും
നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കൊക്കെ ഒരു എതിര്‍ ഫലം കിട്ടുമെന്നു തീര്‍ച്ച

അത്‌ ചുറ്റിനും കണ്ണും മനസ്സും തുറന്നു ശ്രദ്ധിച്ചാല്‍ മതിയാകും
നാം ആരില്‍ നിന്നും വ്യത്യസ്തരല്ലെന്നും,

എല്ലാവരും എന്റെ (പ്രകൃതിയുടെ) അംശങ്ങള്‍ മാത്രമാണെന്നും മനസ്സിലാകും
നിനക്കും നിന്റെ ചുറ്റിനുമുള്ള പ്രകൃതിയില്‍ ഒരു സ്വാധീനം ചെലുത്താനാകുമെന്നും മനസ്സിലാക്കുക

നന്മ വിതച്ചാല്‍ നന്മ കൊയ്യാം. സ്നേഹം വിതച്ചാല്‍ സ്നേഹം കൊയ്യാം

മറിച്ചായാല്‍ ദുരിതവും ദുഃഖവും ഫലം

കാരണം അത്‌ എന്റെ പ്രകൃതിയെ ദ്രോഹിക്കലാണു

അത്‌ എന്നെ ദ്രോഹിക്കലിനു തുല്യം

എന്നെ ദ്രോഹിച്ചാല്‍ എന്നില്‍ അടങ്ങിയിരിക്കുന്ന നിനക്കും-

അത്‌ ദ്രോഹമായി പരിണമിക്കും

ഇതും പ്രകൃതിനിയമം മാത്രം."

മാനസ മാല



മനുഷ്യര്‍ മനുഷ്യരുമായി അന്യോന്യം കോര്‍ക്കപ്പെട്ടു കിടക്കുന്നു. മറ്റൊരാളെ കാണാതെ, സംസാരിക്കാതെ, ഓര്‍മ്മിക്കാതെ, ഒരു നിമിഷം കൂടി നമുക്ക്‌ ജീവിക്കാനാവില്ല. മനുഷ്യസമ്പര്‍ക്ക മില്ലാതാകുമ്പോള്‍, ചിന്തകളിലൂടെ, ഓര്‍മ്മകളിലൂടെ, നമ്മള്‍ ഭൂതകാലങ്ങളിലേയ്ക്ക്‌ ഊളിയിടുന്നു. അനുഭവങ്ങളെ പുനര്‍ജ്ജീവിപ്പിച്ച്‌, ഇന്നലെകളില്‍ നാം ജീവിക്കുന്നു. പിരിഞ്ഞു പോയവരോടൊപ്പം, അകലെ ജീവിക്കുന്നവരോടൊപ്പം, ഏകാന്തതകള്‍ നാം പങ്കിടുന്നു. ഏകാന്തതകള്‍ തിരയുന്നതും മറ്റൊരു മനസ്സിനെ തന്നെ. ചിന്തകളുടെ കണ്ണിയറ്റുപോയാല്‍ പിന്നെ ജീവിതമില്ല. ശൂന്യത മാത്രം.




പ്രകൃതിയുമായി ഇടകലര്‍ന്ന്‌, കിളികളുടെ കളകളാരവം കുരുവികളുടെ ചിലചിലപ്പും, കുളിര്‍ക്കാറ്റിന്റെ മര്‍മ്മരവും, കുളിര്‍മഴയുടെ ആരവവും, ഒക്കെ കേട്ട്‌, ഒരല്‍പ്പം സ്വച്ഛമായിരുന്നാല്‍പ്പോലും, ആ സ്വച്ഛതയില്‍ വിടര്‍ന്നുവരുന്നത്‌, നമുക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരു നിമിഷത്തിന്റെ മധുരിക്കുന്ന ഓര്‍മ്മ; അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ഒരു രൂപം; ഒരാളുടെ പാട്ട്‌, കൊച്ചു കുട്ടിയുടെ പാല്‍പുഞ്ചിരി, എന്നിങ്ങനെ മറ്റു മനസ്സുകളില്‍ നിന്ന്‌ നമുക്ക്‌ കിട്ടിയതോ, കിട്ടാനിടയുള്ളതോ, ആയിട്ടുള്ള കാര്യങ്ങള്‍ മാത്രം.


പിരിഞ്ഞുപോയവരെപറ്റിയോ, കണ്ടുമുട്ടാനിടയുള്ളവരെപറ്റിയോ ഒക്കെ അങ്ങിനെ നമ്മുടെ മന‍സ്സിനെ ആ ചിന്താമാലയില്‍ നാം എങ്ങിനെയും തളച്ചിടുകയായി. പക്ഷെ, ഓരോ പ്രാവശ്യം മാല കോര്‍ക്കുമ്പോഴും മനസ്സ്‌ ഒരു വിശകലന പഠനം കൂടി നടത്തുന്നുണ്ടാവും. ‘ഈ മനസ്സ്‌ നമുക്ക്‌ സന്തോഷമാണോ വിഷമങ്ങളാണോ തന്നത്‌’. ‘അയാളെ സ്നേഹിക്കാമോ’ എന്നിങ്ങനെ അന്വേക്ഷണമായി. മനുഷ്യര്‍ പുതു പുതു സ്നേഹബന്ധങ്ങള്‍ തേടുന്നതും ഈ ജീവിതമാല ബലമായി കോര്‍ക്കപ്പെടാന്‍ തന്നെ.


ഭാര്യയുമായുള്ള ചിന്താബന്ധം അറ്റ് വരുമ്പോള്‍ ഉടന്‍ മറ്റൊരു മനസ്സില്‍/ഹൃദയത്തില്‍ തന്നെ കുടിയിരുത്താനുള്ള വെമ്പലായി. അതുമല്ലെങ്കില്‍ ഭാര്യയെ ചിത്രവധം ചെയ്‌തെങ്കിലും അവളുടെ ഹൃദയത്തില്‍ ഒരു വില്ലനായെങ്കിലും കയറിക്കൂടുകയായി. മക്കളുടെ സ്നേഹം നഷ്ടപ്പെടുമ്പോഴും ഇതുതന്നെ. കിട്ടാതാകുമ്പോള്‍ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട്‌ പണ്ട്‌ തേന്‍ ചാലിച്ച അതേ നാവില്‍ നിന്നു ഭത്സനങ്ങള്‍ കേട്ട്‌ തളരുന്ന മക്കള്‍ ഭയത്തോടെയെങ്കിലും വയസ്സായ മാതാപിതാക്കളെ സ്മരിക്കുന്നു. സ്നേഹത്തിനുള്ളതുപോലെ വെറു‍പ്പിനും മറ്റൊരു ഹൃദയവുമായി നമ്മെ ബന്ധപ്പെടുത്താ നുള്ള ശക്‌തിയുണ്ടെന്നതും അതുതന്നെ.


ഒരുപക്ഷെ രണ്ടുമനസ്സുകള്‍ക്ക്‌ കൂട്ടിമുട്ടാന്‍ പറ്റിയ നിമിഷവും ഏകാന്തതകളാകും. ‘അവന്‍ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ’ എന്ന്‌ പതിനായിരക്കണക്കിനു മയിലുകള്‍ക്കിപ്പുറത്തിരുന്ന്‌ കാമുകിയുടെ ചിന്ത ഏകാന്തതിയിലൂടെ ഊളിയിടുന്നു. അത്‌ പതിനായിരം മയിലുകള്‍ക്കകലെയുള്ള കാമുകന്റെ ചിന്തകളുമായി ഏറ്റുമുട്ടുന്നു, അവന്‍ കാമുകിയെപ്പറ്റി അറിയാതെ ഓര്‍ത്തുപോകുന്നു.

“ആരോ എന്നെപ്പറ്റി ചിന്തിച്ചു അതാണു ഞാന്‍ തുമ്മുന്നത്‌” എന്നൊരാള്‍ പറയുമ്പോള്‍ ഒരിക്കല്‍ സയ്ന്റിഫിക്‌ ആയി കണ്ടുപിടിക്കാനിടയുള്ള ഒരു മനസ്സുകളുടെ സമ്പര്‍ക്കത്തിന്റെ മുന്നോടിയാകുമോ അത്‌?”


(പണ്ടെന്നോ എഴുതിയത്‌.)

