Tuesday, August 11, 2009

വീണിതല്ലൊ കിടക്കുന്നു ധരണിയില്‍...

മകന്റെ പതിവില്ലാതെയുള്ള അലർച്ച കേട്ടാണു മീര ഓടിച്ചെന്നത്‌. ഇടയ്ക്കിടയ്ക്ക്‌ ഇങ്ങിനെയുള്ള കൊച്ചു കൊച്ചു അലർച്ചകൾ ഉണ്ടാകാറുണ്ട.​‍്‌ മിക്കവാറും ഒരു പാറ്റ പറന്നു ചെന്നതോ, ഒരു വണ്ട്‌ മുറിയുടെ ഒരറ്റത്ത്‌ പതുങ്ങിയിരിക്കുന്നതോ, ഒരു കൊച്ചു പല്ലി ചുവരിലെവിടെയെങ്കിലും പാത്തിരിക്കുന്നതോ കണ്ടാണു വിളിക്കാറുള്ളത്‌. പല്ലിയെ സൂക്ഷിച്ചു നോക്കുന്ന മകൻ, കണ്ണിമവെട്ടാതെ അവിടെ നിന്നു തന്നെ അലറും, നോട്ടം തെറ്റിയാൽ പല്ലി ചാടിവീണു അവനെ വിഴുങ്ങും എന്നപോലെ. പലപ്പോഴും അവരോടു പറഞ്ഞിട്ടുണ്ട്‌, ‘മക്കളേ, അതിന്റെ ശരീരം നിങ്ങളുടെ ശരീരത്തിന്റെ നൂറിലൊന്നും പോലും ഇല്ല പിന്നെ എന്തിനവയെ ഭയക്കുന്നു? ശരിക്കും അതിനു നമ്മളെയാണു ഭയം.’ എന്തോ അതവർക്കൊട്ടു ബോധ്യപ്പെടാറേ ഇല്ല. മീര വലിയ ഒരു വടിയുമായി വീരശൂരപരാക്രമിയായി, (തന്റെ ഉള്ളിൽ ഒരു വലിയ പേടി തൊണ്ടി പതുങ്ങിയിരിക്കുന്നത്‌ അവർക്കറിയില്ലല്ലോ, രാത്രി തനിച്ചു കിടന്നു ഉറങ്ങാൻപോലും ഭയക്കുന്ന ധീരത!) വലിയ തച്ചോളി ഒതേനൻ യുദ്ധത്തിനെത്തുമ്പോലെ അവരുടെ മുന്നിൽ അങ്ങിനെ നിൽക്കും. മനസ്സിൽ ?ഒടുവിൽ അമ്മയ്ക്കും അവർ വില നൽകിയല്ലോ? എന്നൊരു ചെറിയൊരു സമാധാനവും. വടിയെടുത്ത്‌ അതിന്റെ അടുത്ത്‌ ചെന്ന്‌ അതിനെ പതിയെ ഓടിച്ചു വിട്ട്‌ വിജയജേതാവിനെ പോലെ ചിരിക്കുമ്പോൾ, തങ്ങളുടെ ദൗർബല്യം അംഗീകരിക്കാൻ ചെറിയൊരു മടിയുമായി, മുഖം തരാതെ അവർ ഓടി റൂമിനകത്തു കയറും.

ഇന്നത്തെ വിളി പക്ഷെ, അൽപ്പം ഭയാനകമായിരുന്നു. ‘ഇനി കതകു തുറന്നു കിടന്നതുകൊണ്ട്‌ വല്ല കള്ളനെങ്ങാനും കയറി കൊലക്കത്തി കാണിച്ച്‌ ഭീക്ഷണിപ്പെടുത്തുകയാണോ?. മീര അൽപം ഭയന്നു. ഒടുവിൽ, 'പുലി വരുന്നേ വിളി യാധാർത്ഥ്യമായോ?’ ഒട്ടൊരു ഭയപാടോടെയാണു മീര മുൻവശത്തേക്കോടിച്ചെന്നത്‌.

