Wednesday, May 23, 2007

മോക്ഷം വേണോ? ഭാരതസ്ത്രീയായി ജനിക്കൂ....


ന്യായാകാന്‍ തലമുണ്ഡനം ചെയ്യണമെന്നോ, കാശിരാമേശ്വരം പോകണമെന്നോ, കാവിവസ്ത്ര- മുടുക്കണമെന്നോ ഒന്നും വേണ്ട. ഭാരത സ്ത്രീകളായി ജനിച്ചാല്‍ മാത്രം മതി. മോഹങ്ങളില്‍ നിന്നും ആശാപാശങ്ങളില്‍ നിന്നും, ബന്ധങ്ങളില്‍ നിന്നും ഒക്കെ മുക്‌തി നേടാന്‍.



പെണ്‍കുഞ്ഞ്, ഒരു ഫ്രൂണഹത്യയെ അതിജീവിച്ചോ, മറ്റോ കഷ്ടിച്ച്‌ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രക്ഷപ്പെട്ടു പുറത്തു വന്നു എന്നിരിക്കട്ടെ, (ചുരുക്കം ചില എക്സപ്ഷന്‍ ഉണ്ട്‌ ട്ടൊ, രണ്ടുമൂന്നാണ്‍-

മക്കള്‍ക്കു ശേഷം ഉണ്ടായ പെണ്ണ്‌, കുട്ടികളുണ്ടാകാതിരുന്ന്‌ കിട്ടിയ നിധിയായ പെണ്ണ്‌, തുടങ്ങിയവ) ആദ്യം കേള്‍ക്കുന്നത്‌, ‘അയ്യോ പെണ്‍കുട്ടിയാണല്ലോ!’ എന്നുള്ള ഗുരുക്കന്‍മാരുടെ ആധിപുരണ്ട വാക്കുകളായിരിക്കും. ഒളിക്കാനും മറക്കാനുമൊന്നും പറ്റില്ല. ഇനി വളര്‍ത്തിയേ പറ്റു, = കര്‍മ്മഫലം

ബാല്യകാലം, വലിയ സുഖലാളനകള്‍ കിട്ടിയെന്നു വരില്ല മിക്കവര്‍ക്കും. ബാല്യകാലത്ത്‌ ഒരു അടിമയ്ക്കുവേണ്ട ശിക്ഷണങ്ങള്‍ കൊടുത്ത്‌ വളര്‍ത്തുകയായി. ‘നീ പെണ്‍കുട്ടിയാണു ട്ടൊ’, ‘അധികം ഉച്ചത്തില്‍ ചിരിക്കണ്ട’, ‘മരം കയറണ്ട’, ‘ ഓടരുത്‌’, ‘ചാടരുത്‌‘,
‘ഉറക്കെ തുമ്മരുത്‌‘, എക്സട്ര എക്സട്ര... = മിതഭാക്ഷണം, വിനയം...

കൌമാരം യൌവ്വനവുമൊക്കെ കുട്ടിയ്ക്കും അമ്മയ്ക്കും ഒരു പേടി സ്വപ്നമാണു. നേരത്തെ വീട്ടിലെത്തുക, ആണ്‍പിള്ളേരടുത്ത്‌ സംസാരിക്കരുത്‌ (അന്യഗൃഹജീവികളാണു ആണുങ്ങളെന്ന പോലെ) വീട്ടുജോലികള്‍ ചെയ്യുക. സന്യാസിക്കു വേണ്ടത്‌ തലക്കനം കളയുക എന്നല്ലേ, = ഞാനെന്ന ഭാവം കളയുക.

യൌവ്വനം
ആണുങ്ങളോട്‌ സംസാരിക്കണ്ട, അടുക്കണ്ട തുടങ്ങി. അതും സന്യാസത്തിലുണ്ടല്ലോ, = പരിപൂര്‍ണ്ണ ബ്രഹ്മചര്യം
വിവാഹം
ശിക്ഷണമൊക്കെ കഴിഞ്ഞ്‌ കെട്ടിപ്പറുക്കി ശരിക്കും സന്യാസത്തിനു തയ്യാറാവുക. നിനക്കു സ്വന്തമായി ഒന്നും ഇല്ല, നിന്റെ ശരീരം പോലും. നീ ജനിച്ചു വളര്‍ന്ന വീടുകൂടി നിനക്ക്‌ സ്വന്തമല്ല. -പെണ്‍കുട്ടികള്‍ എന്നായാലും അന്യവീട്ടില്‍ പോകേണ്ടവരല്ലേ!-‘ലോകമേ തറവാട്‌‘. സന്യാസിക്ക്‌ ആരും അന്യരല്ല. അപരിചിതനായ ഒരു പുരുഷന്റെ കൂടെ അങ്ങു പോവുകയാണു. ഇന്നലെവരെ സ്വന്തമായി കാത്തുസൂക്ഷിച്ച ശരീരമ്പോലും തനിക്കു സ്വന്തമല്ലാ എന്നു തിരിച്ചറിയുന്നു. പിന്നെ, ആര്‍ക്കോ വേണ്ടി ജീവിക്കുകയാണു. അന്യന്റെ വീട്ടില്‍- എത്രയായാലും വന്നുകയറിയോളല്ലേ...!, = നിസ്സംഗമായി ജീവിക്കുക.

പ്രസവം
കുട്ടികളെ പ്രസവിക്കുക, വളര്‍ത്തുക. വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ തങ്ങള്‍ക്കുള്ളതല്ല എന്ന നിസ്സംഗതയോടെ കാണുക.

ആരോഗ്യമുള്ളകാലത്തോളം

എല്ലുമുറിയെ പണിയെടുക്കുക. അത്‌ വീട്ടിലോ, വെളിയിലോ ആകാം. ജോലിയുള്ളവളായാലും സ്വന്ത ഇഷ്ടപ്രകാരം പണം ചിലവാക്കാന്‍ പാടില്ല. തന്റേടിയെന്നു മുദ്രകുത്തും. = ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുക.

വാര്‍ദ്ധക്ക്യം
ശിക്ഷണമൊക്കെ കഴിഞ്ഞ്‌ കെട്ടിപ്പറുക്കി ശരിക്കും സന്യാസത്തിനു തയ്യാറാവുക. ഒരുപാടു‌ വൃദ്ധസ്ത്രീകളെക്കാണാം ചുറ്റിനും, ആരുമില്ലാതെ, പെന്‍ഷനും ആശ്രയവുമില്ലാതെ, മോക്ഷവും കാത്ത്‌.

എല്ലാം കഴിയുമ്പോള്‍ നൂറുവര്‍ഷം കഠിന തപസ്സ്‌ ചെയ്‌ത്‌ നിസ്സംഗത വരുത്തിയ സന്യാസി ശ്രേഷ്ഠനെക്കാളും അതി കഠിനമല്ലേ നുമ്മുടെ ഭാരതസ്ത്രീകളുടെ മനസ്സ്‌. അവരല്ലേ ശരിക്കും മോക്ഷത്തിനു അര്‍ഹതയുള്ളവര്‍?

No comments:

Post a Comment