പ്രവാസികള്‍


എനിക്കിപ്പോള്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തമ്മില്‍ ‍വേര്‍തിരിച്ചറിയാന്‍ പ്രയാസ മായിരിക്കുന്നു. ജീവിച്ചിരിക്കെ തന്നെ മരിച്ചവരായി, അന്യാധീനപ്പെട്ട ഉറ്റോരും ബന്ധുക്കളും മിത്രങ്ങളും അങ്ങകലെ ഒരു നക്ഷത്രംപോലെ തിളങ്ങി നില്‍ക്കുന്നു. മിന്നിയും മറഞ്ഞും പ്രകാശം പരത്തിക്കൊണ്ട്‌. അവരില്‍ ചിലര്‍ ഇടയ്ക്ക്‌ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഒരു ഞടുക്കം. മരണത്തിനുള്ളിലും മറ്റൊരു മരണമോ? അതിശയിച്ചുപോകുന്നു. ജീവിച്ചിരിക്കെതന്നെ ഞാന്‍ ഉപേക്ഷിച്ച എന്നാല്‍ ഉപേക്ഷിക്ക പ്പെട്ട മനുഷ്യര്‍. ‍ആരില്‍ നിന്നൊക്കെയാണോ ഓടി അകലണമെന്നു കരുതിയത്‌ അവരെയൊക്കെ തന്നെ ശിഷ്ടകാലം മുഴുവന്‍ മനസ്സില്‍ ധ്യാനിച്ച്‌,…എന്തു ജയം കൊയ്യണമെന്നു കരുതിയോ, ആ ജയം തന്നെ തോല്‍വിയായി പല്ലിളിച്ചു കാട്ടുന്നു. ജീവിച്ചിരിക്കെ മരിച്ചവര്‍ - പ്രവാസികള്‍

Thursday, February 21, 2008

തിരിച്ചറിവ്‌


നീതിക്കുവേണ്ടി, ന്യായത്തിനുവേണ്ടി പൊരുതി,

ഒടുവില്‍ പ്രതീക്ഷകളൊക്കെ അസ്തമിക്കുമ്പോള്‍

‍നിരാശയുടെ പാതാളത്തിലേയ്ക്ക്‌ താഴ്‌ന്ന്‌ താഴ്‌ന്ന്‌ പുതഞ്ഞുപോകുന്നു

അവിടെ കിടന്ന്‌ ശേഷിക്കുന്ന പാഴ്‌ ചിന്തകള്‍ കൂടിഅഴുകി ചീഞ്ഞ്‌,

ഒടുവില്‍, കേടായതെല്ലാം ഒന്നായി അഴുകി നശിക്കുമ്പോള്‍

പുതിയ മുകുളങ്ങള്‍ മുളച്ചു പൊന്തുന്നു

പുതിയ സത്യങ്ങള്‍ കണ്ടെത്തുന്നു

ജീവിതത്തെ പുതിയ ഉണര്‍വ്വോടെ അറിവോടെനോക്കിക്കാണുന്നു,

ശത്രുക്കളെന്നു നാം കരുതിയവര്‍ മിത്രങ്ങളായിരുന്നു എന്നും

ശരികളെന്നു നാം കരുതി പോരാടിയ പലതും

തെറ്റിലേയ്ക്കുള്ള പാതയിലൂടെയുള്ള പ്രയാണമായിരുന്നെന്നും

തിരിച്ചറിയുന്നു

ശത്രുവിന്റെ ദൈന്യതകണ്ട്‌ മനസ്സലിയുന്നു

അവന്റെ വേദനയും നമ്മുടെ വേദനയും ഒന്നാണെന്നു തിരിച്ചറിവുണ്ടാകുന്നു

അത്‌ നമ്മെ പുതിയ മനുഷ്യരാക്കുന്നു

പുനര്‍ജ്ജനിച്ചവരാക്കുന്നു

നാമോരുരുത്തരം അത്തരം പല പുനര്‍ജന്മങ്ങള്‍ക്ക്‌ കടപ്പെട്ടിരിക്കുന്നു

അത്തരം പല ജനന-മരണങ്ങളുടെ ആകെത്തുകയാണുനമ്മുടെ ഓരോരുത്തരുടെയും ജീവിതം

Thursday, February 14, 2008

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

അന്നൊരിക്കല്‍ ധൃതിപിടിച്ച്‌ ഷോപ്പിങ്ങ്‌ നടത്തിയപ്പോഴാണ്‌ വഴിയരികില്‍
അവളെ (എന്റെപാരിജാത ത്തിനെ) ആദ്യം കണ്ടത്‌. ഒരു ചീനന്റെ ചെറിയ ചെടിക്കടയില്‍ നിരത്തിവച്ചിരിക്കുന്ന ചൈനീസ്‌ ചെടികളുടെ ഇടക്ക്‌ രണ്ടുമൂന്നു പൂക്കളുമായി ആരെയോ പ്രതീക്ഷിച്ചെന്നപോലെ. എന്നെയാണോ! ഒരു നിമിഷം ശങ്കിച്ചു. വേണ്ട. അത്രയ്ക്കങ്ങു അഹങ്കരിക്കണ്ട. തറയിലൊരു വീടു കിട്ടിയതല്ലേ ഉള്ളു. അതിനിടയില്‍ അങ്ങിനെ ഇപ്പോള്‍ നഷ്ടമായതെല്ലാം കൂടി ഒന്നിച്ചു നേടണ്ട. സ്വയം വിലക്കി. മനസ്സില്ലാമനസ്സോടെ അവളെയും കടന്ന്‌ പോകുമ്പോള്‍ ആശ്വസിക്കാന്‍ മറന്നില്ല. 'വരും ഞാന്‍ താമസിയാതെ. ഇന്നല്ല. വേറൊരു ദിവസം നിന്നെ ഞാന്‍ സ്വന്തമാക്കും'.

പക്ഷെ, പിന്നീടൊക്കെ അവളെ അന്വേക്ഷിച്ചു ചെന്നപ്പോള്‍ അവള്‍ വിദഗ്ധമായി അപ്രത്യക്ഷയായി ക്കഴിഞ്ഞിരുന്നു. മറ്റാരുടെയോ വീട്ടില്‍ സുഗന്ധം പരത്തുകയാവും അവളിപ്പോള്‍. കിട്ടുകില്ലെന്നായപ്പോ ള്‍ ആഗ്രഹം ഒന്നുകൂടി കൂടി. കാണുന്ന കടകളിലൊക്കെ തിരക്കി. എങ്ങുമില്ല. ആര്‍ക്കും അങ്ങിനെ ഒരു പേരും പൂവും ഒന്നും അറിയില്ല. ഇന്ത്യന്‍ പൂവ്‌, വെളുത്ത വലിയ പൂവ്‌, നല്ല മണമുള്ള പൂവ്‌ എന്നൊക്കെ പറഞ്ഞു നോക്കി. സഹായിക്കണമെന്ന്‌ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്‌ പക്ഷെ, അവര്‍ക്ക്‌ മനസ്സിലായില്ല ഞാന്‍ ഉദ്ദേശിക്കുന്ന പൂവേതാണെന്ന്‌.

ഇന്നിപ്പോള്‍, പിടിപ്പതു പണിയുണ്ടായിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കും ആഹാരം കൊടുത്ത്‌, എല്ലാം കഴിഞ്ഞപ്പോള്‍ എങ്ങോട്ടോ തിരക്കിട്ട്‌ പോകുന്ന ഭര്‍ത്താവിനോട്‌ ചോദിച്ചു, "എന്നെക്കൂടി ഒന്നു വഴിവ ക്കില്‍ ഇറക്കിവിടാമോ?"
"പെട്ടെന്നു റെഡിയായാല്‍ ഇറക്കിവിടാം" മറുപടി കിട്ടി.
പിന്നെ ഒട്ടും താമസിച്ചില്ല. വീട്ടുജോലികളില്‍ നിന്നും താല്‍ക്കാലികമായി ഒന്നു വിട്ടുനില്‍ക്കാന്‍ ഈ ഒരു മാര്‍ഗ്ഗമേ താന്‍ കണ്ടിട്ടുള്ളു. ജോലിചെയ്‌തു തളര്‍ന്നിരിക്കയാണെങ്കിലും, വെറുതേ പരിചയമുള്ള കടകളും കടക്കാരെയും കണ്ട്‌, ആവശ്യമുള്ള വീട്ടുസാധനങ്ങളും വാങ്ങി, ഭാരമുള്ള കെട്ടും തൂക്കിപ്പിടിച്ച്‌, മഴയത്താ യാലും വെയിലത്തായാലും നടന്ന്‌ തിരിച്ചെത്തുമ്പോള്‍, എന്തോ വലിയ കാര്യം ചെയ്‌തു തീര്‍ത്ത സംതൃപ്തിയാണു. പിന്നീട്‌ ബാക്കി കിടക്കുന്ന വീട്ടുജോലികള്‍ അറിയാതെ ചെയ്‌തു തീര്‍ക്കയും ചെയ്യും.

ഭര്‍ത്താവ്‌ തിരക്കുള്ള റോഡില്‍ വണ്ടി ഓരമായി നിര്‍ത്തി. അസഹ്യമായ ചൂട്‌. നട്ടുച്ചസമയം സൂര്യന്‍ കത്തിജ്വലിക്കയാണു. 'ബൈ ബൈ' പറഞ്ഞ്‌ നടന്നു തുടങ്ങിയപ്പോള്‍ ഇറങ്ങിയത്‌ വിഢ്ഢിത്തമായോ എന്ന സംശയം. അത്രയ്ക്കുണ്ട്‌ പുറത്തെ ചൂട്‌. തിരിച്ചു വീട്ടില്‍ പോകാനും ഈ വെയിലത്ത്‌ ആവില്ല.
ഒരു സ്വപ്നാടകയെപ്പോലെ നടന്നുതുടങ്ങി. പരിചയമുള്ള ഓരോന്നും നോക്കി നടക്കുമ്പോള്‍ 'സ്വന്തം നാട്‌ കേരളമല്ല, ഇതാണു' എന്നു തോന്നിത്തുടങ്ങി.