ചെന്നപ്പോഴോ! ഷൂ സ്റ്റാന്റിന്റെയടുത്തു ഒരു ഷൂവും കയ്യിൽ വച്ച്‌ വിറയ്ച്ചു കൊണ്ടു നിൽക്കുന്ന മകൻ! അടുത്ത്‌ 'അയ്യോ പാവം!’ എണ്ണമട്ടിൽ ഒരു പാവം ചുണ്ടെലി!. എന്തോ അവശത പറ്റി കിടക്കുകയാണു. എങ്കിലും അടുത്തു ചെന്നപ്പോൾ ഒന്നു വെട്ടി തിരിഞ്ഞ്‌ തന്റെ ശൗര്യം പ്രകടമാക്കി. മീര അതംഗീകരിച്ചു കൊടുത്തു. ‘നിന്റെ കൂടെ മല്ലയുദ്ധത്തിനൊന്നും വന്നതല്ല ഞാൻ. ഞാൻ എന്റെ മകളുടെ ഷൂസ്‌ എടുക്കാൻ വന്നതാണു’. എന്നു പറഞ്ഞ്‌,​ഷൂസും എടുത്ത്‌, വിജയഭേരിതയായി മകന്റെ അടുത്തെത്തി ഷൂസ്‌ കൊടുക്കുകയും, അവൻ അതണിഞ്ഞ്‌ സ്ക്കൂളിലേയ്ക്ക്‌ യാത്രയാവുകയും ചെയ്‌തു.

അപ്പോഴും പാവം ചുണ്ടെലി ഒരേ കിടപ്പു തന്നെ. സാധാരണ കുഞ്ഞുറുമ്പുകളൊക്കെ ഗ്ലാസ്സിലെ വെള്ളത്തിൽ ചാടി കിടന്ന്‌ കയ്യുംകാലുമിട്ടടിക്കുമ്പോൾ 'അയ്യോ ദൈവമേ ഇപ്പോൾ ചത്തുപോകുമല്ലോ’, എന്നു കരുതി, മീര അതിനെ മെതുവായി വിരലിൽ ഒപ്പിയെടുത്ത്‌ ഗ്ലാസ്സിന്റെ പുറത്ത്‌ നിക്ഷേപിച്ച്‌, ‘ഓടിക്കോ..’ എന്നൊരു താക്കീതും നൽകി, അത്‌ ഓടിക്കഴിയുമ്പോൾ ആത്മഗതം ചെയ്യും "ഇങ്ങിനെ ഒരു ഉയിരിനെ രക്ഷിക്കാനല്ലേ എനിക്കു കഴിയൂ. ഇത്ര ചെറിയ ഒരു ജീവൻ പോലും എനിക്ക്‌ ഉണ്ടാക്കിയെടുക്കാനാവില്ലല്ലോ". ദൈവത്തിന്റെ അത്ഭുതമല്ലേ ജീവൻ.. നാം എന്തു വിലകൊടുത്തും രക്ഷിക്കണം.. എന്നൊക്കെ സമാധാനിച്ച്‌ അന്നത്തേയ്ക്കുള്ള പുണ്യകർമ്മം ചെയ്‌തു കഴിഞ്ഞു, കാശി രാമേശ്വരത്തെങ്ങാനും പോകാൻ തക്ക സത്കർമ്മങ്ങൾ ചെയ്‌ത സംതൃപ്തിയോടെ അന്നത്തെ ദിവസം കഴിക്കുന്ന മീരക്ക്‌, ഇന്ന്‌ ഒരു വലിയ സത്കർമ്മം ചെയ്യാൻ അവസരം കിട്ടിയിരിക്കയാണു!.

മീര അടുത്ത്‌ ചെന്ന്‌, ‘എന്തു പറ്റി കുഞ്ഞേ?’ എന്നു ചോദിച്ചപ്പോൾ നീട്ടിവലിച്ച്‌ ഒരു നെടുവീർപ്പ്‌ മാത്രം! ഒരിച്ചിരി വെള്ളം കൊണ്ടു കൊടുത്താലോ?! എന്നു തോന്നി. പിന്നീട്‌ തോന്നി. ‘തന്റെ വെള്ളമൊഴി ഒരു പക്ഷെ അപകടം വരുത്തിവച്ചാലോ’, പാവം ചുണ്ടെലിയെ വെളിയിൽ അതേ പടി ശയനം ചെയ്യാനനുവദിച്ച്‌ ഒച്ചയുണ്ടാക്കാതെ മീര മെല്ലെ അകത്തു കയറി.

