Tuesday, June 2, 2009

അഹല്യ

വൈകിയ വേളയിലീപ്പൂപെറുക്കാന്‍
എത്തുമോ ദേവന്‍ അറിയില്ല തെല്ലും
കൊടിയ വേനലില്‍ കരിഞ്ഞുപോയ് പൂക്കള്‍
മണമേറെയില്ലിനി മധുവൊട്ടുമില്ല

വാടിയ പൂവുമായ് നില്‍ക്കുന്നു ഞാനീ
ആളൊട്ടുമില്ലാത്തൊരീ പൂവാടിയില്‍
ആട്ടം കഴിഞ്ഞു അരങ്ങുമൊഴിഞ്ഞു
തന്‍ കഥാനായകനെങ്ങോ മറഞ്ഞു

എത്തുമോ വീണ്ടും ഒരുദിനമവനീയരങ്ങില്‍
വിധുരയാം രാധപോല്‍ വിരഹം വിതുമ്പി
മുകരുമോ ദേവനീ വാടിയ പൂക്കള്‍
നിവേദിക്കാനെനിക്കുമില്ലര്‍ഹത തെല്ലും

പാടിയുണര്‍ത്തുന്നു മറന്ന ഗാനങ്ങള്‍
പണ്ടെങ്ങോ കളഞ്ഞുപോയൊരാ
പുല്ലാംഗുഴലിനെ തേടുകയാണിന്നും
പാതിനിദ്രയിലറിയാതെ എന്മനം

നാളെ പുലര്‍കാലെ പൂത്തുവിടരുമാ
പുതുപുഷ്പങ്ങളുമായ് കാത്തുനില്‍ക്കും
രാഗാര്‍ദ്രനായ് വരുമെന്റെ ദേവന്റെ
കല്‍കളില്‍ കാണിക്കയായര്‍പ്പിച്ചീടും

അല്ലാതെ വേറെന്ത് ആശിക്കുവാനിനി
ശാപമോക്ഷം തേടും മറ്റൊരഹല്യ ഞാന്‍
കണ്ടില്ലൊരിക്കലും ശാപമോക്ഷം തേടും
അഹല്യതന്‍ ഹൃത്തടം രാമന്‍
[അഹല്യയെ സങ്കല്പിച്ച്എഴുതിയത്]