പരിചയമുള്ള കടകളില്‍ ഓരോന്നായി കയറി ആവശ്യമുള്ളതൊക്കെ വാങ്ങി. ഇപ്പോള്‍ വാങ്ങിയ സാധനങ്ങളുടെഭാരവും കൂടി. പക്ഷെ, ചെടിക്കടയ്ക്കരികിലെത്തിയപ്പോള്‍ പെട്ടെന്ന്‌ ഭാരമൊക്കെ കുറഞ്ഞപോലെ എന്റെ പാരിജാതം ഉണ്ടൊ! മനസ്സ്‌ പെരുമ്പറകൊട്ടും പോലെ. ഇല്ല, ഇന്നും ഇല്ല. നിരാശ വീണ്ടും കൈയ്യിലെ ഭാരം അധികരിപ്പിച്ചു. നിരാശയോടെ ബസ്‌സ്റ്റോപ്പിലേയ്ക്ക്‌ നടക്കുമ്പോള്‍ പെട്ടെന്ന്‌ ഒരു ആശയം! പോകുന്ന വഴിക്കാണു മറ്റൊരു ചെടിക്കട. ഒരു പക്ഷെ അവിടെ കാണുമോ! അവിടെയും പലതവണ അന്വേക്ഷിച്ചു ചെന്നിട്ടുണ്ട്‌. അപ്പോഴൊക്കെ നിരാശയായിരുന്ന്‌ ഫലം.


ബസ്സ്‌ ചെടിക്കടയുടെ മുന്നില്‍ എത്തിയപ്പോള്‍ ക്ഷീണമൊക്കെ ഒരുവിധം തീര്‍ന്നിരുന്നു.എന്തെങ്കിലും ഒരു സ്വപ്നം മനസ്സിലുണ്ടെങ്കില്‍ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഒക്കെ നേരിടാന്‍ അത്‌ ബലം തരും എന്നു പറയില്ലേ. എന്റെ കൊച്ചു സ്വപ്നം എന്റെ പാരിജാതത്തെ കണ്ടുപിടിക്കയാണു. ഒപ്പം, സ്വപനങ്ങ ളില്ലാതെ ജീവിക്കേണ്ടിവരുന്ന മനുഷ്യരോട്‌ സഹതാപം തോന്നി. 'എല്ലാവര്‍ക്കും ഇതുപോലെ ദൈവം എന്തെങ്കിലും ഒരു സ്വപ്നം കൊടുക്കേണമേ' എന്നു പ്രാര്‍ത്ഥിക്കാനും മറന്നില്ല. അപ്പോള്‍ അവരുടെ മനസ്സില്‍ കിടക്കുന്ന മറ്റ്‌ ആധി വ്യാധികളൊക്കെ പമ്പ കടക്കും, അവര്‍ക്ക്‌ ജീവിതത്തെ കുറച്ചുകൂടി സന്തോഷത്തോടെ നേരിടാനും കഴിയും. അതാണു സ്വപ്നത്തിന്റെ രഹസ്യം.

നടന്നു നടന്നു ചെന്നെത്തിയത്‌ ചെടിക്കടയുടെ മുന്നില്‍ തന്നെ. എന്നത്തെയും പോലെചെറുതായി ഒരവലോകനം നടത്തി. എന്റെ കേരളത്തില്‍ എനിക്ക്‌ നഷ്ടമായ എന്റെ കൂട്ടുകാര്‍ ഇവിടെ ഇടയിലെ ങ്ങാനും ഒളിച്ചിരുപ്പുണ്ടോ. തുളസി, തെച്ചി, മുല്ല, ചെമ്പരത്തി, ചെമ്പകം, കറിവേപ്പില, വേപ്പ്‌, തുടങ്ങി എല്ലാവരും ഇവിടെയുമുണ്ട്‌. കൂടാതെ എന്റെ കിളികള്‍, മറ്റു ജീവികള്‍ ഒക്കെ ഉണ്ട്‌. ഭാഷയും പ്രകൃതവും ഒക്കെ ഒന്നു തന്നെ. മനുഷ്യര്‍ മാത്രം പല പല ഭാഷ പറയുന്നുണ്ടെങ്കിലും അടിസ്ഥാന സ്വഭാവം ഒന്നു തന്നെ. ഇല്ല. ഇന്നാരുമില്ല. ചൈനീസിന്‌ ഭാഗ്യവും കൊണ്ട്‌ ഇരിക്കുന്ന ചെടികളാണധികവും. ഇല്ലാത്ത കീഴ്‌വഴക്കങ്ങള്‍ പുതുതായുണ്ടാക്കണ്ട. 'ഒരു ചെടി വാങ്ങി വച്ചതുകൊണ്ട്‌ എങ്ങിനെ ഭാഗ്യം വരാന്‍! ഭാഗ്യംവരാന്‍ കഷ്ടപ്പെടണം. പിന്നെ ഈശ്വരവിശ്വാസവും വേണം' എന്നു പിറുപിറുത്ത്‌ തിരിഞ്ഞ്‌ നട ക്കാന്‍ തുടങ്ങിയപ്പോള്‍, പെട്ടെന്ന്‌ ആരോ വിളിച്ചപോലെ. പരിചയമുള്ള ആ ഇലകളില്‍ കണ്ണുകളുട ക്കി. നാട്ടിലായിരുന്നപ്പോള്‍ പാരിജാതപൂക്കളെ സ്നേഹിച്ചിരുന്നു, മുകര്‍ന്നിരുന്നു, പ്രകീര്‍ത്തിച്ചിരുന്നു. പക്ഷെ, ഇലകളില്‍ ഗവേഷണമൊന്നും നടത്തിയിട്ടില്ലായിരുന്നു.എങ്കിലും എവിടെയോവച്ചു കണ്ട ഒരു പരിചയം. ഇതു പാരിജാതമാകുമോ!

എന്റെ ആകാംഷ കണ്ട്‌ ചീനന്‍ പുഞ്ചിരിയോടെ അടുത്തുവന്നു. (ചെടി വില്‍ക്കുന്ന ആള്‍ക്കാരൊക്കെ സ്വതവേ തണുത്ത പ്രകൃതക്കാരായിട്ടാണു കാണപ്പെടുന്നത്‌. പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നുള്ള വ്യാപാരമായതുകൊണ്ടാകുമോ? എല്ലാവരിലും ഒരേ ഊഷ്മളതയും സരളതയും, എന്തോ സ്നേഹം വില്‍ക്കാന്‍ ഇരിക്കുന്നവരെപ്പോലെയാണു അവര്‍ അടുത്തു വരിക.) ഞാന്‍ ചോദിച്ചു, 'ഈസ്‌ ദിസ്‌ ആന്‍ ഇന്‍ഡിയന്‍ ഫ്ലവര്‍? വൈറ്റ്‌, ഫ്രാഗ്രന്റ്‌ ഒണ്‍?' (ഇവിടെ സാധാരണക്കാര്‍ പൊതുവേ ഇംഗ്ലീഷ്‌ ഗ്രാമറും ഒന്നും ശ്രദ്ധിക്കാതെയാണു സംസാരിക്കുക.) അതുകൊണ്ട്‌ ആകെ വശമുള്ള അല്‍പ്പസ്വല്‍പ്പം ഗ്രാമ്മര്‍ പരിജ്ഞ്ാ‍നവും ഇപ്പോള്‍ എന്നെ കൈവിട്ടുപോയിരിക്കുന്നു. എനിക്കിപ്പോള്‍ വശമുള്ളത്‌ ഇവരുടെ ചൈനീസീകരിച്ചിരുന്ന ഇംഗ്ലീഷുമാത്രം. ചീനര്‍ക്കു എന്റെ ഇംഗ്ലീഷ്‌ മനസ്സിലായാലേ അവരുടെ കടയിലെ സാധനങ്ങള്‍ കിട്ടു.
ചീനന്‍. പറഞ്ഞു, 'യെസ്‌ യെസ്‌. ഇന്‍ഡിയന്‍ പ്ലാന്റ്‌. ലോങ്ങ്‌ എഗോ ഇന്‍ മൈ കാമ്പൊങ്ങ്‌ ഹൗസ്‌ ഹാ..… ഐ ഗോട്ട്‌ ഹാ..… ഫ്രം ഇന്‍ഡിയന്‍ നൈബര്‍ ഹാ..… വെരി ഗൂഡ്‌ വെരി ഗൂഡ്‌' (അയാളുടെ പാരിജാത ബിസിനസ്സിന്റെ ഉറവിടം അയാള്‍ എനിക്കു നിര്‍ലോഭം വിളമ്പി.)
എനിക്കു സന്തോഷമായി. എങ്കിലും ചോദിച്ചു, 'ഈസ്‌ ഇറ്റ്‌ പാരിജാതം?''

യെസ്‌ യെസ്‌ ഇന്‍ഡ്യന്‍ ഫ്ലവര്‍, വൈറ്റ്‌, ബിഗ്‌ ഒണ്‍. നൈസ്‌ ഒണ്‍.'(പാരിജാതം എന്ന പേര്‍ അയാള്‍ക്കറിയില്ല, എങ്കിലും ചെടി പാരിജാതമാണെന്നു സ്പഷ്ടമായി.)
വില ചോദിച്ചു. കാശു കുറക്കുന്ന കാര്യത്തില്‍ സ്നേഹത്തിനു ഒരിടവുമില്ല ട്ടൊ.