ഒരു മണിക്കൂർ കഴിഞ്ഞു വന്നു നോക്കുമ്പോഴും എലി അതേ കിടപ്പു തന്നെ!. രണ്ടുമൂന്ന്‌ മൈന കൾ അടുത്തൊക്കെ ചെന്ന്‌ നോക്കി, തമ്മിൽ അടക്കം പറയുന്നുണ്ട്‌. ‘ഇവൻ ഭയങ്കരനാണു അടുത്തുപോകല്ലേ’ എന്ന്‌ ഒരുവളും. ‘ഓ അതൊക്കെ പണ്ടായിരുന്നു, ഇപ്പോൾ അവശനിലയിലാണു, വേണമെങ്കിൽ ഒന്ന്‌ കൊത്തിക്കോളു’ എന്ന്‌ കൂട്ടുകാരിയും..
കുറച്ചു ചോനനുറുമ്പുകൾ ജീവൻ പോകുന്നതിനു മുൻപു തന്നെ ചുണ്ടലിയുടെ വായിലും മൂക്കിലുമൊക്കെ പരാക്രമം തുടങ്ങിക്കഴിഞ്ഞു, ‘അയ്യോ ദൈവമേ, ഇതെന്തൊരു കക്ഷ്ടം! ഇങ്ങിനെയും ഒരു ജീവിതമോ?!’ മനുഷ്യൻ മനുഷ്യനോടു കാട്ടുന്ന ക്രൂരതകളും നീതികേടും ഒക്കെ കാണുമ്പോൾ മനുഷ്യനാണു ഭൂമിയിലെ ഏറ്റവും ക്രൂരജീവികൾ എന്നായിരുന്നു ധരിച്ചു വച്ചിരുന്നത്‌. ഇതിപ്പോൾ അതിലും കഷ്ടമാണല്ലോ! ഈ ചുണ്ടെലിക്ക്‌ അച്ഛനും അമ്മയും ഒക്കെ കാണാതിരിക്കുമോ! എന്നിട്ട്‌ എന്തേ ഒന്നു വന്ന്‌ നോക്കുന്നതുപോലുമില്ല?! വെളിയിൽ വന്നാൽ തങ്ങളുടെ സ്ഥിതിയും ഇതുപോലാകുമെന്ന്‌ ഭയന്ന്‌ മാളത്തിൽ ഒളിച്ചിരുന്ന്‌ കരയുകയാവുമോ?!. ആ എറുമ്പുകൾ, അതിനു ചുണ്ടെലി ചാകുന്നതുവരെയെങ്കിലും കാത്തുകൂടേ മൂക്കിലും വായിലുമൊക്കെ കയറാൻ. ഹും! ഈ എറുമ്പുകളെയാണു, താൻ ഗ്ലാസ്സിൽ നിന്നൊക്കെ പൊക്കിയെടുത്ത്‌ രക്ഷിച്ചതു.. ഇനി വരട്ടെ... മീര മനസ്സിൽ കരുതി

മൈന വീണ്ടും ചുണ്ടെലി ചത്തോ എന്നുറപ്പു വരുത്താൻ അരികിലൊക്കെ പോയി ധൈര്യ സമേതം കറങ്ങുകയും, അങ്ങകലെയിരിക്കുന്ന കൂട്ടുകാരിയോടെ വീണ്ടുമെന്തൊക്കെയോ വിളിച്ചു കൂവുന്നുമുണ്ട്‌. അതിനു മറുപടി എന്നോണം കൂട്ടുകാരിയും എന്തോ ശബ്ദമുണ്ടാക്കി. ഒരുപ ക്ഷെ, ഇപ്പ്രാവശ്യം പറഞ്ഞത്‌, ‘ചുണ്ടെലിയുടെ കഥ കഴിഞ്ഞു’ എന്നാവും. അവരുടെ ശബ്ദത്തിലും വിഷാദമൊന്നും കലർന്നിട്ടില്ല. അവർക്കതൊരു അതൊരു സർവ്വസാധാരണമായ ഒരു സംഭവം മാത്രം!.

