Thursday, April 5, 2007

കൃഷ്ണ തുളസി

ഒരു കൃഷ്ണ തുളസി ഞാന്‍
എന്‍ ജന്‍മനാട്ടിന്റെ കുളിര്‍ക്കാറ്റുമേറ്റു
സ്വപ്നങ്ങളൊത്തിരി കണ്ടു പരിലസിക്കേ
പിഴുതെറിയപ്പെട്ടൊരുനാള്‍
സുകൃതമെന്നും സുകൃതയഷയമെന്നും ചിലര്‍
വേദനയോടെ വിഷമത്തോടെ
വേരുകള്‍ പൊട്ടിയ വിങ്ങലോടെ
ഏകയായ്‌ മൂകയായ്‌ വന്നുവീണിങ്ങു
ആരോരുമില്ലെനിക്കൊരിത്തിരി ദാഹനീരേകാന്‍
പൊട്ടിയ വേരിന്റെ നൊമ്പരം തീര്‍ക്കാന്‍
പൊയ്പോയ നാളിന്റെ സങ്കടം കേള്‍ക്കാന്‍
സൊല്ലയൊഴിക്കുവാനെന്നോണമാരോ
വാന്‍ കുഴിയൊന്നിലിറക്കിവച്ചു
നനവില്ല;മണ്ണിനിളകമില്ല
ദാഹനീരൊട്ടും തരാനാരുമില്ല
എങ്ങിനെ ഞാന്‍ ജീവിപ്പൂ
ജീവിക്കേവേണ്ടെന്നോ?
എങ്കിലെന്തിനെന്നെ പിഴുതെടുത്തു?
മണമില്ല നിറമില്ലെന്നറിഞ്ഞിട്ടും
പതിയെപ്പതിയെ നശിച്ചു പോകാനോ?
അതിനായി മാത്രമോ
ശ്രീകൃഷ്ണതുളസിയായ്ത്തന്നെ
ദൈവമെനിക്കേകി ജീവന്‍?

No comments:

Post a Comment