'കാശിത്രയാണു, പക്ഷെ വെരി ഗുഡ്ഡ്‌ ഫ്ലവര്‍.' എന്ന്‌ പറഞ്ഞ്‌, ഒട്ടൊരു നിരാശ കാട്ടി ഞാന്‍ വാങ്ങാതെ പൊയ്ക്കളയുമോ എന്ന ഒരു തോന്നലും, വാങ്ങിയില്ലെങ്കില്‍ അതെനിക്കൊരു നഷ്ടമാണെന്നൊരു ധ്വനിയും തന്നിട്ട്‌, 'ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണാ' എന്നമട്ടില്‍ ആദ്യമിരുന്ന പോസില്‍ സ്നേഹം വില്‍ക്കാനെന്ന ഭാവത്തില്‍ അങ്ങിനെ ഇരിക്കയാണു. അയാള്‍.
എന്തു ചെയ്യാന്‍, വില പേശണോ? വേണ്ട. കേരളത്തില്‍ എനിക്കു നഷ്ടം വന്ന അപൂര്‍വ്വമായ ചെടിയു മായി ഇരിക്കുന്ന ചെടിവില്‍പ്പനക്കാരാ, ഇന്നെനിക്കല്‍പ്പം നഷ്ടം വന്നോട്ടെ. അത്‌ ഞാന്‍ മറ്റേതെങ്കിലും ഇനത്തില്‍ നികത്തിക്കോളാം. നിങ്ങളുടെ ചിരി മങ്ങിയിട്ട്‌ എന്റെ പൂന്തോട്ടം പൂത്തുലയണ്ട. അവളുടെ സംരക്ഷകനെ സന്തോഷിപ്പിച്ചിട്ടു തന്നെ എന്റെ പാരിജാതം എന്റെ വീട്ടില്‍ വരട്ടെ എന്നലേ എന്റെ വീട്ടില്‍ വരുന്ന അവളുടെ മനസ്സിലും സന്തോഷം അലതല്ലൂ. ആ സന്തോഷമാകാം വിരസമായ, ഏകാ ന്തമായ എന്റെ സന്ധ്യകള്‍ക്കും നിറം ചാര്‍ത്തുന്നത്‌.
അയാള്‍ പറഞ്ഞ കാശു കൈകളില്‍ കൊടുക്കുമ്പോള്‍ ഒരു നിധിയെന്നപോലെ എന്റെ പാരിജാതത്തെ പ്ലാസ്റ്റിക്ക്‌ കവറില്‍ ആക്കി, തന്നിട്ട്‌, ആശീര്‍വ്വദിച്ചു, "ഗൂഡ്‌ ലക്ക്‌".അവര്‍ക്ക്‌ എല്ലാ ചെടികളും ഭാഗ്യം കൊണ്ടു വരുന്നവയാണു. ഞാന്‍ തലയാട്ടി ആ ആശീര്‍വ്വാദം സ്വീകരിച്ചു. പക്ഷെ, ഉള്ളില്‍ പറഞ്ഞു, 'എന്റെ പാരിജാതപ്പെണ്ണേ, നിനക്കും ഉണ്ടോ ഭാഗ്യം കൊണ്ടുവരാനുള്ള കഴിവ്‌! നിന്റെ ചീന സംരക്ഷകന്‍ നിനക്കു നല്‍കിയ മകുടമോ!’.

പാരിജാതവുമായി നടന്നു തിരിച്ച്‌ ബസ്‌ സ്റ്റോപ്പില്‍ എത്തിയതറിഞ്ഞില്ല. മുകളില്‍ കത്തിജ്വലിച്ചു നിന്ന സൂര്യനെ കണ്ടില്ല. പുറത്തെ ചുട്ടുപൊള്ളുന്ന വെയിലറിഞ്ഞില്ല. മനസ്സും ഹൃദയവും ഒക്കെ കൈകളില്‍ ഇരുന്ന്‌ കുലുങ്ങി കുലുങ്ങി ചിരിക്കുന്ന പാരിജാതത്തിലായിരുന്നു. എന്നോ ഒന്നുചേരാനാഗ്രഹിക്കുന്നവര്‍ ഒന്നുചേര്‍ന്നപോലെ.എനിക്കു പുതിയ ലക്ഷ്യങ്ങല്‍ കൈവന്നു. ഇനി ഇവളെ മണ്ണില്‍ നടണം, ഇവള്‍ വലുതാകുന്നത്‌ കാണണം, ഇവള്‍ പൂവിടുന്നതു കാണണം. ആ സൗരഭ്യത്തില്‍ എന്റെ അല്‍പ്പ സ്വല്‍പ്പ നിരാശകളും നഷ്ടങ്ങളും ഒക്കെ മറക്കണം.

അങ്ങിനെയാണു എന്റെ പാരിജാതം എന്റെ വീട്ടില്‍ എത്തിയത്‌. ദാ ഇപ്പോള്‍ അവള്‍ എന്റെ പൂന്തോട്ട ത്തിലെ ഒരംഗമായിക്കഴിഞ്ഞു. നട്ടുകഴിഞ്ഞശേഷവും ഇടയ്ക്കിടയ്ക്ക്‌ ഞാനവളെപ്പോയി നോക്കുന്നു. അവള്‍ സന്തോഷവതിയാണോ എന്നുറപ്പു വരുത്താന്‍. അവള്‍ മൗനമായി പറഞ്ഞു, "എനിക്കിവിടെ സന്തോഷം തന്നെ" ചേരേണ്ടിടത്ത്‌ എത്തിച്ചേര്‍ന്ന ഒരു സംതൃപ്തിയോടെ അവള്‍ തലയാട്ടി.. അതെ ഞാനുമിന്ന്‌ സംതൃപ്തയാണു. ഞാന്‍ സ്വയം പറഞ്ഞു.

ഒന്നു പറയാന്‍ മറന്നു,… ഞാനിടയ്ക്ക്‌ ഒന്നുരണ്ടു ദിവസം വീട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു. മന സ്സാകെ നൊമ്പരമായിരുന്നു. എന്തോ നഷ്ടമായ പ്രതീതി. എന്റെ ചെടികളെ ഓര്‍ത്തായിരുന്നു വിഷമം. അവര്‍ക്ക്‌ ഒരാപത്തും വരല്ലേ... തിരിച്ചു വന്നപ്പോള്‍ എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. ഞങ്ങള്‍ സുരക്ഷിതരാണ്‌ എന്ന്‌ തലകുലുക്കി. ഞാന്‍ പാരിജാതത്തിന്റെ അടുത്ത്‌ ചെന്നു. അപ്പോള്‍ അതാ ഒരു സൗരഭ്യം! അവള്‍ എനിക്കു നല്‍കാന്‍ ഒരു സമ്മാനവും ഒളിപ്പിച്ചു വച്ച്‌ നില്‍ക്കയായിരുന്നു!. അവളുടെ ആദ്യത്തെ കണിയായ ഒരു വെള്ള പാരിജാതപ്പൂവ്‌! ഞാന്‍ പതിയെ അവളുടെ അടുത്ത്‌ ചെന്നു. ഒരു നിധി കാണും പോലെ ആ പൂവു നോക്കി. വിശ്വസിക്കാനാവാതെ നിന്നു. പിന്നെ പതിയെ തൊട്ടുനോക്കി. പിന്നെ പതിയെ മുകര്‍ന്നു. അതെ നാട്ടില്‍ പണ്ടെങ്ങോ മുകര്‍ന്ന അതേ സൗരഭ്യം. ആ സൗരഭ്യം എന്നെ പൊതിഞ്ഞു, അറിയാതെ എന്റെ കണ്‍കളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണു. ഒരു നിമിഷം ആ പരിമളത്തില്‍ ലയിച്ച്‌ സ്വയം മറന്ന്‌ ഞങ്ങള്‍ നിന്നു. "ഇതാണു ഭൂമിയിലെ സ്വര്‍ഗ്ഗം". ഞാനറിയാതെ പറഞ്ഞുപോയി.