മീര കുറച്ചടുത്തു പോയി നോക്കി. തറയിൽ പറ്റിപ്പിടിച്ച്‌ അനക്കമറ്റു, ‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ! ശിവ!’ എന്ന മട്ടിൽ കിടക്കുന്നു പാവം ചുണ്ടെലി. മരിക്കാൻ പോകുന്നതിനു തൊട്ടു മുൻപു പോലും എന്റെ നേരേ ചീറി വന്ന ചുണ്ടെലി, ഇതാ അനക്കമറ്റു, ‘ഞാൻ ഇതാ പോയിക്കഴിഞ്ഞു, ഇനി എന്റെ ശരീരത്തെ എന്തുവേണമെങ്കിലും ആയിക്കോളു’ എന്ന മട്ടിൽ...

മീരക്കെന്തോ, വലിയ വിഷമം തോന്നി ആരുമില്ലാത്ത ഒരാനാഥ ശവം പോലെ... മീര അതിനെ പതിയെ എടുത്തു മറവു ചെയ്‌തു. ‘ഇത്രയേ ഉള്ളു ഭൂമിയിൽ ഒരു ജീവന്റെ വില! എന്നിട്ടും... പലരും പരക്കം പായുന്നു... ഈ ഭൂമി മുഴുവൻ തങ്ങളടുതെന്നപോലെ... ’

വീടിനു ചുറ്റിനും പതിവിലുമധികം ചോനനെറുമ്പിനെ കണ്ട മീര പതിവില്ലാതെ എറുമ്പു പൊടി വിതറുമ്പോൾ മനസ്സിൽ പറഞ്ഞു, ‘ഞാൻ മാത്രമെന്തിനു വെറുതേ.. ദൈവം പോലും...’
ചൈനയിൽ... ഈ എറുമ്പിനേയും എലിയേയുമൊക്കെക്കാൾ ദാരുണമായി മണ്ണിനടിയിൽ
മരണത്തെയും കാത്ത്‌ എത്രയോ പിഞ്ചു കുഞ്ഞുങ്ങൾ, ഗര്‍ഭിണികൾ, വൃദ്ധർ, യൗവ്വനയുക്‌തർ, ഒക്കെ നിശ്ശഹായരായി, മരണത്തെയും കാത്ത്‌?വേദന കടിച്ചിറക്കി കിടന്നു... എത്ര ദിവസം’ ദൈവം ഒന്നും ചെയ്‌തില്ല... ഒന്നും...

ഭൂമിയ്ക്കടിയിൽ കിടന്ന്‌ ജീവനുവേണ്ടി പൊരുത്തിയവരുടെ ഓർമ്മ നശിക്കുന്നതുവരെ, താനെന്ന ഭാവം മറയുന്നതുവരെയെ ആ വേദന നിലനിൽക്കു. അതുകഴിയുമ്പോൾ ഒന്നുമില്ല. എല്ലാം അടങ്ങുന്ന ആത്മാവു മാത്രം. എന്റെ ആത്മാവ്‌ നിന്റെ ആത്മാവ്‌ എന്നിങ്ങനെ വേർതിരിവില്ലാതെ, ഒരേ ചൈതന്യത്തിൽ ലയിക്കുന്ന അനേകം ആത്മാക്കൾ.

പിന്നെ എന്തിനു വെവ്വേറെ ശരീരങ്ങളിൽ കുടിയേറി വെവ്വേറെ അളവിൽ സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നു??!! ഒന്നിനും ഉത്തരമില്ല. ദൈവം മൗനിയാണോ??? ഈ ജ?ത്പിതാവും മാതാവും മൗനം പൂണ്ടിരുന്നാൽ മക്കളായ ജീവജാലങ്ങൾ ?തികിട്ടാതെ, വഴിയറിയാതെ ഇങ്ങിനെ എന്തിനെന്നരിയാതെ ജനിച്ചും മരിച്ചും... മരിച്ചും ജനിച്ചും... അങ്ങിനെ അങ്ങിനെ... ഉത്തരമില്ലാത്ത ഒരു ചോദ്യം പോലെ...