Friday, February 1, 2008

മൃഗയാവിനോദം

നീതിക്കുവേണ്ടി, ന്യായത്തിനുവേണ്ടി പൊരുതി,
ഒടുവില്‍ പ്രതീക്ഷകളൊക്കെ അസ്തമിക്കുമ്പോള്‍
നിരാശയുടെ പാതാളത്തിലേയ്ക്ക്‌
താഴ്ന്ന്‌ താഴ്ന്ന്‌ പുതഞ്ഞുപോകുന്നു

അവിടെ കിടന്ന്‌ ശേഷിക്കുന്ന പാഴ്‌ ചിന്തകള്‍ കൂടിഅഴുകി ചീഞ്ഞ്‌,
ഒടുവില്‍, കേടായതെല്ലാം ഒന്നായി അഴുകി നശിക്കുമ്പോള്‍
പുതിയ മുകുളങ്ങള്‍ മുളച്ചു പൊന്തുന്നുപുതിയ സത്യങ്ങള്‍ കണ്ടെത്തുന്നു

ജീവിതത്തെ പുതിയ ഉണര്‍വ്വോടെ, അറിവോടെ,നോക്കിക്കാണുന്നു,
ശത്രുക്കളെന്നു നാം കരുതിയവര്‍ മിത്രങ്ങളായിരുന്നു എന്നും,
ശരികളെന്നു നാം കരുതി പോരാടിയ പലതും
തെറ്റിലേയ്ക്കുള്ള പാതയിലൂടെയുള്ള പ്രയാണമായിരുന്നെന്നുംതിരിച്ചറിയുന്നു

ശത്രുവിന്റെ ദൈന്യതകണ്ട്‌ മനസ്സലിയുന്നു
അവന്റെ വേദന നമ്മുടെ വേദനയും ഒന്നാണെന്നു തിരിച്ചറിവുണ്ടാകുന്നു
അത്‌ നമ്മെ പുതിയ മനുഷ്യരാക്കുന്നു
പുനര്‍ജ്ജനിച്ചവരാക്കുന്നു

നാമോരുരുത്തരം അത്തരം പല പുനര്‍ജന്‍മങ്ങള്‍ക്ക്‌
കടപ്പെട്ടിരിക്കുന്നു
അത്തരം പല ജനന മരണങ്ങളുടെ ആകെത്തുകയാണു
നമ്മുടെ ഓരോരുത്തരുടെയും ജീവിതം

Monday, January 14, 2008

പുതുമഴ

പുതുമഴയില്‍
പെയ്‌തൊഴിയുന്നെന്‍
വരണ്ട ഹൃത്തിലേയ്ക്കീ
കനിവിന്‍ നീര്‍ തുള്ളികള്‍

ഒരു തുള്ളി പല തുള്ളി
എന്‍ ഹൃദയത്തെയാകെ
നനയ്ച്ചു കുതിര്‍ക്കുന്നു

പുതുപുത്തന്‍ നാമ്പുകള്‍
മുളച്ചു പൊന്തുന്നു
കതിരണിയാനായി
കാത്തുനില്‍ക്കുന്നു

കൊയ്ത്തുകഴിഞ്ഞൊരീ
തരിശുപാടങ്ങള്‍‍
വരള്‍ച്ചയെത്രയോതാണ്ടി
തളര്‍ന്നിരുന്നെന്നോ

കരഞ്ഞു തീര്‍ത്തൊരാ
പകലിന്‍ പരിഭവം
ചിരിക്കുവാനെന്നെ
വിലക്കി വയ്ക്കുന്നു വീണ്ടും

Wednesday, January 9, 2008

ഭക്തമീര

ഓരോ ഭാരത സ്ര്തീകളുടെയും പ്രേമനായിക. നമ്മുടെ മനസ്സിലെ പ്രേമത്തിന്റെ പ്രതീകം ശ്രീകൃഷനെപറ്റി പാടി പുകഴ്ത്തി സര്‍വ്വം മറന്ന്‌ ആ ഭക്‌തിയില്‍ മുഴുകിയിരിക്കുന്ന, ശ്രീകൃഷ്ണ ദര്‍ശ്ശനത്തിനുവേണ്ടി കേഴുന്ന ശോകവതിയായ മീര. മീര സ്നേഹത്തിനു വേണ്ടി കേഴുകയാണ്‌. സ്നേഹം ഉണ്ട്‌, സ്വാര്‍ദ്ധതയില്‍ പൊതിഞ്ഞ സ്നേഹം. ലോകം മുഴുവന്‍ അത്തരത്തിലെ സ്നേഹം നടമാടുമ്പോള്‍ മീര കേണത്‌ ഈ ലോകത്തില്‍ കിട്ടാനിടയില്ലാത്ത പര്‍ശുദ്ധ സ്നേഹത്തിനു വേണ്ടിയാണ്‌.

ഭക്‌തമീര ജനിച്ചത്‌ രാജസ്ഥാനിലാണ്‌. രാജസ്ഥാനിലെ കുര്‍ക്കി എന്ന സ്ഥലത്ത്‌. മീരയുടെ അച്ഛന്‍, റാണാ രത്നസിംഗ്‌ സര്‍വ്വലോകസമ്മതനും സമ്പൂജ്യനും ആരാധ്യനുമായിരുന്നു. ഗുണവാനായ അച്ഛന്റേയും സ്നേഹമയിയായ അമ്മയുടേയും സംരക്ഷണയില്‍ മീര ഒരു വര്‍ണ്ണതുമ്പിയെപ്പോലെ പാറിപ്പറന്നു വളര്‍ന്നു.

ഒരിക്കല്‍ മീരയുടെ വീടിനു മുന്നിലൂടെ ഒരു വിവാഹപാര്‍ട്ടി പോകുന്നതു കണ്ട്‌ സാകൂതം നോക്കി നിന്ന മീര. മീരയുടെ മനസ്സില്‍ പല സംശയങ്ങള്‍.എന്തേ ഈ പെണ്‍കുട്ടിയെ പല്ലക്കി ലേറ്റി ദൂരെ കൊണ്ടുപോകുന്നത്‌? ഇത്രയും നാള്‍ അച്ഛനമ്മമാരുടെ സംരക്ഷണയില്‍ വളര്‍ന്ന അവള്‍ എല്ലാം ഉപേക്ഷിച്ച്‌ ആരോടൊപ്പമാണ്‌ ഇത്ര ആര്‍ഭാടമായി പോകുന്നത്‌? മീര ഓടി അമ്മയുടെ അടുത്തെത്തി തന്റെ സംശയങ്ങള്‍ ചോദിച്ചു അപ്പോള്‍ അമ്മ പറഞ്ഞു, "ആ കുട്ടിയെ അച്ഛനമ്മമാര്‍ ഉപേക്ഷിച്ചതൊന്നുമല്ല തങ്ങളെപ്പോലെ തന്നെ സുരക്ഷിതമായി മറ്റൊരു ഗൃഹ ത്തിലേയ്ക്കയക്കുകയാണ്‌ അവളെ ഇഷ്ടപ്പെട്ടുവന്ന അവളുടെ സംരക്ഷകന്റെ കൂടെ".മീരയ്ക്കു വീണ്ടും സംശയം. ഇത്രനാളും അച്ഛനുമമ്മയും തന്ന സ്നേഹത്തിനു പകരം ഈ ഭൂമിയില്‍ മറ്റൊരു സ്നേഹമോ? അങ്ങിനെ ഒന്നുണ്ടെങ്കില്‍ തന്നെ അതുപോലെ സ്നേഹിക്കുന്ന തന്റെ വരന്‍ എവിടെ എന്നായി മീര. അമ്മ ആകെ കുഴഞ്ഞു. തീരെ കൊച്ചുകുട്ടിയായ മീരയോടെന്തു പറയാനാണ്‌. അമ്മയ്ക്കു ഒരു ബുദ്ധി തോന്നി. "നിന്നെ സ്നേഹിക്കുന്ന നിന്റെ വരന്‍ അതോ ആ ഉണ്ണിക്കണ്ണനാണ്‌". മീര ഓടക്കുഴലൂതി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ നോക്കി. അവള്‍ക്ക്‌ തൃപ്തിയായി. അച്ഛനമ്മമാര്‍ കൈവെടിഞ്ഞാലും തനിക്ക്‌ ഈ ലോകത്തില്‍ ശാശ്വതമായി സ്നേഹിക്കാന്‍ തന്നെ സ്നേഹിക്കാന്‍ തന്റെ മരണംവരെയുള്ള തന്റെ സര്‍വ്വേശ്വരന്റെ മുന്നില്‍ അവള്‍ സാഷ്ടാംഗംകുമ്പിട്ടു.

വളരെ താമസിയാതെ മീരയുടെ മാതാവ്‌ അവളെ വിട്ടുപിരിഞ്ഞു. ലോകകാര്യങ്ങളില്‍ മുഴുകി ക്കഴിയുന്ന അച്ഛനും. മീര സ്നേഹത്തിനുവേണ്ടി ഉണ്ണികൃഷ്ണനെ തന്നെ അഭയം പ്രാപിച്ചു. മീരയുടെ കളിയും ചിരിയുമൊക്കെ ശ്രീകൃഷ്ണനോടായി. ശ്രീകൃഷ്ണനു പൂമാല കോര്‍ത്തു കഴുത്തിലണിയിക്കുക ഒരുക്കുക ശ്രീകൃഷ്ണ ഭക്‌തിഗാനങ്ങള്‍ പാടുക, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയി തൊഴുക ഒക്കെ മീരയുടെ പതിവുകളായി മാറി.

മീര പ്രായപൂര്‍ത്തിയായി. യൗവ്വനയുക്‌തയായിട്ടും മീര ശ്രീകൃഷ്ണന്റെമാത്രം ആരാധികയായി ജീവിച്ചു. സര്‍വ്വസമയവും മീരയുടെ മനസ്സില്‍ ശ്രീകൃഷണന്‍ തന്നെ. മീര വിവാഹപ്രായമായി. മീരയ്ക്ക്‌ തിരിച്ചറിവുണ്ടായി, ലൗകീകയായി ജനിച്ചുപോയതിനാല്‍ ലോകാചാരപ്രകാരം യധാവിധി കടന്നു പോകേണ്ടുന്ന പാതകളിലൂടെതന്നെ താന്‍ സഞ്ചരിക്കണമെന്നറിയാവുന്ന മീര അച്ഛ ന്റെ ഇഷ്ടപ്രകാരം ചിറ്റൂരിലെ രതന്‍സിംഗിന്റെ ഭാര്യയായി. മുഗളരോട്‌ അമിതമായ ശത്രുത യുണ്ടെന്നതൊഴിച്ചാല്‍ രതന്‍സിംഗ്‌ വളരെ നല്ലഒരാളായിരുന്നു. വിവാഹംനടന്ന്‌ മീര യാത്രയായി. മീര ഭര്‍ത്താവിനെ ഭക്‌തി മര്യാദകളോടെ പൂജിച്ചു.

രാജാവ്‌ രാജ്യകാര്യങ്ങളില്‍ മുഴുകിയും മറ്റും കഴിയുമ്പോള്‍ മീര തനിച്ചായിരുന്നു. അവള്‍ ആ ഏകാന്തതയില്‍ തന്റെ കൃഷ്ണാന്വേക്ഷണം തുടര്‍ന്നു. മീരയുടെ അമിതമായ ശ്രീകൃഷ്ണ ഭക്‌തി മീരയുടെ ഭര്‍ത്തൃവീട്ടുകാര്‍ക്ക്‌ അവളില്‍ വിദ്വേഷം വരുത്തി. അവര്‍ പറഞ്ഞു "ഞങ്ങളുടെ കുലദൈവം ദുര്‍ഗ്ഗയാണ്‌. നീ ദുര്‍ഗ്ഗാദേവിയെ മാത്രമേ പൂജിക്കാന്‍ പാടുള്ളു" എന്ന്‌. പക്ഷെ സാക്ഷാല്‍ ശ്രീകൃഷ്ണദാസിയായ മീരയ്ക്കതിനാകുമായി രുന്നില്ല. മീര ഓര്‍ത്തു അച്ഛനമ്മമാരുടെ കയ്യില്‍ നിന്നും യൗവ്വനയുക്‌തയായപ്പോള്‍ മറ്റൊരു വീട്ടിലേയ്ക്ക്‌. ഇനി യൗവ്വനം കൊഴിഞ്ഞ്‌ വാര്‍ദ്ധക്ക്യം ബാധിക്കുമ്പോള്‍ തന്നെ ആര്‍ക്കും വേണ്ടാതാകും. അപ്പോള്‍ എങ്ങോട്ട്‌? ബാല്യത്തിലും യൗവ്വനത്തിലും വാര്‍ദ്ധക്ക്യത്തിലും തന്നെ ഒരേ അളവില്‍ സ്നേഹിക്കുന്ന തന്റെ പരമേശ്വരന്റെ സവിധമല്ലേ ശാശ്വതമായുണ്ടാവൂ. എന്നും തനിക്കു തണലായി തുണയായി ശ്രീക്കൃഷ്ണനല്ലേ ഉണ്ടാവൂ. മീര ഊണിലും ഉറ

ക്കത്തിലും ശ്രീകൃഷ്ണനെ ഭജിച്ചു, ശ്രീകൃഷ്ണ നാമങ്ങളാലപിച്ചു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിത്യ സന്ദ്ദര്‍ശ്ശകയായി മാറി. മീര തങ്ങളുടെ ഇംഗീതത്തിനു വഴങ്ങാതെ ശ്രീകൃഷ്ണ ഭക്‌തയായി സര്‍വ്വം മറന്ന്‌ പരമാനന്ദം അനുഭവിക്കുന്നതില്‍ അവളുടെ വീട്ടുകാര്‍ക്ക്‌ അതിയായ നീരസം തോന്നി. അവളെ തന്നിഷ്ടക്കാരിയായും മര്‍ക്കടമുഷ്ടിയായും ചിത്രീകരിച്ചു. അവളില്‍ അന്യായമായി മറ്റു പലതും പറഞ്ഞു അവളുടെ സ്നേഹവല്‍സലനായ ഭര്‍ത്താവില്‍ നിന്നും അകറ്റാനായി അടുത്ത ശ്രമം. മീര ദിവസ വും കോവിലില്‍ പോകുന്നത്‌ ദൈവത്തെ തൊഴാനല്ല മറിച്ച്‌ തന്റെ രഹസ്യ കാമുകനെ സന്ധി ക്കാനാണ്‌ എന്നതായിരുന്നു ആരോപണം. മീരയുടെ ഭര്‍ത്താവ്‌ ഇത്‌ തെല്ലും വിശ്വസിച്ചിരുന്നില്ലെ ങ്കിലും ശ്രീകൃഷ്ണഭക്‌തിയില്‍ സര്‍വ്വം മറന്നിരിക്കുന്ന മീരയോട്‌ ഒരിക്കല്‍ ചോദിച്ചു "നീ ആരെയാണ്‌ സദാസമയവും ധ്യാനിക്കുന്നത്‌? ആരാണ്‌ നിന്റെ മനസ്സില്‍?" എന്ന്‌. മീര ഉടന്‍ മുറി യിലിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ ചൂണ്ടിക്കാട്ടി പ്രേമഭക്‌തിയോടെ "ഇതാണ്‌ തന്റെ മനസ്സിലെ പ്രേമസ്വരൂപന്‍" എന്നു മറുപടി പറഞ്ഞു. വളരെ പ്രാക്റ്റിക്കലായി ചിന്തിച്ചിരുന്ന ആ സാധുമനുഷ്യനു മീരയുടെ മറുപടി കേട്ടു ഉള്ളില്‍ ചിരിവന്നു. മീരയുക്കു ശ്രീകൃഷ്ണഭക്‌തിമൂത്ത്‌ വട്ടായിരിക്കയാണ്‌ എന്നുകരുതി, സാരമില്ല, നിനക്ക്‌ ശ്രീകൃഷ്ണനെ ഭജിക്കാന്‍ ഇവിടെതന്നെ ഒരു പ്രത്യേക മണ്ഡപം കെട്ടിത്തരാം എന്നു പറഞ്ഞു. മീരയ്ക്ക്‌ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല മീര തന്റെ പ്രാര്‍ദ്ധനയും ജപവും ഒക്കെ ആ മണ്ഡപത്തിലാക്കി.

മീരയുടെ ഭക്‌തിഗാനങ്ങള്‍ ഒരുപാട്‌ സാധുക്കളെയും ദുഃഖിതരേയും ആക ര്‍ഷിച്ചു. ദൈവസാന്നിദ്ധ്യത്തിനും സ്നേഹത്തിനും വേണ്ടി അലയുന്ന ദുഃഖിതരെ മീര ഭക്‌തിഗാന ങ്ങള്‍ കൊണ്ടും സദുപദേശങ്ങള്‍കൊണ്ടും സമാധാനിപ്പിച്ചു. ആ തളര്‍ന്ന മനസ്സുകളില്‍ സ്നേഹ വും അറിവും പകര്‍ന്നു. അവരോട്‌ പരസ്പ്പരം സ്നേഹിക്കാനും ക്ഷമിക്കാനും എല്ലാം ഈശ്വരങ്കല്‍ അര്‍പ്പിച്ച്‌ എല്ലാറ്റിനും മുകളില്‍ എല്ലാം കാണുന്ന ജഗദീശ്വരന്‍ ഉണ്ടെന്ന സത്യം ഉത്ബോധിപ്പിച്ച്‌, അവരുടെ നിത്യജീവിതം പ്രകാശമുറ്റതാക്കി."നാം ആര്‍ക്കെന്തുകൊടുത്താലും അത്‌ നമുക്ക്‌ ഒരിക്കല്‍ തിരിച്ചുകിട്ടും നല്ലതായാലും ചീത്തയാ യാലും. അവരില്‍ നിന്നല്ലെങ്കില്‍ മറ്റൊരാളില്‍ നിന്ന്‌." എന്നല്ലേ പ്രമാണം. പിന്നെയല്ലേ സാക്ഷാ ല്‍ ശ്രീകൃഷ്ണനു. അദ്ദേഹം തന്റെ വിഗ്രഹത്തില്‍ അര്‍പ്പിച്ച സ്നേഹവും വിശ്വാസവു മെല്ലാം പത്തിരട്ടിയായി തന്റെ ഭക്‌തമീരവഴി സാധുജനങ്ങള്‍ക്കു തിരിച്ചു നല്‍കാന്‍തുടങ്ങി. അനുദിനം കൂടിക്കൂടി വന്നു അവരുടെ പ്രവാഹം.

മീരയുടെ പ്രാര്‍ദ്ധനയും സന്ദേശങ്ങളും കേട്ടറിഞ്ഞ്‌ മുഗള്‍ രാജാവവായ അക്ബര്‍ ചക്രവര്‍ത്തി യ്ക്കു മീരയെ ദര്‍ശ്ശിക്കണമെന്ന ആഗ്രഹമുണ്ടായി എന്നാല്‍ മുഗളരോട്‌ പക വച്ചുപുലര്‍ത്തി യിരുന്ന ഭോജരാജാവിനെ ഭയന്ന്‌ അദ്ദേഹം വേഷപ്രശ്ഛന്നനായി തന്റെ കൊട്ടാരം കവി ടാന്‍സ നോടൊപ്പം മീരയെ സന്ദര്‍ശ്ശിച്ചു. മീരയുടെ ഗാനങ്ങള്‍ അദ്ദേഹത്തിന്റേയും ഹൃദയം കവര്‍ന്നു. എല്ലാവരും സ്നേഹത്തോടെയും പരസ്പരവിശ്വാസത്തോടേയും ജീവിച്ചിരുന്നെങ്കില്‍ ഈ ലോകം എത്ര സമാധാനപൂര്‍ണ്ണമായിരുന്നേനെ എന്നോര്‍ത്തു അദ്ദേഹത്തിന്റെ കണ്‍കള്‍ നിറഞ്ഞു. കൃതജ്ഞതയോടെ അദ്ദേഹം മീരയുടെ കാല്‍തൊട്ടു വന്ദിച്ചു . മീര ഭക്‌തരില്‍ നിന്ന്‌ കാണിക്ക കള്‍ സ്വീകരിക്കില്ലെന്നറിയാമായിരുന്ന അദ്ദേഹം ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഒരു മാല കാണിക്കയായി വച്ച്‌ മടങ്ങി.