മീര കണ്ണിൽ നിന്നൂര്ർന്നു വീണ കണ്ണീർ തുടച്ചു മാറ്റി... ‘ഇല്ല.. തനിക്ക്‌ കൊല്ലാനവകാശമില്ല, കാരണം തനിക്ക്‌ ഇതുപോലെ ഒരു ഉയിരിനെ ഉണ്ടാക്കാനാവില്ല. പക്ഷെ ദൈവത്തിനു കൊല്ലാനധികാരമുണ്ട്‌, കാരണം അദ്ദേഹമല്ലേ ഉയിരു തരുന്നതും.’ തിരിഞ്ഞു നടക്കുമ്പോൾ കണ്ണിലൂറിയ കണ്ണീരിലൂടെ താഴെ കിടന്ന കൊച്ചു വണ്ടിനെ പതിയെ തട്ടി വെളിയിലേക്കിട്ട്‌,
മീര പറഞ്ഞു, "എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോളു, എന്തിനാ എന്നെ പാപിയാക്കാനായി വരുന്നത്‌?" ഒരു ജീവനെ ഉണ്ടാക്കാൻ കഴിവില്ലാത്ത എനിക്ക്‌ അതിനെ നശിപ്പിക്കാനും അവകാശമില്ല. അദ്ദേഹത്തിനു മാത്രമേ അതിനവകാശമുള്ളു. അദ്ദേഹം തരുന്ന ജീവൻ, അദ്ദേഹം തരുന്ന വായുവും ഭക്ഷണവും ആഹരിച്ച്‌ ജീവിക്കുന്ന ജീവികളെ അദ്ദേഹത്തിനിഷ്ടമുള്ളപോലെ തിരിച്ചെടുക്കാനും അവകാശമുണ്ട്‌. നാമാരു ചോദ്യം ചെയ്യാൻ?! താനും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പെടുന്ന മറ്റൊരു ജീവൻ. ഏതു നിമിഷവും തിരികെ വിളിച്ചാൽ പോകാൻ തയ്യാറായി ജീവിക്കുന്ന ഒരു ജീവൻ.

5 comments:

  1. ചാത്തനേറ്: മീരയുടെ കൊതുകിനോടുള്ള പ്രതികരണവും അറിഞ്ഞാല്‍ കൊള്ളാം ;)

    കഥ ഒരു വിധം കൊള്ളാം.

    ReplyDelete
  2. ഒരു കമന്റും കാണാതെ ഉറങ്ങേണ്ടി വരുമല്ലൊ ദൈവമേ.. എന്നും കരുതി പോകാന്‍ തുടങ്ങുകയായിരുന്നു.
    അപ്പോള്‍ അതാ പാതിരാത്രിയില്‍ കുട്ടിച്ചാത്തന്‍!

    വെറുതെ കഥ എഴുതാന്‍ വേണ്ടി ഓരോന്ന് തട്ടിക്കൂട്ടുന്നതാണു കേട്ടോ...
    എല്ലാമൊന്നും അപ്പടി ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റുമോ?!

    കഥ ഒരു വിധം നന്നെന്നറിഞ്ഞതില്‍ സന്തോഷം!

    ReplyDelete
  3. അയ്യോ!
    ഇപ്പോള്‍ പോയി ബ്ലോഗില്‍ നോക്കി.
    ഇതായിരുന്നോ കുട്ടിച്ചാത്തന്‍!
    അവിടെ വല്ലപ്പോഴും ഒക്കെ വന്ന് നല്ല നല്ല കഥകള്‍
    വായിച്ച ഒരോര്‍മ്മ!
    വന്നതിനു നന്ദി! :)

    ReplyDelete
  4. പക്ഷെ ചില സമയത്ത് ദൈവം സംഹാരം നിര്‍വഹിക്കുന്നത് മനുഷ്യരിലൂടെയും ആവാം...
    അപ്പോള്‍ കൊല്ലുന്നത് ഒരാളുടെ നിയോഗവും ആവും.
    കംസനെ കൊല്ലുവാന്‍ വേണ്ടി കൃഷ്ണന്‍ ജനിച്ചത്‌ പോലെ..

    ReplyDelete
  5. അതെ അതെ !

    അവിടെ ഊഞ്ഞാലിനെപ്പറ്റിയൊക്കെ തകര്‍പ്പന്‍ കഥകളൊക്കെ എഴുതിയത് വായിച്ചു ട്ടൊ,
    കണ്ടതില്‍ വളരെ വളരെ സന്തോഷം! :)

    ReplyDelete