മീര ഈശ്വരനെ കണ്ടത്‌ ശ്രീകൃഷ്ണനിലൂടെയായിരുന്നു. ശ്രീകൃഷ്ണരൂപമേ ശാന്തി തരൂ എന്നില്ല ഇഷ്ടമുള്ള രൂപങ്ങളിലൂടെ നമുക്ക്‌ ഈശ്വരനെ ഭജിക്കാം അതല്ലേ മുഗള്‍ രാജനുപോലും മീര യുടെ ഭക്‌തി ശാന്തി നല്‍കിയത്‌ അദ്ദേഹത്തിന്റെ ദൈവം വേറേയായിരുന്നു. പക്ഷെ മീര പകര്‍ന്ന ദൈവസ്നേഹം അത്‌ അദ്ദേഹത്തിനും ശാന്തിയേകി.രഹസ്യമായി ചെയ്‌ത ഈ കാര്യം പതിയെ പരസ്യമാകാന്‍ തുടങ്ങി. ഭോജരാജാവിന്റെ ചെവിക ളിലും ചെന്നെത്തി. അദ്ദേഹത്തിനു ഇതു താങ്ങാവുന്നതിലും അധികമായിരുന്നു. അദ്ദേഹം മീരയെ കണക്കറ്റ്‌ ശാസിച്ചു, "ഇതിലും ഭേദം വല്ല ആറ്റിലോ പുഴയിലോ ചാടി മരിക്കുന്നതാണ്‌" എന്നു പറഞ്ഞു.ഭര്‍തൃവിശ്വാസം നഷ്ടമായ മീര, പുഴയില്‍ ചാടി മരിക്കാന്‍തന്നെ തീരുമാനിച്ചു. അവള്‍ തന്റെ കൃഷ്ണവിഗ്രഹത്തേയും മാറോടുചേര്‍ത്തു പുഴക്കരയിലേയ്ക്കു നടന്നു.

പുഴയില്‍ ചാടിയ മീരയെഏതോ അദൃശ്യകരങ്ങള്‍ ചുറ്റി. മീര പതിയെ പൊന്തിവന്നു. അവള്‍ ആദ്യമായി സാക്ഷാല്‍ ശ്രീകൃഷ്ണനെ നേരില്‍ കണ്ടു. അദ്ദേഹം പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ പറഞ്ഞു "മീര, നിന്റെ ഭര്‍ത്താവിനോടുള്ള നിന്റെ ജീവിതം അവസനിച്ചിരിക്കുന്നു. ഇനി നീ എനിക്കുവേണ്ടി ജീവിക്കുക, വൃന്ദാവനത്തില്‍ ഞാനുണ്ട്‌, അവിടെ വരിക" എന്നുപറഞ്ഞ്‌ മറഞ്ഞു.

സ്ഥലകാലബോധമുണ്ടായ മീര നേരെ വൃന്ദാവനം ലക്ഷ്യമാക്കി നടന്നു. അവിടെ തന്റെ പ്രാര്‍ദ്ധന തുടര്‍ന്നു. മീരയെ പറ്റി കേട്ടറിഞ്ഞ്‌ അവിടേയും ധാരാളം ഭക്‌തജങ്ങള്‍ വരാന്‍ തുടങ്ങി. ചിറ്റൂരിനെക്കാളും വലിയ കൂട്ടമായി. എല്ലാം മറന്ന്‌ മീര കൃഷ്ണഭക്‌തിഗാനഗള്‍ പാടി, സത്കഥ കള്‍ ചൊല്ലി സാധാരണക്കാരെ സന്തോഷിപ്പിച്ചു. മീര അവരെ പറഞ്ഞു മനസ്സിലാക്കി ഈ ലോകത്തില്‍ ഈശ്വരനോടുള്ള സ്നേഹം ഒന്നുമാത്രമേ ശാശ്വതമായുള്ളു. മരിക്കുമ്പോഴും നമ്മുടെ ഉള്ളില്‍ അദ്ദേഹത്തിന്റെ രൂപം ഒന്നുമാത്രമേ കാണൂ അജ്ഞാതമായ മരണത്തിന്റെ പടിവാതി ലില്‍ നില്‍ക്കുമ്പോള്‍ നമുക്ക്‌ തുണയായി അദ്ദേഹമൊഴികെ മറ്റാരും കാണില്ല. തളരുമ്പോള്‍, വയസ്സായി ആശ്രയമറ്റവരാകുമ്പോള്‍ രോഗഗ്രസ്ഥരാവുമ്പോള്‍, തലചായ്ക്കാന്‍ അദ്ദേഹത്തിന്റെ സവിധം ഒന്നുമാത്രമേ കാണൂ. നാമൊക്കെ കൗമാരത്തിലും യൗവ്വനത്തിലു മൊക്കെ മേറ്റ്ന്തിനൊ ക്കെയോ വേണ്ടി അലയുന്നു. നാം ആരോഗ്യമുള്ളപ്പോള്‍ ഈശ്വരനെ കാണുന്നില്ല മറ്റുള്ളവരുടെ കുറ്റം പറയാനും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സാധിക്കാനും പരക്കം പായുന്നു. അവസാനം എല്ലാ യിടത്തും തോറ്റ്‌,സര്‍വ്വരാലും വെറുക്കപ്പെട്ട്‌ ആര്‍ക്കും വേണ്ടാതാകു മ്പോള്‍ മാത്രം "അയ്യോ ദൈവമേ എനിക്കാരുമില്ലേ, എന്നെ രക്ഷിക്കണേ" എന്നു അലമുറ യിടുന്നു. ദൈവം കൂടെയു ണ്ടെന്ന്‌ നമുക്കേവര്‍ക്കും അറിയാം അല്ലെങ്കില്‍ പെട്ടെന്നൊരു കുഴിയില്‍ വീണാല്‍, തീപ്പൊള്ള ലേറ്റാല്‍, ഒക്കെ നാം "അയ്യോ ദൈവമേ.." എന്നറിയാതെ വിളിക്കുന്നു. കാരണം അദ്ദേഹം തൊട്ടരികില്‍ ഉണ്ടെന്നു നമുക്കറിയാം അല്ലെങ്കില്‍ നാമെന്തിനങ്ങിനെ വിളിക്കുന്നതെന്തിന്‌?. അദ്ദേഹത്തിന്റെ സ്നേഹം പക്ഷഭേദമില്ലാതെ എല്ലാവരിലും ഒരുപോലെ വര്‍ഷിച്ചു കൊണ്ടിരി ക്കുന്നു. നാം കാണുന്നില്ല, അനുഭവിക്കുന്നില്ല, കാരണം. നാം അത്രമാത്രം ലൗകീക സുഖങ്ങളില്‍ മുഴുകി അതിലെ ചളിക്കുണ്ടിലകപ്പെട്ടുകിടക്കുന്നു എന്നതുകൊണ്ടുതന്നെ. ഒരിത്തിരി തലപൊക്കി നോക്കിയാല്‍ കാണാം ദൈവത്തെ. "പാപത്തു കാലത്തില്‍ തൈപത്തു വച്ചാല്‍ ആപത്തു കാലത്തില്‍ കായ്പത്തെടുക്കാം" എന്നൊരു ചൊല്ലുണ്ട്‌ അതുപോലെ നമ്മുടെ നല്ലകാലത്ത്‌ മറക്കാതെ ദിവസവും ഒരിത്തിരി സമയം അദ്ദേഹത്തിനു വേണ്ടി മാറ്റിവച്ചാല്‍ നമ്മുടെ കഷ്ട കാലത്ത്‌ അദ്ദേഹം അത്‌ ഒന്നോടെ നമുക്ക്‌ തന്ന്‌ നമ്മെ രക്ഷിച്ചുകൊള്ളും എന്നു കരുതി നമുക്ക്‌ സമാധാനിക്കാം. ആ സ്നേഹം നമ്മെ വഴിതെറ്റിക്കാതെ നല്ല പാതയിലൂടെ നടത്തും. മീര അവരെ പറഞ്ഞു മനസ്സിലാക്കി.

ആയിടയ്ക്ക്‌ ഒരിക്കല്‍ അവിചാരിതമായി ഭോജരാജാവിന്റെ ഒരു ആശ്രിതന്‍ മീരയെ കാണാനി ടയായി. അയാള്‍ കൊട്ടാരത്തില്‍ വിവരമറിയിക്കുകയും ചെയ്‌തു. മീര ജീവിച്ചിരിപ്പുണ്ടെന്ന വിവരം ഭോജരാജാവിന്റെ ഹൃദയത്തില്‍ തേന്മഴ പെയ്യിച്ചു. തന്റെ കോപംകൊണ്ട്‌ അന്ധമായ പ്രവൃത്തില്‍ പശ്ച്ചാത്തപിച്ച്‌ മനംനൊന്തിരുന്ന ആ സ്നേഹവല്‍സലനായ ഭര്‍ത്താവ്‌ തന്റെ ഭാര്യയെ തേടി ചെന്നു. വേഷപ്രശ്ചന്നനായി മീരയെ നമസ്ക്കരിക്കാന്‍ നിന്ന ഭര്‍ത്താവിനെ മീര തിരിച്ചറിഞ്ഞു, അദ്ദേഹത്തിന്റെ കാല്‍കളില്‍ വീണു നമസ്ക്കരിച്ചു. പരസ്പ്പരം വിശ്വസിക്കയും സ്നേഹിക്കയും ചെയ്‌തിരുന്ന ആ ദമ്പതികള്‍ തിരിച്ച്‌ ചിറ്റൂരിലെത്തി. ഇപ്പ്രാവശ്യം മീര തന്റെ ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതത്തോടെ ഭജന തുടര്‍ന്നു.

മീരയ്ക്ക്‌ ധാരാളം ഭക്‌തരുണ്ടായി. കാലം ചെല്‍കെ ഭോജരാജന്‍ രോഗഗ്രസ്തനായി ഇഹലോകവാസം വെടിഞ്ഞു. രാജഭരണം രാജാവിന്റെ അനന്തരാവകാശികളുടെ കയ്യിലായി . അവര്‍ മീരയെ പലപ്രകാരത്തിലും ഉപദ്രവി ക്കാന്‍ തുടങ്ങി. ആദ്യമായി ഭജനനിര്‍ത്താന്‍ ആവശ്യപ്പെട്ടു. അതിനു കഴിയില്ലെന്നു മീര അറിയിച്ച പ്പോള്‍ മീരയെ എങ്ങിനെയും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ പാലില്‍ വിഷമൊഴിച്ചും മുള്ളുമെത്തയില്‍ കിടത്തിയും മറ്റും കൊല്ലാന്‍ നോക്കി. ഓരോ തവണയും മീരയുടെ കൃഷ്ണന്‍ മീരയെ അത്ഭുതകരമായി രക്ഷിച്ചു. പക്ഷെ രാജാവിന്റെ ഈ എതിര്‍പ്പില്‍ മീരയ്ക്ക്‌ കൃഷ്ണഭജന തുടരാന്‍ പ്രയാസമായി. മീര തുളസീദാസിനു ഒരു കത്തെഴുതി ഉപദേശം ആരാഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മീര തന്റെ അമ്മാവന്റെ നാട്ടിലേയ്ക്ക്‌ യാത്ര യായി.

കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച്‌ മീര യാത്രയായി. വഴിയോരം ഭിക്ഷ യെടുത്ത്‌ ആഹാരംകഴിച്ചും ശ്രീകൃഷ്ണഭക്‌തിഗാനങ്ങള്‍ പാടി പാടി ആ രാജകുമാരി വൃന്ദാവന ത്തിലെത്തി. അമ്മാവന്‍ അവിടെ മീരയ്ക്ക്‌ എല്ലാവിധ സഹായങ്ങളും നല്‍കിമീര തന്റെ ശിഷ്ടകാലം അവിടെ കൃഷ്ണഭക്‌തിഗാനങ്ങള്‍ പാടി ഭ്ക്‌തരെ സമാധാനിപ്പിച്ചും സന്തോഷിപ്പിച്ചും കഴിഞ്ഞു. ദൈനംദിനജീവിതത്തിലെ കഷ്ടപ്പാടുകളാല്‍. മുന്നോട്ടുപോകാന്‍ കഴിയാതെ തളര്‍ന്നുവീഴുന്ന സാധാരണ ജനങ്ങള്‍ക്കൊക്കെ ജീവാമൃതമായി മീരയുടെ പാട്ടുകള്‍. അവര്‍ മീരയുടെ പാട്ടില്‍ ലയിച്ച്‌ അവരുടെ കഷ്ടപ്പാടുകള്‍ മറന്നു. അവരില്‍ ശ്രീകൃഷ്ണ ഭകതി വളര്‍ന്നു ഈശ്വരനോടുള്ള സ്നേഹം നിറഞ്ഞപ്പോള്‍ മനസ്സിലുണ്ടാകുന്ന മറ്റു സ്വാര്‍ദ്ധചിന്തകളും ഭീതികളുമൊക്കെ മായ്ഞ്ഞുപോയി അവര്‍ ശുദ്ധരായി. "അവസാനകാലം അത്‌ മനുഷ്യരായി ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ ഭീതിനിറഞ്ഞതായിരിക്കുമല്ലൊ. മരണം ആസന്നമായിരിക്കു മ്പോള്‍ നമ്മുടെ മുന്നില്‍ ചിരിച്ചുകൊണ്ട്‌, നമുക്ക്‌ ധൈര്യം തരാന്‍, നമ്മെ സ്വീകരിക്കാനായി ഒരു ദൈവരൂപം നമുക്ക്‌ സങ്കല്‍പ്പിക്കാനാവുമെങ്കില്‍ അതെത്ര ആശ്വാസമാകും അതുകൊണ്ട്‌ ഇപ്പോഴേ മനസ്സില്‍ ദൈവസ്നേഹം വളര്‍ത്തുക, അതൊന്നേ നമുക്ക്‌ പരമമായ ശാന്തി തരികയുള്ളു." മീര അവരെ പറഞ്ഞു മനസ്സിലാക്കി.

മീര പ്രേമഭക്‌തിയിലൂടെ ആത്മീയത കൈവരിച്ചവളാണ്‌ ഈശ്വരനോടുള്ള പ്രേമവും ഭക്‌തിയായി പരിണമിക്കുന്നു ഈശ്വരപ്രേമം ഒന്നുമാത്രമാണ്‌ മീരയെ എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിച്ചത്‌ അമ്മയുടെ അകാലത്തിലുള്ള മരണം ഭര്‍തൃവീട്ടുകാരുടെ തെറ്റിധാരണകളും സ്നേഹശൂന്യതയുംഒറ്റപ്പെടുത്തലുകളും, ഭര്‍ത്താവിന്റെ ക്രൂരത ഒക്കെ. മീര അവസാനം സര്‍വ്വം ത്വജിച്ച്‌ തെരുവു നീളെ നടക്കുമ്പോഴും ഉള്ളില്‍ ശ്രീകൃഷ്ണഭക്‌തി ഒന്നുമാത്രമായിരുന്നു. മീര മറ്റുള്ളവര്‍ തന്നോടു കാട്ടിയ ക്രൂരതകള്‍ എല്ലാം മറന്നിരുന്നു. മീരയുടെ ഹൃദയത്തില്‍ എപ്പോഴും ഈശ്വരഭക്‌തിയ്ക്കും സ്നേഹത്തിനും മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളു.

മീര വയസ്സായിതുടങ്ങി. മീരയ്ക്കു തന്നെ തോന്നിതുടങ്ങി തന്റെ ഇഹലോകവാസം തീരാറായി വരുന്നു എന്നു. ആ കൃഷ്ണഭക്‌തയ്ക്ക്‌ ഒരാഗ്രഹവും ശേഷിച്ചിരുന്നില്ല. തന്റെ ഉണ്ണിക്കണ്ണന്‍ ജനിച്ചതും വളര്‍ന്നതുമായ എല്ലായിടങ്ങളിലും മീര സഞ്ചരിച്ചു. മധുര, വൃന്ദാവനം ദ്വാരക ഒക്കെ മീര ശ്രീകൃഷ്ണഭക്‌തി ഗാനങ്ങള്‍ പാടി നടന്നു. അവസാനം ദ്വാരകയില്‍വച്ച്‌ കൃഷ്ണനെക്കുറിച്ച്‌ പാടിക്കൊണ്ടിരിക്കെതന്നെ ആ ശ്രീകൃഷ്ണഭക്‌ത കൃഷ്ണപാദം പൂകി. കൃഷ്ണ വിഗ്രഹ ത്തിന്റെ കാലില്‍വീണു ജീവന്‍വെടിഞ്ഞ മീരയെ നോക്കി ഭക്‌തജനങ്ങള്‍ നിര്‍വൃതികൊണ്ടു. മീര കൃഷ്ണ നോടലിഞ്ഞു സമാധിയാവുന്ന ആ കാഴ്ച അവര്‍ വിസ്മയത്തോടെ നോക്കി നിന്നു.ഇന്നും നമ്മുടെ മനസ്സില്‍ അലയടിക്കുന്ന പ്രേമഗാനം പാടി, നമ്മുടെ മനസ്സില്‍ സ്വാര്‍ദ്ധരഹിത മായ സ്നേഹത്തിനും കാമരഹിതമായസ്നേഹത്തിനും ഉടമയായി ശ്രീകൃഷ്ണനെപറ്റി പാടിപ്പു കഴ്ത്തി മീര ജീവിക്കുന്നു.

[മലയാളി അസ്സോസിയേഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്]